ന്യൂയോർക്ക്: ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതെന്നു പേരെടുത്ത മുന്നേറ്റ സംഘമായിരുന്നു ബാഴ്സലോണയിലെ മെസി, സുവാരസ്, നെയ്മർ സഖ്യം. എംഎസ്എൻ എന്നറിയപ്പെട്ട വിഖ്യാത സംഘം 10 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒന്നിക്കുന്നു! ഇത്തരമൊരു അഭ്യൂഹമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് നിറയുന്നത്.
ലോകകപ്പിനു പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച നെയ്മർ നിലവിൽ സാന്റോസിന്റെ താരമാണ്. സാന്റോസിലെ കരാർ അവസനിക്കാറായ സാഹചര്യത്തിൽ നെയ്മർ അമേരിക്കയിലെ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമിയിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ മെസിയും സുവാരസും ഒരുമിച്ച് മയാമിയിൽ കളിക്കുന്നുണ്ട്. ഇതോടെയാണ് പഴയ എംഎസ്എൻ സഖ്യം വീണ്ടും കളത്തിലിറങ്ങുമെന്ന സാധ്യതകൾ തുറന്നത്.
34കാരനായ നെയ്മറിന്റെ സാന്റോസുമായുള്ള കരാർ ഈ വർഷം ഡിസംബർ 31 വരെയാണ്. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ക്ലബും താരവും തമ്മിൽ ചർച്ചകളൊന്നും നടന്നിട്ടുമില്ല. ഇക്കാര്യത്തിൽ വ്യക്തതയും വന്നിട്ടില്ല. മാത്രമല്ല ക്ലബുമായുള്ള താരത്തിന്റെ ബന്ധത്തിൽ ഉലച്ചിലും സംഭവിച്ചിട്ടുണ്ട്. ചാപെകോൻസിനെതിരായ മത്സരത്തിനു ശേഷം പരിശീലന സെഷനിൽ പങ്കെടുക്കാതെ നെയ്മർ മടങ്ങിയത് വിവാദമായിരുന്നു. പിന്നീട് അദ്ദേഹം പരിശീലനത്തിൽ തിരിച്ചെത്തുകയായിരുന്നു. സാന്റോസിലെ ഭാവി അനിശ്ചിതത്വത്തിലായതോടെയാണ് മെസിയും സുവാരസും കളിക്കുന്ന ഇന്റർ മയാമിയിലേക്ക് നെയ്മർ കൂടുമാറിയേക്കുമെന്ന ചർച്ചകളും ചൂടുപിടിച്ചത്.
2014 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ ബാഴ്സലോണയ്ക്കായി കളിച്ചപ്പോഴാണ് മെസി, സുവാരസ്, നെയ്മർ സഖ്യം യൂറോപ്യൻ ഫുട്ബോളിൽ വലിയ തരംഗം സൃഷ്ടിച്ചത്. ഒന്നിച്ചിറങ്ങിയ 2015ലെ ആദ്യ സീസണിൽ തന്നെ സഖ്യം 122 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ആ സീസണിൽ ട്രെബിൾ കിരീട നേട്ടം ടീമിനു സമ്മാനിക്കാനും സഖ്യത്തിന്റെ ഗോളടി മികവ് ടീമിനു തുണയായി. ചാംപ്യൻസ് ലീഗ്, രണ്ട് ലാ ലിഗ കിരീടങ്ങൾ, മൂന്ന് കോപ ഡെൽ റേ ട്രോഫികൾ ഉൾപ്പെടെ 9 കിരീടങ്ങൾ ടീമിനു സമ്മാനിക്കുന്നതിൽ സഖ്യം നിർണായകമായി.
2017ൽ അന്നത്തെ റെക്കോർഡ് തുകയ്ക്ക് (222 മില്ല്യൺ യൂറോ) നെയ്മർ പിഎസ്ജിയിലേക്ക് മാറിയതോടെയാണ് സഖ്യത്തിനു വിരാമമായത്. നിലവിലെ കരാർ അവസാനിച്ച ശേഷം നെയ്മർ സാന്റോസിൽ തുടരുമോ അതോ ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിക്കാൻ ഒരിക്കൽ കൂടി എംഎസ്എൻ സഖ്യം ഒന്നിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates