ലണ്ടന്‍: ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ അവസാനിച്ചു. ടീം ഇന്ത്യ കിരീടം നിലനിര്‍ത്തുകയും ചെയ്തു. പക്ഷേ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ മിന്നും പ്രകടനം നടത്തി സെമി വരെ എത്തി ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട് പുറത്തു പോയ ദക്ഷിണാഫ്രിക്ക ടീമിനെ പരിഹസിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ടി20 ലോകകപ്പിലെ ഏറ്റവും വലിയ മണ്ടന്‍ ടീം ദക്ഷിണാഫ്രിക്കയാണെന്നു വോണ്‍ പറയുന്നു. ദക്ഷിണാഫ്രിക്ക കാരണമാണ് ഇന്ത്യ ലോകകപ്പ് ജയിച്ചത് എന്നാണ് വോണ്‍ സമര്‍ഥിക്കുന്നത്. ഇന്ത്യയെ സെമിയില്‍ എത്താതെ പുറത്താക്കാനുള്ള അവസരം ദക്ഷിണാഫ്രിക്കയ്ക്കുണ്ടായിരുന്നു എന്നാണ് വോണിന്റെ കണ്ടുപിടിത്തം.
'ടി20 ലോകകപ്പിലെ ഏറ്റവും വലിയ മണ്ടന്‍ ടീം ആരാണെന്നു ഞാന്‍ പറയട്ടെ? അതു ദക്ഷിണാഫ്രിക്കയാണ്. കാരണം സൂപ്പര്‍ 8 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള മത്സരത്തില്‍ ദക്ഷിണാഫ്രിക്ക തോല്‍വി സമ്മതിച്ചിരുന്നെങ്കില്‍ ഇന്ത്യ പുറത്താകുമായിരുന്നു. അങ്ങനെ അവരുടെ മുന്നേറ്റം തടയാമായിരുന്നു.'
'ആ കളി ദക്ഷിണാഫ്രിക്ക ജയിച്ചതോടെ ഇന്ത്യയുടെ മുന്നേറ്റത്തിനു ദക്ഷിണാഫ്രിക്ക വഴി ഒരുക്കി കൊടുക്കുകയായിരുന്നു. പിന്നീട് ഇന്ത്യ സിംബാബ്‌വെയേയും പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനേയും വീഴ്ത്തി. സെമിയില്‍ ഇംഗ്ലണ്ടിനേയും വീഴ്ത്തി. ദക്ഷിണാഫ്രിക്ക അടുത്തതായി സിംബാബ്‌വെയെ നേരിട്ടു. അവര്‍ മൂന്ന് താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് ടീമിനെ ഇറക്കിയത്.'
'നിങ്ങള്‍ക്ക് ലോകകപ്പ് ജയിക്കണോ. എങ്കില്‍ ഏറ്റവും മികച്ച ടീമിനെ ടൂര്‍ണമെന്റില്‍ നിന്നു അതിവേഗം പുറത്താക്കാനുള്ള പ്രകടനം പുറത്തെടുക്കുക എന്നതാണ് അതിന്റെ ആദ്യ പടി. നോക്കു ഇത്തരം കാര്യങ്ങള്‍ സാധാരണ സംഭവിക്കുന്നതല്ല. പക്ഷേ അതേ മാര്‍ഗമുള്ളു. ദക്ഷിണാഫ്രിക്ക വിന്‍ഡീസിനോടു പരാജയപ്പെട്ടിരുന്നെങ്കില്‍ ഇന്ത്യ കഷ്ടപ്പെടുമായിരുന്നു. ദക്ഷിണാഫ്രിക്ക സെമിയിലെത്തിയെങ്കിലും ബ്ലാക്ക് ക്യാപ്‌സിനോടു പരാജയപ്പെട്ട് അവര്‍ ലോകകപ്പിനായുള്ള കാത്തിരിപ്പ് തുടരുന്നു'- വോൺ വ്യക്തമാക്കി.
സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇതോടെ സിംബാബ്‌വെ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരായ പോരാട്ടങ്ങള്‍ ഇന്ത്യന്‍ ടീമിനു നിര്‍ണായകമായി. എന്നാല്‍ രണ്ട് മത്സരങ്ങളും ഇന്ത്യ ആധികാരികമായി തന്നെ ജയിച്ചു. ദക്ഷിണാഫ്രിക്ക പ്രാഥമിക ഘട്ടത്തിലും സൂപ്പര്‍ എട്ടിലും എല്ലാ മത്സരങ്ങളും ജയിച്ചു. എന്നാല്‍ സെമിയില്‍ പരാജയപ്പെട്ട് പുറത്തായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates