ചെന്നൈ: ഐപിഎൽ 2026 സീസണിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിലും തോൽവി വഴങ്ങിയതോടെ ചെന്നൈ സൂപ്പർ കിങ്സ് വൻ പ്രതിസന്ധിയാണ് നേരിടുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും താരങ്ങൾക്ക് വേണ്ട പോലെ തിളങ്ങാൻ കഴിയാതെ വന്നതും പ്രധാന താരങ്ങളുടെ പരിക്കുമാണ് ടീം നേരിടുന്ന പ്രശ്‌നം.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഏപ്രിൽ 11നാണ് ഇനി ടീമിന്റെ അടുത്ത മത്സരം. ഈ മത്സത്തിൽ മികച്ച വിജയം നേടി ടൂർണമെന്റിൽ ആധിപത്യം സ്ഥാപിക്കാനാണ് സിഎസ്‌കെ നായകന്‍ ഋതുരാജ് ഗെയ്ക്‌വാഡിന്റെയും ശ്രമം.
എന്നാൽ, ചെന്നൈ ആരാധകരെ സംബന്ധിച്ച് അത്ര നല്ല റിപ്പോർട്ടുകൾ അല്ല പുറത്തു വരുന്നത്. ടീമിലെ പ്രധാന താരമായാ ധോനിയുടെ പരിക്ക് പൂർണമായും ഭേദമായിട്ടില്ലെന്നും അദ്ദേഹം അടുത്ത മത്സരത്തിൽ കളിയ്ക്കാൻ സാധ്യതയില്ലെന്നും ടീമിന്റെ സിഇഒയായ കാശി വിശ്വനാഥൻ അറിയിച്ചു.
ധോണിയുടെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ബാറ്റിങ്ങിൽ ഫിനിഷിങ് റോളിൽ മാത്രമല്ല, സമ്മർദ്ദ ഘട്ടങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിലും ധോനിയുടെ സാന്നിധ്യം ടീമിന് വലിയ സഹായമായിരുന്നു.
കാലിലെ പേശിവലിവിനെ (calf muscle strain) തുടർന്നാണ് ധോനി ചികിത്സ തേടിയത്. നിലവിൽ താരം റിഹാബിലാണ്. അടുത്തിടെ നെറ്റ്സിൽ ബാറ്റിങ് പരിശീലനം ആരംഭിച്ചിരുന്നു. എങ്കിലും പൂർണ ഫിറ്റ്നസിലേക്ക് എത്താൻ താരത്തിന് ഒരു ആഴ്ചയും കൂടി വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.