മുംബൈ: ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ ഐപിഎൽ പോരാട്ടത്തിനിടെ മുംബൈ ഇന്ത്യന്‍സ് മുന്‍ നായകനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു. ആര്‍സിബി ഉയര്‍ത്തിയ 240 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേടുത്ത പോരിലാണ് രോഹിത് പെട്ടെന്നു ക്രീസ് വിട്ടത്. താരം ബാറ്റിങ് മുഴുമിപ്പിക്കാതെ ക്രീസ് വിട്ടതിന്റെ കാരാണം തുടക്കത്തില്‍ ആരാധകരെ അമ്പരപ്പിച്ചിരുന്നു. 240 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തു ഘട്ടത്തില്‍ രോഹിതിനെ പോലൊരു ഹിറ്റര്‍ ക്രീസില്‍ നില്‍ക്കേണ്ടത് അനിവാര്യമായിരുന്നു.
2 ഫോറും ഒരു സിക്‌സും സഹിതം 13 പന്തില്‍ 19 റണ്‍സെടുക്കുന്നതിനിടെയാണ് രോഹിതിന്റെ അപ്രതീക്ഷിത മടക്കം. താരം പരിക്കേറ്റാണ് മടങ്ങിയത്. മത്സരം അപ്പോള്‍ അഞ്ചോവര്‍ പൂര്‍ത്തിയായിരുന്നു. താരത്തിന്റെ മുഖഭാവത്തില്‍ നിന്നു തന്നെ അസ്വസ്ഥത വ്യക്തമായിരുന്നു. കാലിന്റെ പിന്‍തുടയ്‌ക്കേറ്റ പരിക്കാണ് താരത്തിന്റെ മടക്കത്തിനു കാരണം.
രോഹിത് മത്സരത്തില്‍ വീണ്ടും ബാറ്റിങിനെത്തുമെന്നു ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അതിനര്‍ഥം പരിക്ക് കുറച്ച് ഗൗരവമുള്ളതാണെന്നു വ്യക്തം. എന്നാല്‍ പരിക്കു സംബന്ധിച്ചു മുംബൈ ഇന്ത്യന്‍സ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
മത്സരത്തിലേക്ക് വന്നാല്‍ ആദ്യം ബാറ്റ് ചെയ്ത് 240 റണ്‍സെന്ന കൂറ്റന്‍ സ്‌കോറുയര്‍ത്തിയ ആര്‍സിബിക്കെതിരെ മുംബൈ ഇന്ത്യന്‍സിന്റെ പോരാട്ടം 222 റണ്‍സില്‍ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് 240 റണ്‍സ് അടിച്ചത്. 18 റണ്‍സ് വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്.
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്കായി അവസാന ഘട്ടത്തില്‍ 9 കൂറ്റന്‍ സിക്സുകളും ഒരു ഫോറും സഹിതം ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ് പൊരുതിയെങ്കിലും അതു മതിയായില്ല. താരം 31 പന്തില്‍ അടിച്ചെടുത്തത് 71 റണ്‍സ്. താരം പുറത്താകാതെ നിന്നെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു.
ബാറ്റിങ് തുടങ്ങിയ മുംബൈക്കായി റിയാന്‍ റിക്കല്‍ടനും രോഹിത് ശര്‍മയും ചേര്‍ന്നുള്ള ഓപ്പണിങ് മികച്ച തുടക്കം നല്‍കി. അതിനിടെ രോഹിത് ശര്‍മ മസിലിനേറ്റ പരിക്കിനെ തുടര്‍ന്നു റിട്ടയേര്‍ഡ് ഹര്‍ട്ടായി. സ്‌കോര്‍ 57ല്‍ എത്തിയപ്പോഴായിരുന്നു മുന്‍ നായകന്റെ മടക്കം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates