കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നിർണായക ടെസ്റ്റ് പരമ്പര ശനിയാഴ്ച തുടങ്ങാനിരിക്കെ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ പ്ലെയിങ് ഇലവനെ കുറിച്ചുള്ള ചർച്ചകളും കൊഴുക്കുന്നു. ചരിത്രപരമായി സ്പിന്നിനെ അമിതമായി പിന്തുണയ്ക്കുന്നതാണ് ഗാലെയിലെ പിച്ച്. അതിനാൽ തന്നെ ഇന്ത്യ 3 സ്പിന്നർമാരുമായി കളിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാധ്യതയിലേക്കാണ് ഇന്ത്യൻ ടീം ബൗളിങ് പരിശീലകൻ മോണി മോർക്കൽ വ്യക്തമാക്കുന്നു.
പരിക്കേറ്റ വാഷിങ്ടൻ സുന്ദറിനു പകരം യുവ ഓഫ് സ്പിന്നർ സാരാംശ് ജെയ്ൻ ടീമിലുണ്ട്. സാരാംശ് ഉൾപ്പെടെ 4 സ്പിന്നർമാരാണ് ഇന്ത്യൻ ടീമിലുള്ളത്. എങ്കിലും താരത്തിനു ടെസ്റ്റ് അരങ്ങേറ്റത്തിനുള്ള സാധ്യത കാണുന്നില്ല. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതർ എന്നിവരായിരിക്കും ടീമിലെ സ്പിന്നർമാർ. മൂവരും പ്ലെയിങ് ഇലവനിൽ എത്തിയാൽ മൂന്ന് ഇടം കൈയൻ സ്പിന്നർമാരായിരിക്കും കളിക്കുക. മൂവരും ഇടം കൈയൻമാരാണെങ്കിലും മൂവരും വൈവിധ്യം കൊണ്ടുവരാൻ കെൽപ്പുള്ളവരാണെന്നു മോർക്കൽ പറയുന്നു.
'കുൽദീപ് ടീമിലുണ്ട്. അദ്ദേഹം എതിരാളികളെ ആക്രമിച്ചു കളിക്കുന്ന ബൗളറാണ്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും ക്ലാസും നമുക്ക് തള്ളിക്കളയാൻ സാധിക്കുന്നവതല്ല. അതിനാൽ തന്നെ അവർ മൂന്ന് പേരും വ്യത്യസ്തരാണ്. ഒരാൾ കൂടുതൽ ടേൺ (സുതർ) കണ്ടെത്തുന്നു. ഒരാൾ കൂടുതൽ കൃത്യത (ജഡേജ) പുലർത്തുന്നു. അതിനാൽ ഇടം കൈയൻ സ്പിന്നർമാർ കളിക്കുന്നത് വലിയ ആശങ്കയായി കാണേണ്ട കാര്യമില്ല. കളിയുടെ ഏത ഘട്ടത്തിൽ ഗിൽ മൂവരേയും ഉപയോഗപ്പെടുത്തുന്നതിനെ ആശ്രയിച്ചായിരിക്കും കാര്യങ്ങൾ. എന്തായാലും 20 വിക്കറ്റുകളും കൊയ്യാനുള്ള സ്കിൽ മൂന്ന് ബൗളർമാർക്കുമുണ്ട്.'
ശ്രീലങ്കൻ ഇലവനെതിരായ മൂന്ന് ദിവസത്തെ പരിശീലന പോരാട്ടത്തിൽ മൂന്ന് സ്പിന്നർമാരും കഠിനാധ്വാനം ചെയ്തിരുന്നു. കുൽദീപ് ആദ്യ ഇന്നിങ്സിൽ 18 ഓവറുകൾ എറിഞ്ഞു. ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി കുൽദീപിനെ രണ്ടാം ഇന്നിങ്സിൽ പന്ത് നൽകിയില്ല. ഓഫ് സ്പിന്നറായ സാരാംശ് ജെയ്ൻ പരമാവധി ശ്രമിച്ചെങ്കിലും പ്ലെയിങ് ഇലവനിലേക്ക് പരിഗണിക്കപ്പെടാൻ മാത്രം മികവ് താരത്തിനു പുലർത്താൻ സാധിച്ചില്ല. കൃത്യതയും നിയന്ത്രണവും കൊണ്ടുവരാൻ അദ്ദേഹത്തിനു സാധിക്കാത്തത് സാധ്യതകൾ അടയ്ക്കുന്നു.
മത്സരത്തിന് രണ്ട് ദിവസം മാത്രം നിൽക്കെ മോർക്കൽ ഗാലെ പിച്ച് പരിശോധിച്ചു. അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോൾ പിച്ച് കാര്യമായ മാറ്റത്തിനുവിധേയമാകുമെന്നു മോർക്കൽ ചൂണ്ടിക്കാട്ടുന്നു.
'പരമ്പരാഗതമായി ഈ പിച്ചിന്റെ സ്വഭാവം പരിശോധിച്ചാൽ മൂന്ന് സ്പിന്നർമാരുമായി ഇറങ്ങുന്നതാണ് നല്ലത്. നമ്മുടെ സ്പിൻ ആക്രമണ രീതി വളരെ ആക്രമണോത്സുകമാണ്. എങ്കിലും പിച്ചിന്റെ ഉപരിഭാഗം പരിശോധിച്ചാൽ അതൊരു നല്ല പ്രതലമായി കാണപ്പെടുന്നത്. ടെസ്റ്റ് പുരോഗമിക്കുന്തോറും പിച്ചിൽ മാറ്റങ്ങൾ വന്നു തുടങ്ങുമെന്നു ഞാൻ കരുതുന്നു.'
ചരിത്രം പരിശോധിച്ചാൽ ഗാലെയിൽ നടന്ന 49 ടെസ്റ്റ് മത്സരങ്ങളിൽ സ്പിന്നർമാർ 31.01 ശരാശരയിൽ 1032 വിക്കറ്റുകൾ നേടിയിട്ടുണ്ട്. അതേസമയം പേസ് ബൗളർമാർക്ക് അത്ര നല്ല റിസൾട്ട് കൊടുത്ത ചരിത്രം പിച്ചിനില്ല. പേസർമാർ 36.18 ശരാശരിയിൽ ഇത്രയും ടെസ്റ്റിൽ നിന്നു 477 വിക്കറ്റുകളാണ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്സിൽ ബാറ്റിങ് ശരാശരി 40 ആണെങ്കിൽ രണ്ടാം ഇന്നിങ്സിൽ അത് 28 ആയി കുറയുന്നുണ്ട്. അതിനാൽ ടോസ് അതീവ നിർണായകമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates