മുംബൈ: ഇന്ത്യയെ പരാജയപ്പെടുത്തി പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ന്യൂസിലൻഡിന് സമ്മാനിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച താരമാണ് പേസർ കെയ്ൽ ജാമിസൻ. ഫൈനലില്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ ജാമിസനെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ രംഗത്തെത്തി. ലോക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടർമാരുടെ പട്ടികയില്‍ ഇടംപിടിക്കാന്‍ ജാമിസന് സാധിക്കുമെന്ന് സച്ചിൻ നിരീക്ഷിക്കുന്നു.
'ജാമിസൻ ന്യൂസിലന്‍ഡ് ടീമിലെ മികച്ച ബൗളറും ഓള്‍റൗണ്ടറുമാണ്. ലോക ക്രിക്കറ്റിലെ എണ്ണം പറഞ്ഞ ഓള്‍റൗണ്ടർമാരില്‍ ഒരാളായി അദ്ദേഹം മാറും. ന്യൂസിലന്‍ഡില്‍ കഴിഞ്ഞ വർഷം ജാമിസനെ കണ്ടപ്പോള്‍ ബാറ്റിങും ബൗളിങും എന്നെ ആകർഷിച്ചു. ടിം സൗത്തി, ട്രെന്റ് ബോൾട്ട്, നീൽ വാഗ്നർ, കോളിൻ ഡി ഗ്രാൻഡ് ഹോം എന്നിവരിൽ നിന്നെല്ലാം വ്യത്യസ്തനായ ബൗളറാണ് ജാമിസൻ. അദ്ദേഹത്തിന്റെ സ്ഥിരതയാണ് എന്നെ ആകർഷിക്കുന്നത്. ഒരിക്കല്‍ പോലും താരത്തിന് താളം നഷ്‍ടമായിട്ടില്ല'- സച്ചിൻ ചൂണ്ടിക്കാട്ടി.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ വമ്പന്‍ പ്രകടനമാണ് കെയ്ല്‍ ജാമിസൻ പുറത്തെടുത്തത്. രണ്ടിന്നിങ്സിലുമായി ഏഴ് വിക്കറ്റ് വീഴ്‍ത്തിയ താരം ആദ്യ ഇന്നിങ്സില്‍ നിർണായകമായ 21 റണ്‍സും ചേർത്തു. ആദ്യ ഇന്നിങ്സിൽ 22 ഓവറില്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടി. രോഹിത് ശർമ, വിരാട് കോഹ്‌ലി, റിഷഭ് പന്ത്, ഇഷാന്ത് ശർമ, ജസ്‍പ്രിത് ബുമ്ര എന്നിവരെ പറഞ്ഞയച്ചു. രണ്ടാം ഇന്നിങ്സില്‍ ചേതേശ്വർ പൂജാര, കോഹ്‌ലി എന്നിവരെ പുറത്താക്കി. കിവീസിനായി എട്ട് ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള 26കാരനായ ജാമിസൻ 256 റണ്‍സും 46 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates