ന്യൂയോര്‍ക്ക്: അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. അര്‍ജന്റീന ജേഴ്‌സിയില്‍ ഇനി കളിക്കില്ലെന്നു താരം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇതിഹാസ നായകൻ വിരമിക്കൽ പ്രഖ്യാപിച്ചത്.
2005ല്‍ 18ാം വയസിലാണ് അര്‍ജന്റീനയ്ക്കായി മെസി അരങ്ങേറിയത്. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങള്‍ കളിച്ചു. 125 ഗോളുകള്‍ മെസി വലയിലാക്കി. അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡും മെസിക്ക് സ്വന്തം.
ആറ് ലോകകപ്പുകള്‍ അര്‍ജന്റീനയ്ക്കായി കളിച്ചു. അതില്‍ മൂന്ന് തവണ ഫൈനല്‍. ഒരു കിരീട നേട്ടം. 8 തവണ ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കരവും മെസി ഐതിഹാസിക കരിയറില്‍ സ്വന്തമാക്കി.
2016ല്‍ ചിലിയോട് കോപ്പ അമേരിക്ക ഫൈനല്‍ തോറ്റതിനു പിന്നാലെ നിരാശനായി മെസി വിരമിക്കല്‍ പ്രഖ്യാപിച്ച് ലോകത്തെ അമ്പരപ്പിച്ചിരുന്നു. അന്ന് ആരാധകരുടെ അഭ്യാര്‍ഥന മാനിച്ച് അദ്ദേഹം തീരുമാനം പിന്‍വലിച്ച് വീണ്ടും കളത്തില്‍ സജീവമായി. ആ തീരുമാനം പിന്നീട് ചരിത്രമായി മാറുന്ന കാഴ്ചയാണ് ഫുട്‌ബോള്‍ ലോകം കണ്ടത്.
അതിനു ശേഷം കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനലിസിമി, കോപ്പ അമേരിക്ക- നാല് അന്താരാഷ്ട്ര കിരീടങ്ങളാണ് താരത്തിന്റെ നേതൃത്വത്തില്‍ അര്‍ജന്റീന സ്വന്തമാക്കിയത്. 1986ലെ ലോകകപ്പ് നേട്ടത്തിനു ശേഷം 36 വര്‍ഷം കാത്തിരുന്ന് അര്‍ജന്റീന 2022ല്‍ ലോകകപ്പ് കിരീടം ഉയര്‍ത്തുമ്പോള്‍ അതിന്റെ അമരത്ത് മെസിയായിരുന്നു. 2026ലെ തുടരെ രണ്ടാം ലോക കിരീടത്തിനരികില്‍ സ്‌പെയിനിനു മുന്നില്‍ വീണെങ്കിലും ഫൈനല്‍ വരെ എത്തിയ അര്‍ജന്റീനയുടെ മുന്നേറ്റത്തിന്റെ ചാലക ശക്തിയും മെസി തന്നെയായിരുന്നു. 20 വര്‍ഷം നീണ്ട ഐതിഹാസിക കരിയറിനാണ് താരം വിരാമം കുറിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates