mukul choudhary x
Sports

'ദിവസവും 100- 150 സിക്‌സുകള്‍ അടിക്കും, ധോനി സാറാണ് എന്റെ ഹീറോ'

ഐപിഎല്ലിലെ പുത്തന്‍ താരോദയം മുകുള്‍ ചൗധരി പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഇതിഹാസ താരം എംഎസ് ധോനി മത്സരങ്ങള്‍ ഫിനിഷ് ചെയ്യുന്നത് കണ്ടാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പുത്തന്‍ താരോദയം മുകുള്‍ ചൗധരി തന്റെ ക്രിക്കറ്റ് കരിയര്‍ കരുപ്പിടിപ്പിക്കാനിറങ്ങിയത്. എന്നെങ്കിലും ഒരിക്കല്‍ താനും ആ തരത്തില്‍ ടീമിനായി മത്സരങ്ങള്‍ ഫിനിഷ് ചെയ്യുമെന്നു താരം സ്വപ്‌നം കണ്ടു. ആ കിനാവുകള്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ യാഥാര്‍ഥ്യമായി. തോല്‍വി മുന്നില്‍ കണ്ട ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഏതാണ്ട് ഒറ്റയ്ക്കു തന്നെ 21കാരന്‍ വിസ്മയ വിജയത്തിലേക്ക് നയിച്ച് ഐപിഎല്ലിലെ പുതിയ സൂപ്പര്‍ ഹീറോയായി മാറി. 7 കൂറ്റന്‍ സിക്‌സുകളും 2 ഫോറും സഹിതം താരം 27 പന്തില്‍ അടിച്ചെടുത്തത് 54 റണ്‍സ്.

മത്സരത്തില്‍ കെകെആര്‍ വിജയത്തിലേക്ക് അടുത്ത ഘട്ടത്തിലാണ് അവിശ്വസനീയമാം വിധം മുകുള്‍ മത്സരം മാറ്റിമറിച്ചത്. ടീമിനു 3 വിക്കറ്റ് വിജയമാണ് താരം സമ്മാനിച്ചത്. സീസണിലെ ആദ്യ ജയമെന്ന ആഗ്രഹത്തില്‍ സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങിയ കെകെആറിനെ മുകുള്‍ സ്തബ്ധരാക്കി. ധോനിയുടെ പ്രസിദ്ധമായ ഹെലികോപ്റ്റര്‍ ഷോട്ട് വരെ മുകുള്‍ ഇന്നലെ പുറത്തെടുത്തു.

ലഖ്നൗ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ മുകുളിനെ ഇന്ത്യയിലെ ഏറ്റവും മികച്ച, എതിരാളികളെ ഭയപ്പെടുത്താന്‍ പോന്ന മധ്യനിര ബാറ്റര്‍മാരില്‍ ഒരാളെന്നു നേരത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. ആ വാചകങ്ങളെ അടിവരയിട്ടു തെളിയിക്കുന്ന പ്രകടനമാണ് മുകുള്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ പുറത്തെടുത്തത്. 16 ഓവറില്‍ 128 റണ്‍സിനിടെ 7 വിക്കറ്റുകള്‍ വീണ് പരാജയം തുറിച്ചു നോക്കിയ ലഖ്‌നൗവിനെ മുകുള്‍ അവസാന 4 ഓവറില്‍ 54 റണ്‍സടിച്ചാണ് വിജയത്തിലെത്തിച്ചത്.

മുകുളിന്റെ ഈ യാത്രയ്ക്ക് പിന്നില്‍ അച്ഛന്റെ വലിയൊരു ത്യാഗം കൂടിയുണ്ട്. മകനെ ക്രിക്കറ്റ് താരമാക്കാന്‍ പിതാവ് ദിലീപ് തന്റെ അധ്യാപക ജോലി ഉപേക്ഷിച്ചും കുടുംബ വീടിന്റെ വിഹിതം വിറ്റുമൊക്കെ പ്രോത്സാഹനവുമായി ഒപ്പം നിന്നു.

അച്ഛന് സമര്‍പ്പിക്കുന്നു, ധോനി സാറിനും

'ഈ മികച്ച പ്രകടനം ഞാന്‍ എന്റെ അച്ഛനാണ് സമര്‍പ്പിക്കുന്നത്. ഞാന്‍ ജനിക്കും മുന്‍പ് തന്നെ അദ്ദേഹം തന്റെ കുട്ടിയെ ഒരു ക്രിക്കറ്റ് താരമാക്കണമെന്നു സ്വപ്നം കണ്ടിരുന്നു. ഞാന്‍ എപ്പോഴും എംഎസ് ധോനി സാറിനെ ശ്രദ്ധിക്കാറുണ്ട്. അദ്ദേഹം കളി ഫിനിഷ് ചെയ്യുന്ന രീതി എനിക്ക് ഇഷ്ടമാണ്. ഞാനും അതേ നമ്പറിലാണ് കളിക്കുന്നത്. അതിനാല്‍ ഈ വിജയം അദ്ദേഹത്തിനും സമര്‍പ്പിക്കുന്നു.'

'എന്റെ ഷോട്ടുകളിലെ കരുത്ത് സ്വാഭാവികമാണ്. ഞാന്‍ ഒരു ദിവസം മണിക്കൂറുകളോളം പരിശീലിക്കുന്നു. ദിവസവും 100-150 സിക്‌സുകളും അടിക്കാറുണ്ട്. കഴിഞ്ഞ അഞ്ചാറ് മാസമായി കഠിനമായി പരിശീലിക്കുന്നു. കെകെആറിനെതിരെ ബാറ്റ് ചെയ്യുമ്പോള്‍ കളി ജയിക്കാമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു'- മത്സര ശേഷം മുകുള്‍ വ്യക്തമാക്കി.

ആദ്യം മീഡിയം പേസറായാണ് മുകുള്‍ ചൗധരി തന്റെ കരിയര്‍ തുടങ്ങിയത്. പിന്നീട് പരിശീലകരാണ് താരത്തെ ബാറ്റിങിലേക്ക് വഴി തിരിച്ചുവിട്ടത്. താരത്തിന്റെ ആദ്യ ഐപിഎല്‍ സീസണാണിത്. അതിന്റെ സമ്മര്‍ദ്ദമുണ്ടെങ്കിലും ക്യാപ്റ്റന്‍ ഋഷഭ് പന്ത് അടക്കം നല്‍കുന്ന പിന്തുണ വിലപ്പെട്ടതാണെന്നു മുകുള്‍ പറയുന്നു. തന്റെ മികവ് തുടരുന്നതിനും ടീമിന്റെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടു പോകുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

IPL 2026: mukul choudhary grew up watching MS Dhoni finish games, dreaming of doing the same one day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനത്ത് എസ്എഫ്‌ഐ - കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ജലപീരങ്കിയും ലാത്തിച്ചാര്‍ജുമായി പൊലീസ്

ക്രിക്കറ്റ് കളിക്കിടെ നെഞ്ചുവേദന; കര്‍ണാടക മുന്‍ രഞ്ജി താരം എസ്എല്‍ അക്ഷയ്ക്ക് ദാരുണാന്ത്യം

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: പാല്‍ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

നീറ്റ് പുനഃപരീക്ഷ സുഗമമായും സുരക്ഷിതമായും നടത്തണം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് ധര്‍മേന്ദ്ര പ്രധാന്‍

'25 പന്തില്‍ സെഞ്ച്വറി' തൂക്കി വൈഭവ് 'ബെറ്റ്' ജയിച്ചു; പക്ഷേ, ശ്രേയസിന്റെ '22 പന്തില്‍ 100' ഇളകിയില്ല! (വിഡിയോ)

SCROLL FOR NEXT