കൊച്ചി: നാടകീയ സംഭവങ്ങൾക്കൊടുവിൽ കൊച്ചിയിലെ ഇന്ത്യ- ഹോങ്കോങ് ഫുട്ബോൾ പോരാട്ടത്തിലെ അനിശ്ചിതത്വത്തിനു വിരാമം. സ്റ്റേഡിയത്തിൻ്റെ വാടകയായി ജിസിഡിഎ ആവശ്യപ്പെട്ട മൂന്ന് ലക്ഷം രൂപ കേരള ഫുട്ബോൾ അസോസിയേഷൻ അടച്ചു. ഇതോടെ മത്സരം നടക്കുന്നതിനുള്ള തടസങ്ങൾ നീങ്ങിയതായി കെഎഫ്എ അധ്യക്ഷൻ നവാസ് മീരാൻ വ്യക്തമാക്കി. പത്ത് വർഷത്തിന് ശേഷമാണ് ഇന്ത്യൻ ടീം വീണ്ടും കൊച്ചിയിലെത്തുന്നത്. ഈ മാസം 31ന് കലൂർ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഹോങ്കോങ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
സ്റ്റേഡിയത്തിൻ്റെ വാടകയായി ജിസിഡിഎ ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം രൂപയായിരുന്നു. 20-25 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയും ജിസിഡിഎ ചോദിച്ചുവെന്നാണ് റിപ്പോർട്ട്. കെഎഫ്എ ആണ് മത്സം സംഘടിപ്പിക്കുന്നതെങ്കിലും ജിസിഡിഎയുടെ ഉടമസ്ഥതയിലാണ് സ്റ്റേഡിയം. പിന്നാലെയാണ് പ്രതിസന്ധി വന്നത്.
മുൻകൂറായി പണമടയ്ക്കണമെന്ന നിലപാടി ജിസിഡിഎ ഉറച്ചു നിന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. മത്സരത്തിന് മുന്നോടിയായി നടത്താനിരുന്ന ഇന്ത്യൻ ടീമിൻ്റെ വാർത്ത സമ്മേളനത്തിനു ജിസിഡിഎ അനുമതിയും നിഷേധിച്ചു. പരിശീലകൻ ഖാലിദ് ജമീൽ ഉൾപ്പെടെയുള്ള ടീം അംഗങ്ങളെ ഗേറ്റിനു പുറത്തു വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. സെക്യൂരിറ്റി ഡിപ്പോസിറ്റിൻ്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ ഏറെ നേരെ കാത്തു നിന്ന ടീം മടങ്ങുകയായിരുന്നു.
വ്യാഴാഴ്ച മൂന്ന് മണിക്കായിരുന്നു വാർത്ത സമ്മേളനം നിശ്ചയിച്ചിരുന്നത്. ഇതിനായി ഉച്ചതിരിഞ്ഞ് സംഘം സ്റ്റേഡിയത്തിൽ എത്തിയപ്പോഴാണ് നാടകീയ രംഗങ്ങൾ. ചെറിയ സാങ്കേതിക പ്രശ്നം സംഭവിച്ചതാണെന്നാണ് കെഎഫ്‌എ പ്രസിഡന്റ് പ്രതികരിച്ചത്. മത്സരം മുൻപ് തീരുമാനിച്ച പോലെ നടക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫെബ്രവരിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാർത്താ സമ്മേളനവും ജിസിഡിഎ തടഞ്ഞിരുന്നു. ഐഎസ്എൽ സീസണിൽ മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനമായിരുന്നു അന്ന് തടഞ്ഞത്. കോച്ചായിരുന്ന ഡേവിഡ് കറ്റാലയും ഇന്ത്യൻതാരം റൗളിൻ ബോർഗസും ഉൾപ്പെടെയുള്ള ബ്ലാസ്റ്റേഴ്‌സ് സംഘത്തെയാണ് പത്രസമ്മേളനം നടക്കുന്ന മുറിയിൽനിന്ന് ഇറക്കിവിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates