പാരിസ്: അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയുടെ കളത്തിലെ നീക്കങ്ങള്‍ ശ്രദ്ധയോടെ കണ്ടിരിക്കുക എന്നത് ആരാധകരെ സംബന്ധിച്ച് ആനന്ദകരമായ കാര്യമാണ്. കളത്തിലുള്ള 90 മിനിറ്റിലും താരത്തിന്റെ കാലുകള്‍ക്കൊപ്പം കണ്ണുകളും തലച്ചോറും എല്ലാം പന്തിനൊപ്പമായിരിക്കും.
ഇക്കാര്യം പലവട്ടം പറഞ്ഞിട്ടുള്ള ആളാണ് മുന്‍ ബാഴ്‌സലോണ പരിശീലകന്‍ കൂടിയായ മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ് ഗെര്‍ഡിയോള. കളത്തിലുള്ള ഓരോ നിമിഷവും, ഗ്രൗണ്ടിലെ ഏത് ഭാഗത്ത് നില്‍ക്കുകയാണെങ്കിലും മെസി പന്തിനെ സദാ നിരീക്ഷിക്കുന്നുണ്ടാകുമെന്ന് ഗെര്‍ഡിയോള വ്യക്തമാക്കിയിരുന്നു. അത് സത്യമാണെന്ന് ആരാധകര്‍ പലവട്ടം കണ്ടിട്ടുണ്ട്. അസാധ്യമായ ആംഗിളില്‍ നിന്നുള്ള പാസുകളും ഗോളും എല്ലാം മെസിയുടെ അക്കൗണ്ടില്‍ ധാരാളമുണ്ട്.
അത്തരമൊരു ശ്രദ്ധേയ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. മെസിക്ക് തലയുടെ പിന്നില്‍ കണ്ണുണ്ടോ എന്നാണ് വീഡിയോ പങ്കിട്ട് ആരാധകര്‍ ചോദിക്കുന്നത്.
പിഎസ്ജിയുടെ പരിശീലനത്തിനിടെ നടന്ന ഒരു സംഭവമാണ് വൈറലായി മാറിയത്. രണ്ട് ടീമുകളായി പരിശീലന മത്സരം കളിക്കുന്നതിനിടെ സ്വന്തം ടീം അംഗമായ കെയ്‌ലിയന്‍ എംബാപ്പെയ്ക്ക് മെസി നല്‍കിയ പാസും പാസ് സ്വീകരിച്ച് എംബാപ്പെ വല ചലിപ്പിക്കുന്നതുമാണ് വീഡിയോയില്‍.
എംബാപ്പെ തള്ളിക്കൊടുത്ത പന്തുമായി മെസി മുന്നേറി ബോക്‌സിന് അരികില്‍ എത്തുമ്പോള്‍ പിന്നാലെ ഓടിയെത്തിയ എംബാപ്പെയ്ക്ക് ഇടംകാല്‍ കൊണ്ട് കിറുകൃത്യമായി പാസ് നല്‍കിയതാണ് ആരാധകരെ അമ്പരപ്പിച്ചത്. മെസി തല ഉയര്‍ത്തി എംബാപ്പെ എവിടെ എന്നു നോക്കുന്നത് പോലുമില്ല എന്നതാണ് കൗതുകം. അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍ പന്തിലാണ്. പാസ് നല്‍കേണ്ട ഘട്ടമായി എന്ന് തോന്നിയ നിമിഷത്തില്‍ ഇടംകാല്‍ കൊണ്ടു മെസി ചരിച്ച് പാസ് നല്‍കുന്നു. ആ നിമിഷത്തില്‍ എംബാപ്പെ കൃത്യമായി അപ്പുറത്ത് എത്തുന്നു. താരത്തിന് പന്ത് വലയിലേക്ക് ഇടേണ്ട ജോലി മാത്രമേ ഉണ്ടായിരുന്നുള്ളു.
എതിര്‍ ടീമിലുള്ള സെര്‍ജിയോ റാമോസ് മെസിയെ പിടിച്ചു വയ്ക്കാന്‍ ശ്രമിക്കുന്നതും കാണാം. അതൊന്നും പക്ഷേ അര്‍ജന്റൈന്‍ മാന്ത്രികനെ തെല്ലും ബാധിക്കുന്നില്ല.
പിന്നില്‍ നിന്ന് കയറി വന്ന എംബാപ്പെ തനിക്ക് പാസ് കൈമാറാന്‍ പാകത്തില്‍ വന്നു നില്‍ക്കുമെന്ന് മെസി എങ്ങനെ മനസിലാക്കി എന്നതാണ് ആരാധകരെ ആശ്ചര്യപ്പെടുത്തിയത്.
ഇതുകൊണ്ടൊക്കെയാണ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏക്കാലത്തേയും മികച്ച താരമെന്ന് മെസിയെ വിശേഷിപ്പിക്കുന്നത് എന്നും ആരാധകര്‍ അടിവരയിട്ട് പറയുന്നു. പരിശീലിക്കുമ്പോള്‍ മാത്രമല്ല ഇത്തരം അപൂര്‍വ നിമിഷങ്ങള്‍ അദ്ദേഹം മത്സരത്തിന് ഇറങ്ങുമ്പോഴും കാണാമെന്ന് മറ്റൊരാള്‍ കുറിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates