ചീത്തവാക്കുകൾ ഉപയോഗിക്കുന്നത് ഒട്ടും ഭംഗിയുള്ള കാര്യമല്ലെന്നും യുവാക്കൾ ഇത്തരം പദങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നു മാറി ചിന്തിക്കണമെന്നും വ്യക്തമാക്കി ഒളിംപക്സ് ഷൂട്ടിങിൽ ഇരട്ട മെഡൽ നേടിയ ഇന്ത്യയുടെ അഭിമാന താരം മനു ഭാക്കർ. സമൂഹ മാധ്യമത്തിൽ പങ്കിട്ട കുറിപ്പിലാണ് മനുവിന്റെ പ്രതികരണം. ഒരാൾ ഉപയോഗിക്കുന്ന വാക്കുകളാണ് അയാളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതെന്നും മനു കുറിപ്പിൽ വ്യക്തമാക്കി.
പ്രത്യേക സംഭവങ്ങൾ പറഞ്ഞോ അല്ലെങ്കിൽ ഇന്ന വിഷയത്തിന്റെ പേരിലാണ് താൻ ഈ കുറിപ്പിടുന്നത് എന്നതൊന്നും 23കാരി വ്യക്തമാക്കിയിട്ടില്ല. താൻ അടക്കമുള്ള തലമുറയോടാണ് മനു ഇക്കാര്യം പറയുന്നത്. ദൈനംദിന ജീവിതത്തിലെ സംഭാഷണത്തിൽ പോലും അസഭ്യവാക്കുകളുടെ അമിത ഉപയോഗം വർധിക്കുന്നതിനെക്കുറിച്ചാണ് താരം കുറിപ്പിൽ സൂചിപ്പിക്കുന്നത്. ഉപയോഗിക്കുന്ന വാക്കുകൾ കാലക്രമേണ ഒരു വ്യക്തിയുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതിനാൽ വാക്കുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ വേണമെന്നും മനു പറയുന്നു.
2024ലെ പാരിസ് ഒളിംപിക്സിൽ ചരിത്രമെഴുതി ഷൂട്ടിങിൽ ഇരട്ട വെങ്കലം നേടിയ താരമാണ് മനു. സ്വതന്ത്ര ഇന്ത്യയിൽ ഒരു ഒളിംപിക്സ് അധ്യായത്തിൽ ഇരട്ട മെഡലുകൾ നേടുന്ന ആദ്യ താരമെന്ന അനുപമ നേട്ടത്തോടെയാണ് താരം അഭിമാനമായത്. 10 മീറ്റർ എയർ പിസ്റ്റൾ, 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിലുമാണ് താരം വെങ്കല മെഡലുകൾ സ്വന്തമാക്കിയത്.
മനുവിന്റെ കുറിപ്പ്
നാം തിരഞ്ഞെടുക്കുന്ന ഭാഷ നമ്മുടെ വ്യക്തിത്വത്തേയും നാം എങ്ങനെയുള്ള ആളാണെന്നതിനേയും പ്രതിഫലിപ്പിക്കുന്നു. നിങ്ങളുടെ വാക്കുകൾ വിവേകത്തോടെ തിരഞ്ഞെടുക്കുക. കാരണം കാലക്രമേണ നിങ്ങൾ എന്താണോ ചിന്തിക്കുന്നത്, സംസാരിക്കുന്നത്, ശീലിക്കുന്നത് അതായി മാറും. മോശം ഭാഷ ഉപയോഗിക്കുന്നത് നല്ല കാര്യമില്ല. അധിക്ഷേപിക്കുന്നത് ഒട്ടും മാന്യമായ കാര്യവുമല്ല.
കൂൾ ആയിരിക്കുക എന്നതിന്റെ നിർവചനം നമുക്ക് ലളിതമായി നിലനിർത്താം. കഠിനാധ്വാനിയാവുക, ദയയുള്ളവരായിരിക്കുക, മറ്റുള്ളവരോടും നിങ്ങളോടു തന്നെയും ബഹുമാനം പുലർത്തുക. സത്യസന്ധതയിലൂടെ വിജയം വരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ മാതാപിതാക്കൾക്കും രാജ്യത്തിനും അഭിമാനമായി മാറുക. അതാണ് യഥാർഥത്തിൽ കൂൾ ആയിരിക്കുക എന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മൾ അസഭ്യ വാക്കുകളെ കാണുന്ന രീതി മാറിയതുകൊണ്ടാണ് ഞാൻ ഇതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നത്. പലരും ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് അത്ര സാധാരണമായി മാറി. എന്നു പറഞ്ഞാൽ അത് കൂൾ ആയി വരെ കണക്കാക്കപ്പെടുന്നു. അതു തിരിച്ചറിയാതെ തന്നെ ആളുകൾ ദിവസേനയുള്ള സംഭാഷങ്ങളിൽ മറ്റുള്ളവരെ നിന്ദിക്കുന്നതും അനാദരവ് കാണിക്കുന്നതുമായ ഭാഷ വളരെ സാധാരണയായി ഉപയോഗിക്കുന്നു- മനു കുറിപ്പിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates