ന്യൂഡല്‍ഹി: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി - ചെന്നൈ മത്സരത്തിൽ നടന്ന അസാധാരണമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഡൽഹി താരം നിതീഷ് റാണ ക്രീസിൽ നിൽക്കുമ്പോഴാണ് സംഭവങ്ങളുടെ തുടക്കം. നൂർ അഹമ്മദ് എറിഞ്ഞ പന്ത് റാണ സ്വീപ്പ് ഷോട്ട് കളിക്കാനുള്ള ശ്രമം പരാജയപ്പെടുകയും കാർത്തിക് ശർമ ക്യാച്ച് സ്വന്തമാക്കുകയും ചെയ്തു.
ഇതുമായി ബന്ധപ്പെട്ടൊരു വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയി മാറിയിട്ടുണ്ട്. റാണ ഷോട്ട് കളിക്കും മുൻപ് തന്നെ സ്റ്റംപിലെ ബെയ്ൽസുകൾ താഴെ വീണതായും അംപയർ ഡെഡ് ബോൾ വിളിക്കണമായിരുന്നു എന്നാണു ആരാധകർ ഉയർത്തുന്ന പ്രധാന വാദം. ചിലർ ഇത് ഹിറ്റ് വിക്കറ്റ് ആണെന്നും, വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ അബദ്ധത്തിൽ സ്റ്റംപ് തട്ടിയതാണെന്നും പറയുന്നു. എന്നാൽ, ശക്തമായ കാറ്റാണ് ബെയ്ൽസുകൾ താഴെ വീഴാൻ കാരണമായതെന്നാണ് വിലയിരുത്തൽ.
ഇങ്ങനെ ഒരു സാഹചര്യത്തിൽ ഡെഡ് ബൗൾ വിളിക്കേണ്ടത് ഇല്ലെന്നാണ് ക്രിക്കറ്റ് നിയമങ്ങൾ പറയുന്നത്. ബൗളർ പന്ത് എറിഞ്ഞുകഴിഞ്ഞ ശേഷമാണ് ബെയ്ൽസുകൾ താഴെ വീണത്. പന്ത് എറിയുന്നതിന് മുൻപാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ അംപയർക്ക് ഡെഡ് ബൗൾ വിളിക്കാം.
എംസിസി നിയമം 20.4.2.6 അനുസരിച്ച്, ബാറ്റർ പന്ത് നേരിടാൻ തയ്യാറെടുക്കുമ്പോഴോ നേരിടുമ്പോഴോ എന്തെങ്കിലും ശബ്ദമോ ചലനമോ കാരണം ബാറ്ററുടെ ശ്രദ്ധ മാറിയാൽ മാത്രമേ അംപയർക്ക് 'ഡെഡ് ബോൾ' വിളിക്കാൻ അധികാരമുള്ളൂ.
ബെയ്ൽസുകൾ വീണത് നിതീഷ് റാണയുടെ ബാറ്റിങ്ങിനെയായോ ആ ഷോട്ട് കളിക്കുന്നതിനെയോ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. അദ്ദേഹം തന്റെ ഷോട്ട് പൂർത്തിയാക്കുകയും അത് ക്യാച്ചിൽ അവസാനിക്കുകയും ചെയ്തു.
ബാറ്റർ ഷോട്ട് കളിക്കാൻ തയ്യാറെടുക്കുന്നതിന് മുൻപ് ബെയ്ൽസുകൾ വീഴുകയും അത് ബാറ്ററെ ബുദ്ധിമുട്ടിക്കുകയും ചെയ്തിരുന്നെങ്കിൽ മാത്രമേ അത് ഡെഡ് ബോൾ ആകുകയുള്ളു.ഇവിടെ അങ്ങനെയൊന്നും സംഭവിക്കാത്തതിനാൽ അംപയറുടെ തീരുമാനം ശരിയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates