അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യ മികച്ച സ്കോറിലെത്തിയപ്പോൾ അതിലേക്ക് ആദ്യം ഇന്ധനം പകർന്നത് ഓപ്പണർ കെഎൽ രാഹുലാണ്. താരം കരിയറിലെ 11ാം ടെസ്റ്റ് സെഞ്ച്വറി അഹമ്മദാബാദിൽ കുറിച്ചാണ് പോരാട്ടം കരീബിയൻ ക്യാംപിലേക്ക് നയിച്ചത്.
ഈ സെഞ്ച്വറിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സ്വന്തം മണ്ണിൽ രാഹുൽ രണ്ടാം സെഞ്ച്വറിക്കായി കാത്തുനിന്നത് ഒന്നും രണ്ടും കൊല്ലമല്ല. 9 വർഷത്തെ കാത്തിരിപ്പിനാണ് രാഹുൽ വിരാമമിട്ടത്. 2016ലാണ് രാഹുൽ അവസാനമായി ടെസ്റ്റിൽ ഇന്ത്യൻ പിച്ചിൽ സെഞ്ച്വറി നേടിയത്. ചെന്നൈയിൽ ഇംഗ്ലണ്ടിനെതിരെയാണ് സെഞ്ച്വറി. ദിവസം കണക്കാക്കിയാൽ 3211 ദിവസങ്ങൾ!
ഇന്ത്യൻ മണ്ണിൽ രണ്ടാം ടെസ്റ്റ് സെഞ്ച്വറിക്കു വേണ്ടി ഏറ്റവും കൂടുതൽ കാത്തിരുന്ന താരമെന്ന അപൂർവ നേട്ടവും രാഹുലിനു സ്വന്തമായി. 2886 ദിവസങ്ങൾ കാത്തിരുന്ന മൊഹീന്ദർ അമർനാഥിന്റെ റെക്കോർഡാണ് രാഹുൽ പിന്തള്ളിയത്.
ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങി പത്തോ അതിൽ കൂടുതലോ സെഞ്ച്വറി നേടുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമായും രാഹുൽ മാറി. 11ൽ പത്ത് സെഞ്ച്വറികളും രാഹുൽ ഓപ്പണറായി ഇറങ്ങിയാണ് നേടിയത്. 33 സെഞ്ച്വറികളുമായി ഇതിഹാസ ബാറ്റർ സുനിൽ ഗാവസ്കറാണ് എലീറ്റ് പട്ടികയിലെ ഒന്നാമൻ. വീരേന്ദർ സെവാഗ് (22), മുരളി വിജയ് (12) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.
വിൻഡീസിനെതിരായ പോരാട്ടത്തിൽ രാഹുൽ 197 പന്തുകൾ നേരിട്ട് 100 റൺസാണ് കണ്ടെത്തിയത്. ഉച്ച ഭക്ഷണത്തിനു പിന്നാലെ ക്രീസിലെത്തിയ രാഹുലിനെ ജോമൽ വാറിക്കനാണ് മടക്കിയത്. താരത്തെ ജസ്റ്റിൻ ഗ്രീവ്സ് ക്യാച്ചെടുത്തു മടക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates