ഫോട്ടോ: ഐസിസി 
Sports

അടിയോടടി...സ്‌റ്റോയിനിസ്! ശ്രീലങ്കയെ തകര്‍ത്ത് ശ്വാസം നീട്ടി ഓസ്‌ട്രേലിയ

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: മാര്‍ക്കസ് സ്റ്റോയിനിസിന്റെ അതിവേഗ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്‌ട്രേലിയയുടെ തിരിച്ചുവരവ്. ഏഴ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്കായി ടി20യില്‍ ഏറ്റവും വേഗതയില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമായി സ്‌റ്റോയിനിസ് മാറി. 

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. 21 പന്തുകള്‍ ബാക്കി നിര്‍ത്തി ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് ഓസ്‌ട്രേലിയ ക്ഷണത്തില്‍ അടിച്ചെടുത്തു. 

പതിവിന് വിപരീതമായി ഓസീസ് ക്യാപ്റ്റനും ഓപ്പണറുമായി ആരോണ്‍ ഫിഞ്ച് ഒരറ്റം കാത്ത് കളിച്ചപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ തിരി കൊളുത്തിയ വെടിക്കെട്ടില്‍ സ്‌റ്റോയിനിസിന്റെ വക കൂട്ടപ്പൊരിച്ചിലായിരുന്നു. വെറും 17 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി സ്റ്റോയിനിസ് പെര്‍ത്തിനെ പൊള്ളിച്ചു. 17 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും  സഹിതം സ്‌റ്റോയിനിസ് 53 റണ്‍സ് നേടിയാണ് അര്‍ധ ശതകം തൊട്ടത്. ആകെ 18 പന്തുകള്‍ നേരിട്ട് ആറ് സിക്‌സും നാല് ഫോറും സഹിതം 59 റണ്‍സ് വാരി. 

വിജയം കുറിക്കുമ്പോള്‍ മറ്റേ അറ്റത്ത് ആരോണ്‍ ഫിഞ്ച് അപരാജിതനായി നിന്നു. 42 പന്തുകള്‍ നേരിട്ട് ഫിഞ്ച് 31 റണ്‍സെടുത്തു. ഒരു സിക്‌സ് മാത്രമാണ് ഫിഞ്ചിന്റെ ബാറ്റില്‍ നിന്ന് വന്നത്. അതേസമയം സ്‌ട്രൈക്ക് കൈമാറി താരം കളിയില്‍ നിര്‍ണായക സാന്നിധ്യമായി. 

ഡേവിഡ് വാര്‍ണര്‍ പത്ത് പന്തില്‍ 11 റണ്‍സെടുത്തു. മിച്ചല്‍ മാര്‍ഷ് ഒരോ സിക്‌സും ഫോറും സഹിതം 17 പന്തില്‍ 18 റണ്‍സ് കണ്ടെത്തി. ഗ്ലെന്‍ മാക്‌സ്‌വെല്‍ 12 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 23 റണ്‍സെടുത്താണ് വെടിക്കെട്ടിന് തുടക്കമിട്ടത്. 

12.2 ഓവറില്‍ മൂന്നാം വിക്കറ്റായി മാക്‌സ്‌വെല്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. പിന്നീട് ക്രീസിലെത്തിയ സ്റ്റോയിനിസ് ക്ഷണത്തില്‍ ഓസീസിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. 

ലങ്കയ്ക്കായി ധനഞ്ജയ ഡി സില്‍വ, ചമിക കരുണരത്‌നെ, മഹീഷ് തീക്ഷണ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ടോസ് നേടി ഓസ്‌ട്രേലിയ ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 25 പന്തില്‍ 38 റണ്‍സ് കണ്ടെത്തിയ ചരിത അസലങ്ക, 23 പന്തില്‍ 26 റണ്‍സെടുത്ത ധനഞ്ജയ ഡി സില്‍വ, 45 പന്തില്‍ 40 റണ്‍സ് കണ്ടെത്തിയ ഓപ്പണര്‍ പതും നിസ്സങ്ക എന്നിവരുടെ ബാറ്റിങാണ് പൊരുതാവുന്ന സ്‌കോര്‍ ലങ്കയ്ക്ക് സമ്മാനിച്ചത്. ചരിത അസലങ്ക മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ നിന്നു. 

ഓസ്‌ട്രേലിയക്കായി ജോഷ് ഹാസ്‌ലെവുഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഷ്ടന്‍ ആഗര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. സ്‌റ്റോയിനിസാണ് കളിയിലെ താരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT