ജയ്പുർ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ മികച്ച തുടക്കമാണ് രാജസ്ഥാൻ താരം വൈഭവ് സൂര്യവംശിക്ക് ലഭിച്ചത്. 16 പന്തുകളിൽ നിന്ന് മൂന്ന് വീതം സിക്സുകളും ഫോറുകളും ഉൾപ്പെടെ 36 റണ്‍സാണ് താരം അടിച്ചെടുത്തത്. താരത്തിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ഗുജറാത്ത് ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം മറികടക്കാൻ രാജസ്ഥാന് കഴിയുമെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നു.
എന്നാൽ, വൈഭവിനെ തന്ത്രപൂർവ്വം പുറത്താക്കി ഗുജറാത്ത് ബൗളർ മുഹമ്മദ് സിറാജ് രാജസ്ഥാനെ ഞെട്ടിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ സിറാജിനെ സിക്സർ പറത്തിയാണ് വൈഭവ് ഇന്നിങ്സ് ആരംഭിച്ചത്. മൂന്നാം ഓവറിൽ വീണ്ടും പന്തെറിയാൻ എത്തിയ സിറാജിനെ മൂന്നു തവണ ബൗണ്ടറികൾ കടത്തി വൈഭവ് മികച്ച ഫോമിൽ ബാറ്റിങ് തുടരുക ആയിരുന്നു.
ഈ സമയത്താണ് മുഹമ്മദ് സിറാജ് എറിഞ്ഞ യോർക്കർ പന്ത് താരത്തിന്റെ ബാറ്റിൽ തട്ടി സ്വന്തം ബൂട്ടിലേക്കാണ് ഇടിച്ചത്. വലതുകാലിലെ കണങ്കാൽ ഭാഗത്തോട് ചേർന്നാണ് പന്ത് തട്ടിയത്. ഉടൻ തന്നെ വേദനയിൽ നിലത്തിരുന്ന താരത്തെ പരിശോധിക്കാൻ ഫിസിയോ ഗ്രൗണ്ടിലെത്തി. പിന്നീട് ചെറിയ അസ്വസ്ഥതയോടെ വൈഭവ് വീണ്ടും ബാറ്റിങ് തുടരുകയായിരുന്നു.
തുടർന്ന്, വൈഭവിനെതിരെ ബൗണ്‍സർ എറിയാൻ ഗുജറാത്ത് പരിശീലകൻ ആശിഷ് നെഹ്റ സിറാജിനോട് ആവശ്യപ്പെട്ടു. തൊട്ടടുത്ത ബൗൾ തന്നെ സിറാജ് ബൗൺസർ എറിഞ്ഞു. എന്നാൽ ഈ പന്ത് വൈഭവിന് കൃത്യമായി പന്ത് കണക്ട് ചെയ്യാൻ കഴിഞ്ഞില്ല. ഇതോടെ ബാറ്റിൽ തട്ടി ഉയർന്ന് പൊങ്ങിയ പന്ത് അർഷദ് ഖാൻ കയ്യിലൊതുക്കി. 36 റൺസ് നേടി വൈഭവ് പുറത്തായി. വൈഭവിന്റെ വിക്കറ്റ് നേടിയതിൽ വലിയ ആഘോഷ പ്രകടനമാണ് സിറാജ് ഗ്രൗണ്ടിൽ നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates