

ഒരു ഭാഗത്ത് അർജന്റീന നായകനും ഇതിഹാസവുമായ ലയണൽ മെസി തന്റെ കഴിവ് കാലാതീതമാണെന്ന് സൂചിപ്പിക്കുന്ന രീതിയിൽ ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ തന്നെ ഹാട്രിക്ക് ഗോളുകൾ അടിച്ച് ടീമിനെ വിജയിപ്പിക്കുന്നു. മെസിക്കൊപ്പം മികച്ച താരമെന്നു ആരാധകർ ആണയിടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പക്ഷേ ആദ്യ മത്സരത്തിൽ വെറുതെ നോക്കി നിൽക്കാൻ മാത്രമേ സാധിച്ചുള്ളു.
കോംഗെയ്ക്കെതിരായ പോരാട്ടത്തിൽ അമ്പേ നിറം മങ്ങിപ്പോയ ക്രിസ്റ്റ്യാനോ റൊണാൾഡോ വലിയ രീതിയിലാണ് ഇപ്പോൾ ട്രോളുകൾ ഏറ്റുവാങ്ങുന്നത്. ലയണൽ മെസിക്ക് ചെയ്യാൻ കഴിഞ്ഞതൊന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മൈതാനത്ത് ചെയ്യാൻ പോയിട്ട് പന്തിൽ നേരാംവണ്ണം തൊടാൻ പോലും സാധിച്ചില്ലെന്നു ആരാധകർ പറയുന്നു. സമീപ കാലത്ത് പോർച്ചുഗൽ കളിച്ച മേജർ ടൂർണമെന്റുകളിൽ ക്രിസ്റ്റ്യാനോ ഗോളടിക്കാത്തെ തുടർച്ചയായ 10ാം മത്സരമാണ് ലോകകപ്പിൽ കോംഗോയ്ക്കെതിരെയുള്ള പോരാട്ടം.
41 വയസിനിടെ അദ്ദേഹം റെക്കോർഡുകൾ പലതും തകർത്തിട്ടുണ്ട്. പോർച്ചുഗലിന് യൂറോ കപ്പും നേഷൻസ് ലീഗ് കിരീടവും സമ്മാനിച്ചിട്ടുണ്ട്. കടലാസിലെ ഈ കണക്കുകളൊന്നും ലോകകപ്പ് മൈതാനത്ത് പക്ഷേ കണ്ടില്ല. കോംഗോയ്ക്ക് മുന്നിൽ പറങ്കിപ്പട അടിമുടി പാളി നിന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ പന്ത് പോലും കിട്ടാതെ മൈതാനത്ത് അലഞ്ഞുതിരിയുന്ന കാഴ്ച.
മത്സരത്തിൽ 25 ടച്ചുകൾ മാത്രമാണ് ക്രിസ്റ്റ്യാനോയുടെ സമ്പാദ്യം. കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനുമായില്ല. മൂന്ന് ഷോട്ടുകളുതിർത്തു. എന്നാൽ ലക്ഷ്യത്തിലേക്ക് ഒന്നും പോലും പോയില്ല. എല്ലാം പുറത്തേക്ക്. ലോകകപ്പിലെ തന്നെ താരത്തിന്റെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ് ബുധനാഴ്ച കണ്ടത്.
അൾജീരിയക്കെതിരെ മെസി നേടിയ ഹാട്രിക് അദ്ദേഹത്തിന്റെ ലോകകപ്പ് ഗോളുകളുടെ എണ്ണം 16ൽ എത്തിച്ചു. ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകളെന്ന ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പം എത്തുന്ന പ്രകടനം. അടുത്ത കളിയിൽ ഒരു ഗോൾ കൂടി നേടിയാൽ മെസിക്ക് റെക്കോർഡ് സ്വന്തമാക്കാം. റൊണാൾഡോ ലോകകപ്പിൽ നേടിയ ഗോളുകളുടെ ഇരട്ടിയാണ് മെസിയുടെ നേട്ടം.
അതിലുപരിയായി, പ്രായമേറുന്ന ഒരു ഇതിഹാസത്തെ കേന്ദ്രീകരിച്ച് ഒരു ടീം കെട്ടിപ്പടുക്കുക എന്ന അർജന്റീനയുടെ തന്ത്രത്തെ ന്യായീകരിക്കുന്നതു കൂടിയാണ് ആദ്യ മത്സരത്തിലെ മെസിയുടെ കളത്തിലെ കണക്കുകൾ. എന്നാൽ, തുടർച്ചയായി മൂന്നാമത്തെ ടൂർണമെന്റിലും റൊണാൾഡോ പോർച്ചുഗലിനെ പിന്നോട്ടടിക്കുന്നു എന്നൊരു അപകട സാധ്യതയാണ് അവരുടെ ടീം നേരിടുന്ന പ്രധാന പ്രശ്നം. പത്ത് കളിക്കാരും ഒരു പ്രതിമയും അടങ്ങുന്ന ഒരു ടീമുമായി ലോകകപ്പ് ജയിക്കാൻ സാധിക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. കിരീട സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ഒരു ടീമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം തുടക്കമാണ് പോർച്ചുഗലിന് കിട്ടിയത്.
കളിയിൽ തങ്ങളുടെ ടീം നേരിട്ട യഥാർഥ പ്രശ്നം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണെന്നു കടുത്ത പോർച്ചുഗൽ ആരാധകർ പോലും പറയുന്നു. റൊണാൾഡോയുടെ മികവില്ലായ്മ പോർച്ചുഗലിനെ സമനിലയിലേക്ക് തള്ളിവിടുകയായിരുന്നു എന്നു പറഞ്ഞാൽ അധികമാകില്ല.
ബോക്സിനു സമീപമുള്ള ക്രിസ്റ്റ്യാനോയുടെ നിൽപ്പ് തന്നെ പോർച്ചുഗൽ താരങ്ങൾക്ക് കൺഫ്യൂഷനുണ്ടാക്കുന്നതായിരുന്നു. പ്രതിരോധ താരങ്ങളെ മറികടന്ന് ഓടാനുള്ള വേഗതയോ, അവരിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള നീക്കങ്ങളോ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇല്ലാതെ വന്നപ്പോൾ, ബോക്സിനുള്ളിൽ യാതൊരു ചലനവുമില്ലാത്ത ഒരു കളിക്കാരനെ വെച്ചാണ് പോർച്ചുഗൽ കടുത്ത പ്രതിരോധമുള്ള ടീമിനെ തോൽപ്പിക്കാൻ ഇറങ്ങിയത് എന്നതാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.
പോർച്ചുഗലിനു എതിരാളികളുടെ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കാനോ, തകർക്കാനോ, കളിക്കാരെ സ്ഥാനങ്ങളിൽ നിന്ന് മാറ്റാനോ കഴിഞ്ഞില്ല. പകരം, റൊണാൾഡോ ബോക്സിനരികെ വെറുതെ നിലയുറപ്പിച്ചതോടെ കിട്ടുമായിരുന്ന ഗോളുകളും മുതലാക്കാൻ സാധിച്ചില്ല. പോർച്ചുഗലിന്റെ ആറാം മിനിറ്റിലെ ഗോൾ ഒരുവേള ക്രിസ്റ്റ്യാനോയാണോ ഹെഡ്ഡ് ചെയ്തതെന്നു തോന്നിപ്പിച്ചിരുന്നു. റൊണാൾഡോയുടെ തനത് ശൈലിയിലുള്ള ഒരു ഗോൾ ആണെന്ന് തോന്നിച്ചെങ്കിലും ആ ഗോളിന് ജാവോ നെവസാണ് അവകാശിയായത്.
ലക്ഷ്യത്തിലേക്ക് റൊണാൾഡോ പായിച്ച മൂന്ന് ഷോട്ടുകൾ കോംഗോ ഗോൾകീപ്പർ ലയണൽ എംപാസിയെ പരീക്ഷിക്കാൻ പോലും ഉതകുന്നതായിരുന്നില്ല. രണ്ടാം പകുതിയിൽ രണ്ട് മികച്ച അവസരങ്ങൾ തുറന്നു കിട്ടിയിട്ടും അതും ചുമ്മാ അടിച്ചു പാഴാക്കുന്ന കാഴ്ചയായിരുന്നു. ഇതിൽ തന്നെ ആദ്യം പുറത്തേക്ക് അടിച്ചു കളഞ്ഞ ഷോട്ട് അദ്ദേഹത്തിന്റെ തൊട്ടുപിന്നിൽ തികച്ചും സ്വതന്ത്രനായി നിന്ന ബ്രൂണോ ഫെർണാണ്ടസിന് വിട്ടുകൊടുത്തിരുന്നെങ്കിൽ അതൊരുപക്ഷേ ഗോളായി മാറുമായിരുന്നു. ക്രിസ്റ്റ്യാനോയുടെ ഈ നീക്കത്തിൽ ബ്രൂണോ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates