ലാഹോർ: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച പാകിസ്ഥാൻ ടീമിനെ പുകഴ്ത്ത് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് രംഗത്തെത്തിയിരുന്നു. എന്നാൽ പാക് പ്രധാനമന്ത്രിയുടെ അഭിനന്ദന കുറിപ്പിന് വൻ പരിഹാസമാണ് സമൂഹ മാധ്യമങ്ങളിൽ കിട്ടുന്നത്. ലോകകപ്പ് പോലെയുള്ള നേട്ടങ്ങൾ സ്വന്തമാക്കിയ ടീമുകളെ അതത് രാജ്യത്തെ ഭരണത്തലവൻമാർ അഭിനന്ദിക്കുന്നത് സർവ സാധാരണമാണ്. എന്നാൽ ഒരു പരമ്പരയിലെ ആദ്യ മത്സരം വിജയിച്ചതിന്റെ പേരിൽ ഇങ്ങനെ പുകഴ്ത്തുന്നതിലെ അൽപ്പത്തരമാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
ഓസ്ട്രേലിയൻ ടീമിന്റെ പാകിസ്ഥാൻ പര്യടനത്തിന്റെ ഭാഗമായാണ് പരമ്പര. ലോകകപ്പ് ടീമിലുള്ള പ്രധാന താരങ്ങളെ ഒഴിവാക്കി ട്രാവിസ് ഹെഡ്ഡിനെ നായകനാക്കിയുള്ള ടീമിനെയാണ് ഓസ്ട്രേലിയ രംഗത്തിറക്കിയത്. പാകിസ്ഥാൻ ലോകകപ്പിനുള്ള സുപ്രധാന താരങ്ങളെ ഉൾക്കൊള്ളിച്ച ടീമാണ് കളിച്ചത്. ഈ പരമ്പരയിലെ ആദ്യ കളി വിജയിച്ചതിനു പിന്നാലെയാണ് ആവേശമേറ്റുന്ന ജയമാണ് പാകിസ്ഥാൻ സ്വന്തമാക്കിയതെന്ന കുറിപ്പുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. പാകിസ്ഥാൻ ക്രിക്കറ്റിനെ ശക്തിപ്പെടുത്താൻ അക്ഷീണം പരിശ്രമിക്കുന്ന പിസിബി തലവൻ മൊഹ്സിൻ നഖ്‍വിക്കും അഭിനന്ദനമുണ്ട്.
പാക് പ്രധാനമന്ത്രിയുടെ പ്രഹസനത്തെ ട്രോളി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പങ്കിട്ട പരിഹാസ കുറിപ്പാണ് ഇതിൽ ഹൈലൈറ്റ്.
'എല്ലാ ബഹുമാവും വച്ച് പറയട്ടേ, ഇത് ഓസ്ട്രേലിയ ബി ടീമിനെതിരായ ഒരു ടി20 മത്സരം മാത്രമാണ്. ഓസ്ട്രേലിയയുടെ സുപ്രധാന താരങ്ങളെല്ലാം പുറത്താണ്. 170 റൺസ് മത്സരത്തിൽ 20 റൺസ് വിജയം നേടുന്നത് അത്ര ആവേശഭരിതമായി കണക്കാക്കാനുണ്ടോ'- എന്നാണ് ആകാശ് ചോപ്രയുടെ പരിഹാസ ചോദ്യം.
മത്സരത്തിൽ 22 റൺസ് തോൽവിയാണ് ഓസീസ് നേരിട്ടത്. 2017നു ശേഷം ഇതാദ്യമായാണ് പാകിസ്ഥാൻ ഓസ്ട്രേലിയയോടു ഒരു ടി20 മത്സരം ജയിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 8 വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് സ്വന്തമാക്കിയത്. ഓസീസ് മറുപടി 8 വിക്കറ്റ് നഷ്ടത്തിൽ 146 റൺസിൽ അവസാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates