അബുദാബി: ഏഷ്യാ കപ്പ് ടി 20 ക്രിക്കറ്റ് സൂപ്പർ ഫോർ റൗണ്ടിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാന് 5 വിക്കറ്റ് വിജയം. ലങ്ക മുന്നോട്ടുവെച്ച 134 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാന്‍ മറികടന്നു. ജയത്തോടെ പാകിസ്ഥാൻ ഫൈനൽ പ്രതീക്ഷ സജീവമാക്കി.
കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ശ്രീലങ്കയുടെ ഫൈനല്‍ മോഹങ്ങള്‍ ഏറെക്കുറെ അവസാനിച്ചു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് നേടിയത്. കമിന്ദു മെൻഡിസിന്റെ അർധ സെഞ്ചറിയാണ് (44 പന്തിൽ 50 റൺസ്) ലങ്കയെ നാണക്കേടിൽനിന്ന് രക്ഷിച്ചത്. പാകിസ്ഥാനു വേണ്ടി ഷഹീൻ അഫ്രീദി 3 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് സഹിബ്‌സാദ ഫര്‍ഹാനും ഫഖര്‍ സമാനും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. അഞ്ചോവറില്‍ ടീം 43 റൺസെടുത്തു. എന്നാല്‍ ആറാം ഓവറില്‍ ഓപ്പണർമാർ പുറത്തായതോടെ പാകിസ്ഥാൻ പരുങ്ങലിലായി. സയിം അയൂബും(2), നായകന്‍ സല്‍മാന്‍ ആഗയും(5) തുടർച്ചയായി പുറത്തായതോടെ പാകിസ്ഥാൻ 57-4 എന്ന നിലയിലേക്ക് വീണു.
സ്പിന്നർ മഹീഷ് തീക്ഷണയാണ് രണ്ടു ഓപ്പണർമാരെയും വീഴ്ത്തി ലങ്കൻ പ്രത്യാക്രമണത്തിന് തുടക്കമിട്ടത്. വാനിന്ദു ഹസരംഗ കൂടി താളം കണ്ടെത്തിയതോടെ പാകിസ്ഥാൻ വിയർത്തു. ആറാം വിക്കറ്റില്‍ ഒന്നിച്ച ഹുസ്സൈന്‍ താലത്തും മുഹമ്മദ് നവാസും ടീമിനെ ജയത്തിലെത്തിച്ചു. ഹുസ്സൈന്‍ താലത്ത് 32 റണ്‍സും നവാസ് 38 റണ്‍സുമെടുത്തു. മുഹമ്മദ് ഹാരിസ് 13 റണ്‍സെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates