ലണ്ടൻ: ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ ഏറ്റവും മുന്നിലുള്ള ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന് ടെസ്റ്റിൽ ഒട്ടേറെ റെക്കോർഡുകൾ ഉണ്ട്. ഈ പട്ടികയിലേക്ക് ഇതാ പുതിയൊരു നേട്ടം ചേർത്തുവയ്ക്കുകയാണ് ഇംഗ്ലീഷ് നായകൻ. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകളെടുക്കുന്ന താരമെന്ന റെക്കോർഡാണ് റൂട്ട് എഡ്ജ്ബാസ്റ്റണിൽ സ്വന്തമാക്കിയത്. ടെസ്റ്റിൽ 323 ഇന്നിങ്സുകളിൽ നിന്നു റൂട്ട് എടുത്തത് 220 ക്യാച്ചുകൾ.
മുൻ ഓസ്ട്രേലിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ റെക്കോർഡാണ് റൂട്ട് മറികടന്നത്. നിലവിൽ സ്മിത്തിന്റെ പേരിൽ 219 ക്യാച്ചുകളുണ്ട്. ടെസ്റ്റിലെ ഏറ്റവും മികച്ച ഫീൽഡർ കൂടിയാണ് റൂട്ട്. സ്ലിപ്പിലാണ് റൂട്ട് ഏറ്റവും കൂടുതൽ ഫീൽഡ് ചെയ്യാറുള്ളത്. പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാക് ബാറ്റർ അബ്ദുല്ല ഷെഫീഖിനെയാണ് ഫസ്റ്റ് സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന റൂട്ട് ക്യാച്ചെടുത്തു മടക്കിയത്. ഇതോടെയാണ് റെക്കോർഡ് റൂട്ട് തിരികെ പിടിച്ചത്. ഒല്ലി റോബിൻസനാണ് വിക്കറ്റ്.
ഇതാദ്യമായാല്ല റൂട്ട് ഈ റെക്കോർഡിൽ ഒന്നാമതെത്തുന്നത്. കഴിഞ്ഞ വർഷം രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് മറികടന്നും അദ്ദേഹം പട്ടികയിൽ തലപ്പെത്തിയിരുന്നു. ഈ റെക്കോർഡിൽ റൂട്ടും സ്മിത്തും തമ്മിലുള്ള പോരാട്ടം തുടരും. നിലവിൽ കളിക്കുന്നവരിൽ റൂട്ടിനേയും സ്മിത്തിനേയും കൂടാതെ ടെസ്റ്റിൽ 100നു മുകളിൽ ക്യാച്ചുള്ള ഏക താരം ന്യൂസിലൻഡിന്റെ ടോം ലാതമാണ്. താരം പക്ഷേ ഇരുവരുടേയും അടുത്തൊന്നുമില്ല. അതിനാൽ ഈ റെക്കോർഡ് വരും കാലത്ത് ഇവരിൽ ഒരാളുടെ പേരിൽ തന്നെയായിരിക്കുമെന്നും ഉറപ്പാണ്.
മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ട് വിജയത്തിലേക്ക് നീങ്ങുകയാണ്. ജയിച്ചാൽ പരമ്പര 3-0ത്തിനും തൂത്തുവരാനും ഇംഗ്ലണ്ടിനു സാധിക്കും. പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്സ് വെറും 133 റൺസിൽ അവസാനിപ്പിച്ച ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 453 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തി. 320 റൺസിന്റെ മികച്ച ലീഡുമായാ അവർ പാകിസ്ഥാനെ രണ്ടാം ഇന്നിങ്സ് ബാറ്റിങിനു വിട്ടത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ പാകിസ്ഥാൻ 2 വിക്കറ്റ് നഷ്ടത്തിൽ 52 റൺസെന്ന നിലയിലാണ്. വലിയ അദ്ഭുതം നടന്നില്ലെങ്കിൽ മൂന്നാം ടെസ്റ്റ് മൂന്നാം ദിനത്തിൽ തന്നെ അവസാനിക്കാനാണ് സാധ്യത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates