ടോം ലാതമിന്‍റെ ബാറ്റിങ് പിടിഐ
Sports

അര്‍ധ സെഞ്ച്വറിയുമായി ലാതം നയിക്കുന്നു, ലീഡ് 200 കടത്തി കിവികള്‍; 3 വിക്കറ്റുകള്‍ നഷ്ടം

വാഷിങ്ടന്‍ സുന്ദറിന് 2 വിക്കറ്റുകള്‍

സമകാലിക മലയാളം ഡെസ്ക്

പുനെ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് 200 കടത്തി ന്യൂസിലന്‍ഡ്. ഒന്നാം ഇന്നിങ്‌സില്‍ 259 റണ്‍സിനു പുറത്തായ കിവികള്‍ ഇന്ത്യയെ 156 റണ്‍സില്‍ പുറത്താക്കി 103 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്നു.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ന്യൂസിലന്‍ഡ് 3 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന നിലയില്‍. അവരുടെ മൊത്തം ലീഡ് 225 റണ്‍സ്. ഒരറ്റത്ത് പോരാട്ടം നയിച്ച് ഓപ്പണറും ക്യാപ്റ്റനുമായ ടോം ലാതം നില്‍ക്കുന്നു. താരം അര്‍ധ സെഞ്ച്വറിയുമായി ബാറ്റിങ് തുടരുന്നു. ലാതം 55 റണ്‍സുമായി ക്രീസില്‍. ലാതം ടെസ്റ്റില്‍ നേടുന്ന 30ാം ഹാഫ് സെഞ്ച്വറിയാണിത്.

അതിനിടെ കിവികള്‍ക്ക് ഡെവോണ്‍ കോണ്‍വെ (17), വില്‍ യങ് (23), രചിന്‍ രവീന്ദ്ര (9) എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ നഷ്ടമായി. നിലവില്‍ ലാതത്തിനൊപ്പം ഡാരില്‍ മിച്ചല്‍ (17) ആണ് ക്രീസില്‍.

ഇന്ത്യക്കായി ഒന്നാം ഇന്നിങ്‌സില്‍ മിന്നും ബൗളിങ് പുറത്തെടുത്ത വാഷിങ്ടന്‍ സുന്ദര്‍ രണ്ടാം ഇന്നിങ്‌സില്‍ കിവികള്‍ക്ക് നഷ്ടമായ മൂന്നില്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ആര്‍ അശ്വിനാണ് ഒരു വിക്കറ്റ്.

നേരത്തെ 33 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സാന്റ്നര്‍ ആണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ അന്തകനായത്. 38 റണ്‍സ് എടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 30 റണ്‍സ് വീതം എടുത്ത യശ്വസി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലുമാണ് ഭേദപ്പെട്ട പ്രകടനം പുറത്തടുത്ത മറ്റു രണ്ട് പേര്‍.

രണ്ടാം ദിനം ആദ്യം ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിനെയാണ് ആദ്യം നഷ്ടമായത്. 72 പന്തുകള്‍ നേരിട്ടാണ് ഗില്‍ 30 റണ്‍സ് എടുത്തത്. പിന്നീട് എത്തിയ വിരാട് കോഹ്‌ലിയും അതിവേഗം മടങ്ങി. ഒരു റണ്‍സ് മാത്രം നേടിയ വിരാടിനെ സാന്റ്‌നര്‍ തന്നെ മടക്കി. ഋഷഭ് പന്ത് (18) സര്‍ഫറാസ് ഖാന്‍ (11) അശ്വിന്‍ (4) രവീന്ദ്ര ജഡേജ (38) ആകാശ് ദീപ് (6) എന്നിവരെല്ലാം അധികം ക്രീസില്‍ നില്‍ക്കാതെ മടങ്ങി.

വാഷിങ്ടന്‍ സുന്ദര്‍ പുറത്താകാതെ 18 റണ്‍സ് നേടി. ന്യൂസിലന്‍ഡിനായി ഗ്ലെന്‍ ഫിലിപ്‌സ് രണ്ട് വിക്കറ്റും സൗത്തി ഒരു വിക്കറ്റും നേടി.

ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് 259 റണ്‍സിനു പുറത്തായിരുന്നു. വാഷിങ്ടന്‍ സുന്ദര്‍ ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി. ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.

141 പന്തില്‍ 76 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. രചിന്‍ രവീന്ദ്രയും ന്യൂസിലന്‍ഡിനായി അര്‍ധ സെഞ്ച്വറി നേടി. 105 പന്തുകള്‍ നേരിട്ട താരം 65 റണ്‍സെടുത്തു പുറത്തായി. മിച്ചല്‍ സാന്റ്‌നര്‍ (33), വില്‍ യങ് (18), ഡാരില്‍ മിച്ചല്‍ (18), ടോം ലാതം (15) എന്നിവരാണ് ന്യൂസിലന്‍ഡിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

പ്രമേഹ രോ​ഗികൾക്ക് ധൈര്യമായി കഴിക്കാം, പാഷൻ ഷ്രൂട്ടിന്റെ ​ഗുണങ്ങൾ

SCROLL FOR NEXT