ഏകദിന പരമ്പര ട്രോഫിയുമായി ഇന്ത്യ- ഓസ്ട്രേലിയ ക്യാപ്റ്റൻമാരായ ശുഭ്മാൻ ​ഗില്ലും മിച്ചൽ മാർഷും, India vs Australia 
Sports

ഇടവേളയ്ക്ക് വിരാമം, രോഹിതും കോഹ്‌ലിയും ക്രീസിലേക്ക്...! നയിക്കാൻ 'ക്യാപ്റ്റൻ ​ഗിൽ'

ഇന്ത്യ- ഓസ്‌ട്രേലിയ ഒന്നാം ഏകദിനം രാവിലെ 9 മുതല്‍, മത്സരം തത്സമയം ജിയോ ഹോട്ട് സ്റ്റാറില്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: ഇടവേളയ്ക്കു ശേഷം ഇതിഹാസങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും അന്താരാഷ്ട്ര പോരിനായി കളത്തിലേക്ക്. ഇന്ത്യയും ഓസ്‌ട്രേലിയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം ഇന്ന്. ഇന്ത്യന്‍ സമയം രാവിലെ 9 മണി മുതല്‍ മത്സരം ആരംഭിക്കും. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. മുന്‍ നായകന്‍മാര്‍ കൂടിയായ രോഹിതും കോഹ്‌ലിയും ഇല്ലാത്ത ടീം ഇന്ത്യയുടെ ടെസ്റ്റ്, ടി20 മത്സരങ്ങളാണ് ആരാധകര്‍ കുറച്ചു കാലമായി കണ്ടത്. ചാംപ്യന്‍സ് ട്രോഫി കിരീട നേട്ടത്തിനായി ഫൈനലില്‍ ഇറങ്ങിയ ശേഷം ഇരുവരും ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടില്ല. അതിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ഏകദിന പോരാട്ടം കൂടിയാണിത്.

ടെസ്റ്റ് ക്യാപ്റ്റന്‍സിക്കു പിന്നാലെ ഇന്ത്യയുടെ ഏകദിന നായകനായുള്ള ശുഭ്മാന്‍ ഗില്ലിന്റെ അരങ്ങേറ്റത്തിനും പെര്‍ത്ത് സാക്ഷിയാകും. ചാംപ്യന്‍സ് ട്രോഫിയില്‍ അപരാജിതരായി കിരീടം നേടിയ ശേഷമാണ് രോഹിത് ശര്‍മയില്‍ നിന്നു ഗില്‍ ഇന്ത്യയുടെ ഏകദിന നായക പദവി ഏറ്റെടുക്കുന്നത്. ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യരേയും തിരഞ്ഞെടുത്തിരുന്നു.

2027ലെ ലോകകപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഭാഗമായാണ് നായക മാറ്റമെന്നു ഓസീസ് പര്യടനത്തിനുള്ള ടീം പ്രഖ്യാപനത്തില്‍ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി വ്യക്തമാക്കിയിരുന്നു. 2027ലെ ലോകകപ്പ് കളിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കാമെന്ന കണക്കുകൂട്ടലിലാണ് വെറ്ററന്‍ ഇതിഹാസങ്ങള്‍. അതുകൊണ്ടു തന്നെ രോഹിതിനും കോഹ്‌ലിക്കും പരമ്പര നിര്‍ണായകമാണ്.

ടെസ്റ്റ് നായക പദവിയിലെത്തിയ ശേഷം കത്തും ഫോമിലാണ് ഗില്‍. സമാന മികവ് ഏകദിനത്തിലും ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് താരം. ഇടവേളയ്ക്കു ശേഷമാണ് ശ്രേയസും ടീമിലെത്തുന്നത്. വൈസ് ക്യാപ്റ്റന്‍ പദവിയുമായി എത്തുന്ന താരവും ഫോം തുടരാമെന്ന പ്രതീക്ഷയിലാണ്.

രോഹിത്, കോഹ്‌ലി, ഗില്‍, ശ്രേയസ് എന്നിവരാണ് ടീമിലെ സ്‌പെഷലിസ്റ്റ് ബാറ്റര്‍മാര്‍. കെഎല്‍ രാഹുല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററാകും. ഓള്‍റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേല്‍, നിധീഷ് കുമാര്‍ റെഡ്ഡി എന്നിവരായിരിക്കും പ്ലെയിങ് ഇലവനില്‍.

ജസ്പ്രിത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജായിരിക്കും പേസ് കുന്തമുന. ഒപ്പം ഹര്‍ഷിത് റാണയ്ക്കും അവസരം കിട്ടിയേക്കും. മൂന്നാം പേസര്‍ സ്ഥാനത്തേക്കായി പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ തമ്മിലാണ് മത്സരം. കുല്‍ദീപ് യാദവ്, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരില്‍ ഒരാളായിരിക്കും രണ്ടാം സ്പിന്നര്‍.

പരിക്കിന്റെ വേവലാതിയില്‍ ഓസ്‌ട്രേലിയ

പരിക്കിന്റെ വേവലാതികളുമായി നില്‍ക്കുന്ന ഓസീസ് അല്‍പ്പം സമ്മര്‍ദ്ദത്തിലാണ്. എങ്കിലും സ്വന്തം മണ്ണില്‍ മികവ് തുടരാമെന്ന പ്രതീക്ഷയിലാണ് അവര്‍. മിച്ചല്‍ മാര്‍ഷാണ് ടീം ക്യാപ്റ്റന്‍. മാര്‍ഷിനൊപ്പം ബാറ്റിങില്‍ കരുത്താകാന്‍ ട്രാവിസ് ഹെഡും ഉണ്ട്. ഇരുവരുമാണ് ബാറ്റിങ് നിരയിലെ പരിചയ സമ്പന്നര്‍. മധ്യനിരയില്‍ ഓസീസിനായി മാറ്റ് റെന്‍ഷോ, മിച് ഓവന്‍ എന്നിവര്‍ അരങ്ങേറിയേക്കും. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഫിലിപ്പും ഓസീസ് ജേഴ്‌സിയില്‍ കളിക്കാനിറങ്ങും.

പേസറും ടെസ്റ്റ് നായകനുമായ പാറ്റ് കമ്മിന്‍സ് പരിക്കിനെ തുടര്‍ന്നു പിന്‍മാറിയതാണ് ഓസീസിന്റെ പ്രധാന വേവലാതി. താരത്തിന്റെ അഭാവത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരാണ് പേസ് വിഭാഗത്തിനു ചുക്കാന്‍ പിടിക്കുന്നത്. ടീമില്‍ നിന്നു പിന്‍മാറിയ ആദം സാംപയ്ക്കു പകരം മാറ്റ് കുഹ്നെമാന്‍ ആയിരിക്കും ടീമിലെ സ്‌പെഷലിസ്റ്റ് സ്പിന്നര്‍.

പിച്ച്

അധികം സ്‌കോര്‍ വരാത്ത പിച്ചാണ് പെര്‍ത്തിലേത്. ഈ മൈതാനത്ത് അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും ഓസ്‌ട്രേലിയ 200 റണ്‍സില്‍ താഴെയാണ് ടീം ടോട്ടല്‍ ഉയര്‍ത്തിയത്. മഴ ഭീഷണിയുണ്ട്. പേസര്‍മാര്‍ക്കായിരിക്കും പിച്ചില്‍ നിന്നു കൂടുതല്‍ ആനുകൂല്യം ലഭിക്കുക.

India vs Australia: All eyes will be on Virat Kohli and Rohit Sharma as the veterans return to international cricket after a long hiatus.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിന് നീതി കിട്ടി, സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് ദ്രോഹിക്കാന്‍: അടൂര്‍ പ്രകാശ്

അതിജീവിതയെ അപമാനിച്ചു; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

'ഭഗവദ്ഗീത ഭരണഘടനയുടെ കൈയെഴുത്തു പ്രതി'; വിവാദ പരാമര്‍ശവുമായി പവന്‍ കല്യാണ്‍

ശബരിമല, പൊങ്കല്‍ യാത്ര; കേരളത്തിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിനുകള്‍ ജനുവരി അവസാനം വരെ നീട്ടി

'ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല, അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ'

SCROLL FOR NEXT