ലോഡ്‌സ്: ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ പ്രതിഷേധക്കാര്‍ ഗ്രൗണ്ടിലിറങ്ങി. ഇന്ധന ഉപയോഗം കുറച്ചുകൊണ്ടുവന്ന് പരിസ്ഥിതി സംരക്ഷിക്കണമെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറച്ചുകൊണ്ടുവരണമെന്നും ആവശ്യപ്പെടുന്ന ജസ്റ്റ് സ്റ്റോപ്പ് ഓയില്‍ പ്രതിഷേധക്കാരാണ് ഗ്രൗണ്ടില്‍ ഇറങ്ങി താരങ്ങള്‍ക്ക് നേരെ ഓറഞ്ച് പൊടി വിതറിയത്.
കളിയുടെ രണ്ടാം ഓവറിനിടെയാണ് പ്രതിഷേധക്കാര്‍ പിച്ചിലേക്ക് ഓടിയെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുന്‍പായി ഓസിസ് താരം ഡേവിഡ് വാര്‍ണറുടെയും ഇംഗ്ലീഷ് നായകന്‍ ബെന്‍സ്‌റ്റോക്‌സിന്റെയും മേലേക്ക് ഓറഞ്ച് പൊടി വിതറി. അതിനിടെ പ്രതിഷേധക്കാരിലൊരാളെ തൂക്കിയെടുത്ത്് ഇംഗ്ലണ്ട് താരം ബെയര്‍സ്റ്റോ പുറത്തേക്ക് എടുത്തുകൊണ്ടുപോകുയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പിടികൂടിയതായി പൊലീസ് പറഞ്ഞു.
ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങിന് അയക്കുകയായിരുന്നു. ലോഡ്‌സിലെ പിച്ച് പേസര്‍മാരെ പിന്തുണയ്ക്കുന്ന സാഹചര്യത്തിലാണ് ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുത്തത്. കളി 15 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് ഒന്നും നഷ്ടമാകാതെ 38 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 29 റണ്‍സുമായി ഡേവിഡ് വാര്‍ണറും 9 റണ്‍സുമായി ഉസ്മാന്‍ ഖവാജയുമാണ് ക്രീസില്‍.
ആദ്യ ടെസ്റ്റില്‍ ഫോട്ടോ ഫിനിഷില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു. ഈ മത്സരത്തില്‍ ഇംഗ്ലണ്ടിന് വിജയം അനിവാര്യമാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates