ഹൈദരാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കുന്നുവെന്ന അപ്രതീക്ഷിത പ്രഖ്യാപനവുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ കെഎസ് ഭരത്. സമൂഹ മാധ്യമത്തിലൂടെയാണ് താരം ക്രിക്കറ്റ് മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. വികാര നിർഭരമായ കുറിപ്പ് പങ്കിട്ടാണ് 32കാരൻ വിരമിക്കുന്നതായി അറിയിച്ചത്.
ആന്ധ്ര സ്വദേശിയായ ഭരത് ഇന്ത്യക്കായി 7 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. 2023ൽ ബോർഡർ- ഗാവസ്കർ ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെ നാഗ്പുരിലാണ് ഭരതിന്റെ ടെസ്റ്റ് അരങ്ങേറ്റം. 2024 ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് ഇംഗ്ലണ്ടിനെതിരെയാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്.
ടെസ്റ്റ് കരിയറിലെ 12 ഇന്നിങ്സുകളിൽ നിന്നായി 20.09 ശരാശരിയിൽ 221 റൺസ് ഭരത് നേടി. വിക്കറ്റിന് പിന്നിൽ 18 ക്യാച്ചുകളും ഒരു സ്റ്റംപിങും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിച്ച ഇന്ത്യൻ ടീമിലും അദ്ദേഹം അംഗമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 113 മത്സരങ്ങളിൽ നിന്നായി 11 സെഞ്ച്വറികളോടെ 6,102 റൺസ് നേടിയിട്ടുള്ള താരം ആഭ്യന്തര തലത്തിലും മെന്‍ററിങ് രംഗത്തും സജീവമായി തുടരും.
കരിയറിലെ ഉയർച്ച താഴ്ചകളിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞാണ് ഭരതിന്റെ വിരമിക്കൽ കുറിപ്പ്.
വളരെ അഭിമാനത്തോടെ അതിലേറെ കൃതജ്ഞതയോടെ ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായി ഞാൻ കരുതുന്നു. ഏറെ കഠിനാധ്വാനവും മാനസിക കരുത്തും ആവശ്യപ്പെട്ട ഒരു യാത്രയായിരുന്നു ഇത്. എങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി കളിക്കാൻ കഴിഞ്ഞത് ആ കഷ്ടപ്പാടുകൾക്കെല്ലാമുള്ള പ്രതിഫലമായിരുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഒരേ സ്വപ്നവുമായി തനിക്കൊപ്പം സഞ്ചരിച്ച മാതാപിതാക്കൾക്കും സഹോദരിക്കും ഭരത് നന്ദി പറഞ്ഞു. ഐപിഎല്ലിൽ ആർസിബിക്കായി അരങ്ങേറാൻ അവസരം നൽകി തന്റെ കഴിവ് തെളിയിക്കാൻ വഴി തുറന്ന മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കും ഭരത് പ്രത്യേകം നന്ദി പറഞ്ഞു. തന്‍റെ സ്വപ്നമായിരുന്ന ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുക്കിയ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഭരത് കടപ്പാട് അറിയിച്ചു.
കരിയർ രൂപപ്പെടുത്തിയതിൽ ബിസിസിഐ, ആന്ധ്ര ക്രിക്കറ്റ് അസോസിയേഷൻ, കോച്ചുമാർ, സഹതാരങ്ങൾ, ഗ്രൗണ്ട് സ്റ്റാഫുകൾ എന്നിവർക്കുള്ള പങ്കും അദ്ദേഹം സ്മരിച്ചു. കരിയറിനെ സ്വാധീനിച്ച ഇന്ത്യൻ ക്രിക്കറ്റിലെ പ്രമുഖർക്ക് ഭരത് പ്രത്യേകം നന്ദി രേഖപ്പെടുത്തി.
ഇന്ത്യ എ ടീം മുതൽ ദേശീയ ടീം വരെ തന്നെ കൃത്യമായി തന്നെ നയിച്ച മുൻ ഇന്ത്യൻ പരിശീലകന്‍ രാഹുൽ ദ്രാവിഡ് നല്‍കിയ മാർഗ നിർദ്ദേശങ്ങൾ മറക്കാനാവാത്തതാണെന്ന് ഭരത് വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ക്രിക്കറ്റ് മൈതാനങ്ങളുമായി തനിക്കുള്ള ബന്ധം അവസാനിക്കുന്നില്ലെന്ന് ഭരത് കൂട്ടിച്ചേർത്തു.
ബിസിസിഐയുമായും ടെസ്റ്റ് ക്രിക്കറ്റുമായുമുള്ള എന്‍റെ അധ്യായം ഇവിടെ അവസാനിക്കുകയാണ്. എന്നാൽ ക്രിക്കറ്റുമായുള്ള ബന്ധം തുടരും. ഇനിയും ഞാൻ കളിക്കും. വരും തലമുറയിലെ യുവ താരങ്ങളെ വളർത്തിയെടുക്കാനും അവർക്ക് കൃത്യമായ മാർഗ നിർദ്ദേശവും കോച്ചിങും നൽകാനും ഞാൻ ഇനി ശ്രദ്ധ കേന്ദ്രീകരിക്കും. ഞാൻ ഇന്ത്യയെയും ക്രിക്കറ്റിനെയും അത്രമേൽ സ്നേഹിക്കുന്നു. എല്ലാത്തിനും നന്ദി- ഭരത് കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates