അഹമ്മദാബാദ്; ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ മൂന്നു വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ മിന്നും പ്രകടനത്തിലാണ് വിജയം സ്വന്തമാക്കിയത്. ഗുജറാത്ത് ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ, 19.2 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ രാജസ്ഥാൻ റോയൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരും. ഗുജറാത്ത് മൂന്നാം സ്ഥാനത്താണ്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യ മൂന്ന് ഓവറുകൾക്കുള്ളിൽ തന്നെ ഓപ്പണർമാരായ യശ്വസി ജയ്‍സ്വവാൾ (1), ജോസ് ബട്‌ലർ (0) എന്നിവരെ നഷ്ടമായി. അതിനു പിന്നാലെയാണ് സഞ്ജു സാംസണും ദേവ്‌ദത്ത് പടിക്കലും ക്രീസിൽ എത്തുന്നത്. ഇരുവരും ചേർന്ന് ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ചവെച്ചു. ഒൻപതാം ഓവറിൽ പടിക്കലിനെ റാഷിദ് ഖാൻ, മോഹിത് ശർമയുടെ കൈകളിൽ എത്തിച്ചു. 25 പന്തിൽ 26 റൺസായിരുന്നു ദേവ്ദത്തിന്റെ സമ്പാദ്യം.
അതിനു പിന്നാല ഷിമ്രോൺ ഹെറ്റ്മെർ എത്തിയതോടെയാണ് കളിയുടെ ഗതി മാറുന്നത്. ഹെറ്റ്മെറിന്റെ പിന്തുണയിൽ സഞ്ജു വൻ മുന്നേറ്റം നടത്തി. 13–ാം ഓവറിൽ റാഷിദ് ഖാന്റെ ഓവറിൽ ഹാട്രിക് സിക്സർ അടക്കം 20 റൺസ് സഞ്ജു സാംസൺ അടിച്ചുകൂട്ടി. രാജസ്ഥാനെ വിജയട്രാക്കിലേക്ക് എത്തിച്ചതിനു പിന്നാലെ 15ാം ഓവറിൽ സഞ്ജു പുറത്താവുകയായിരുന്നു. 32 പന്തിൽ 60 റൺസാണ് താരം നേടിയത്.
സഞ്ജുവിന്റെ വിക്കറ്റ് വീണതോടെ രാജസ്ഥാൻ ചെറുതായി പ്രതിസന്ധിയിലായെങ്കിലും ഹെറ്റ്മെറിന്റെ ബാറ്റിങ് മികവ് തുണയായി. പിന്നീടെത്തിയ ധ്രുവ് ജുറലിനെയും അശ്വിനെയും ഒപ്പംനിർത്തിയായിരുന്നു ഹെറ്റ്മയറിന്റെ പോരാട്ടം. അവസാന ഓവറിൽ ജയിക്കാൻ ഏഴു റൺസ് വേണമെന്നിരിക്കെ ആദ്യ പന്തിൽ ഡബിളും രണ്ടാം പന്തിൽ സിക്സറും നേടി ഹെറ്റ്മെറാണ് രാജസ്ഥനെ വിജയത്തിലെത്തിച്ചത്. 26 പന്തിൽ പുറത്താവാതെ 56 റൺസ് ഹെറ്റ്മയർ അടിച്ചുകൂട്ടി.
ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റും റാഷിദ് ഖാൻ രണ്ടു വിക്കറ്റും ഹാർദിക് പാണ്ഡ്യ, നൂർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് നിശ്ചിത ഓവറിൽ 7 വിക്കറ്റിന് 177 റൺസ് നേടുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates