ന്യൂയോര്‍ക്ക്: സ്‌പെയിനിന് ലോകകപ്പ്, യൂറോ കപ്പ് നേട്ടങ്ങള്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മധ്യനിര എന്‍ജിന്‍ സെര്‍ജിയോ ബുസ്‌കറ്റ്‌സ് സജീവ ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. സ്പാനിഷ്, ബാഴ്‌സലോണ ഇതിഹാസമായ ബുസ്‌കറ്റ്‌സ് നിലവില്‍ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമി താരമാണ്. ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് 37കാരന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. മേജർ ലീഗ് സോക്കറിന്റെ ഈ സീസൺ അവസാനിക്കുന്നതോടെ അദ്ദേഹത്തിന്റെ കരിയറിനും തിരശ്ശീല വീഴും.
'കരിയറിലെ അവസാന മാസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഞാന്‍ ഫുട്‌ബോളില്‍ നിന്നു വിരമിക്കുകയാണ്. നിറഞ്ഞ സന്തോഷത്തോടെ അഭിമാനത്തോടെ സംതൃപ്തനായി എല്ലാത്തിനുമുപരി അങ്ങേയറ്റം കൃതജ്ഞതയോടെ കളത്തിനോടു വിട പറയുകയാണ്'- വിരമിക്കല്‍ പ്രഖ്യാപിച്ച് താരം വ്യക്തമാക്കി.
ബാഴ്‌സലോണ ക്ലബിന്റെ സുവര്‍ണ സംഘത്തിലെ പ്രധാനിയായിരുന്നു ബുസ്‌കറ്റ്‌സ്. താരത്തിന്റെ ഡിഫന്‍സിവ് മിഡ്ഫീല്‍ഡ് മികവ് വലിയ കൈയടികള്‍ നേടിയിട്ടുണ്ട്. ബാഴ്‌സയ്‌ക്കൊപ്പം 9 ലാ ലിഗ കിരീടങ്ങളും മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും സ്വന്തമാക്കി.
ദേശീയ ടീമിനെ 2010ല്‍ അവരുടെ കന്നി ലോകകപ്പ് നേട്ടത്തിലേക്കും പിന്നാലെ 2012ലെ യൂറോ കപ്പ് നേട്ടത്തിലേക്കും നയിക്കുന്നതില്‍ ഷാവി, ഇനിയെസ്റ്റ കൂട്ടുകെട്ടിനൊപ്പം നിര്‍ണായകമായി നിന്ന താരമാണ് ബുസ്‌കറ്റ്‌സ്. സ്‌പെയിനിനായി 143 മത്സരങ്ങള്‍ കളിച്ചു. 2022ലെ ലോകകപ്പിനു പിന്നാലെ താരം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചിരുന്നു. പിന്നാലെയാണ് ബാഴ്‌സയിലെ സഹ താരം കൂടിയായ അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിക്കൊപ്പം ഇന്റര്‍ മയാമിലെത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates