വാംഖഡെ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനോടു എൽ ക്ലാസിക്കോ പോരാട്ടത്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ വിവാദത്തിലും അകപ്പെട്ട് മുംബൈ ഇന്ത്യൻസ്. കൺകഷൻ സബ് നിയമം ദുരുപയോഗം ചെയ്തെന്ന ആരോപണമാണ് ടീമിനെതിരെ ഉയർന്നത്. മത്സരത്തിനിടെ പരിക്കേറ്റ ഓൾറൗണ്ടർ മിച്ചൽ സാന്റ്നറിന് പകരം കൺകഷൻ സബായി ശാർദുൽ ഠാക്കൂറിനെ ഇറക്കിയതാണ് വിവാദത്തിലായത്.
ജസ്പ്രിത് ബുംറയുടെ പന്തിൽ സിഎസ്‌കെ ബാറ്റർ കാർത്തിക് ശർമയുടെ ക്യാച്ച് എടുക്കുന്നതിനിടെ ന്യൂസിലൻഡ് ക്യാപ്റ്റനായ സാന്റ്നറുടെ തോളിനു പരിക്കേറ്റു. തോളിൽ കൈ അമർത്തിപ്പിടിച്ച് എഴുന്നേറ്റ അദ്ദേഹത്തെ ഉടൻ തന്നെ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോയി. തൊട്ടുപിന്നാലെ, അദ്ദേഹത്തിന് പകരം ശാർദുൽ ഠക്കൂറിനെ ഇറക്കാൻ മുംബൈ ഇന്ത്യൻസ് ഔദ്യോഗികമായി അപേക്ഷ നൽകുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തു.
ഐപിഎൽ നിയമപ്രകാരം, തലയ്ക്കോ കഴുത്തിനോ പരിക്കേറ്റാൽ മാത്രമേ കൺകഷൻ സബിനെ അനുവദിക്കൂ. മെഡിക്കൽ പരിശോധനയിലൂടെ പരിക്ക് സ്ഥിരീകരിച്ച ശേഷം മാച്ച് റഫറി വേണം ഇത് അനുവദിക്കാൻ. അതേസമയം സാന്റ്നറുടെ പരിക്ക് തോളിലായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്നു വ്യക്തമാണ്. എന്നാൽ ന്യൂറോളജിക്കൽ ലക്ഷണങ്ങൾ (തലകറക്കം പോലുള്ളവ) ഉണ്ടെന്ന് കാണിച്ചാണ് മുംബൈ പകരക്കാരനെ ആവശ്യപ്പെട്ടത്. എന്നാൽ ഡ്രസിങ് റൂമിൽ സാന്റ്നർ തോളിൽ ഐസ് വെച്ചിരിക്കുന്നത് കണ്ടത്. ഇതോടെയാണ് സംഭവം വലിയ വിവാദത്തിലേക്ക് വഴിമാറിയത്.
എന്നാൽ ഇക്കാര്യത്തിൽ ടീം നിയമത്തിന്റെ ഒരു ദുരുപയോഗവും നടത്തിയിട്ടില്ലെന്നും കൺകഷൻ സബ് അനിവാര്യമായിരുന്നുവെന്നും മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധനെ വ്യക്തമാക്കി. സാന്റ്നറുടെ തോളിനു മാത്രമല്ല പരിക്കേറ്റതെന്നും അതിനാൽ തന്നെ കൺകഷൻ സബിന്റെ ആവശ്യം ടീമിനുണ്ടായിരുന്നുവെന്നും ജയവർധനെ പറഞ്ഞു. അദ്ദേഹത്തിന്റെ തലയും കഴുത്തുമാണ് ആദ്യം ഇടിച്ചത്, ഒപ്പം തോളും. സ്കാനിങിനു ശേഷം തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന് തലകറക്കവും അനുഭവപ്പെട്ടു.
പരിക്ക് പറ്റിയ ഉടനെയോ അല്ലെങ്കിൽ അത്തരമൊരു പരിക്ക് സംശയിക്കുമ്പോഴോ കൺകഷൻ സബ് ഉപയോഗപ്പെടുത്താം എന്നാണ് ഐസിസി നിയമം. കളിക്കളത്തിലോ പുറത്തോ വെച്ച് നടത്തുന്ന മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കൺകഷൻ സബ് അനുവദനീയമാണ്. നേരത്തെ പരിശോധന കഴിഞ്ഞ് കളത്തിൽ തിരിച്ചെത്തിയ ശേഷം പിന്നീട് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിലും കൺകഷൻ സബ് നിയമത്തിലൂടെ താരങ്ങളെ മാറ്റാമെന്നും ഐസിസി നിയമത്തിൽ പറയുന്നു.