ലാഹോർ: പാകിസ്ഥാൻ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മുഹമ്മദ് റിസ്വാനെ പുറത്താക്കിയതിൽ ഗുരുതര ആരോപണവുമായി മുൻ പാക് താരം റഷീദ് ലത്തീഫ്. കഴിഞ്ഞ ദിവസമാണ് റിസ്വാനെ മാറ്റി പേസർ ഷഹീൻ ഷാ അഫ്രീദിയെ പാക് ക്രിക്കറ്റ് ബോർഡ് ക്യാപ്റ്റനാക്കിയത്. ബാബർ അസമിനു പകരമാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ റിസ്വാൻ ഏകദിന നായകനായത്. താരത്തിന്റെ കീഴിൽ ടീം മികവും പുലർത്തിയിരുന്നു. എന്നിട്ടും സ്ഥാനത്തു നിന്നുള്ള മാറ്റം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. പിന്നാലെയാണ് ലത്തീഫിന്റെ കടുത്ത ആരോപണങ്ങൾ.
പരിശീലകൻ മൈക്ക് ഹെസ്സനാണ് റിസ്വാന്റെ പുറത്താകലിനു പിന്നിലെന്നു ലത്തീഫ് ആരോപിക്കുന്നു. ഗാസ- ഇസ്രയേൽ സംഘർഷത്തിൽ റിസ്വാൻ പലസ്തീനെ പരസ്യമായി പിന്തുണച്ചതിനാലാണ് ഹെസ്സൻ റിസ്വാനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു മാറ്റിയതെന്ന ഗുരുതര ആരോപണവും ലത്തീഫ് ഉന്നയിച്ചു. ഡ്രസിങ് റൂമിൽ ഇസ്ലാമിക സംസ്കാരം പ്രചരിപ്പിക്കാൻ റിസ്വാൻ ശ്രമിച്ചതും പരിശീലകനെ പ്രകോപിപ്പിച്ചതായും ലത്തീഫ് പറയുന്നു.
'പലസ്തീൻ പതാക ഉയർത്തിയതിന്റെ പേരിൽ നിങ്ങൾ അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു പുറത്താക്കുമോ. ഒരു ഇസ്ലാമിക രാജ്യത്ത് ഇസ്ലാമികമല്ലാത്ത ക്യാപ്റ്റൻ വരണമെന്ന മാനസികാവസ്ഥയാണ്. മൈക്ക് ഹെസ്സനാണ് ഈ തീരുമാനത്തിനു പിന്നിൽ, അല്ലേ. ഡ്രസിങ് റൂമിൽ ഈ സംസ്കാരം ഇഷ്ടപ്പെടുന്ന ആളല്ല ഹെസ്സൻ. റിസ്വാൻ ഡ്രസിങ് റൂമിൽ മതപരമായ ആചാരങ്ങൾ കൊണ്ടു വരുന്നതും അദ്ദേഹത്തിനു ഇഷ്ടപ്പെടുന്നില്ല.'
'എന്തുകൊണ്ടാണ് പാക് ക്രിക്കറ്റ് അധികൃതർക്ക് ഇതു മനസിലാകാത്തത്. പരിശീലകനു ടീമിൽ ആഞ്ചാറു പേരുടെ ഒരു സംഘമുണ്ട്. ഡ്രസിങ് റൂമിലെ ഇസ്ലാമിക സംസ്കാരം അവസാനിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാകാം'- ലത്തീഫ് തുറന്നടിച്ചു.
ഈ വർഷം ഏപ്രിലിൽ നടന്ന പിഎസ്എല്ലിലെ ഒരു മത്സരത്തിൽ തങ്ങളുടെ കളിക്കാർ നേടുന്ന ഓരോ സിക്സിനും നേടുന്ന വിക്കറ്റിനും ഒരു ലക്ഷം രൂപ വീതം പലസ്തീൻ ചാരിറ്റി സംഘടനകൾക്കു നൽകുമെന്നു റിസ്വാൻ വാഗ്ദാനം ചെയ്തിരുന്നു. പിഎസ്എല്ലിൽ മുൾട്ടാൻ സുൽത്താന്റെ താരമാണ് റിസ്വാൻ. 2023ലെ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയപ്പോൾ വിജയം ഗാസയിലെ സഹോദരീ സഹോദരൻമാർക്കു സമർപ്പിക്കുന്നതായും റിസ്വാൻ പ്രഖ്യാപിച്ചിരുന്നു.
പരിശീലകനും പാക് ക്രിക്കറ്റ് ബോർഡ് തലപ്പത്തെ അംഗങ്ങളും സെലക്ഷൻ കമ്മിറ്റി, ഉപദേശക സമിതി അംഗങ്ങളും യോഗം ചേർന്നാണ് റിസ്വാനെ മാറ്റി ഷഹീൻ അഫ്രീദിയെ ക്യാപ്റ്റനാക്കിയത്. യോഗത്തിൽ നായക മാറ്റത്തിൽ ഹെസെൻ ഉറച്ചു നിന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്തിനാണ് നായകനെ മാറ്റിയത് എന്നതു സംബന്ധിച്ചു പാക് ബോർഡിന്റെ ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തു വന്നിട്ടുമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates