ലണ്ടൻ: ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളിലെ ദയനീയ തോൽവികൾക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റിൽ വൻ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. മൂന്നാം ടെസ്റ്റിനു മുന്നോടിയായി ടീമിൽ മാറ്റങ്ങൾ വരുത്താനാണ് പാക് നീക്കം. പരിശീലക സംഘത്തിലും ഉടച്ചുവാർക്കൽ നടന്നേക്കുമെന്നാണ് റിപ്പോർട്ട്. ആറ് താരങ്ങളെ പുതിയതായി ടീമിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ വൈറ്റ് ബോൾ ക്രിക്കറ്റ് ടീമിന്റെ കോച്ച് മൈക്ക് ഹെസനും റെഡ് ബോൾ ക്രിക്കറ്റിൽ സർഫ്രാസ് അഹമ്മദുമാണ് പരിശീലകർ. മൂന്നാം ടെസ്റ്റിനു മുന്നോടിയായി മൈക്ക് ഹെസന് റെഡ് ബോൾ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം കൂടി നൽകാനാണ് തീരുമാനം. സർഫ്രാസും പരിശീലകനായി തന്നെ തുടരും.
മോശം ബാറ്റിങ് തുടരുന്ന മുഹമ്മദ് റിസ്വാനെ നാട്ടിലേക്ക് തിരിച്ചയക്കും. കണങ്കാലിനു പരിക്കേറ്റ ഇമാം ഉൾ ഹഖിനേയും ടീമിൽ നിന്നു ഒവിവാക്കിയിട്ടുണ്ട്. സയിം അയൂബ്, അരാഫത്ത് മിൻഹാസ് എന്നിവരെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. ബാക്കിയുള്ള പകരക്കാരെ വിസ ക്ലിയറൻസിനു ശേഷം ഉൾപ്പെടുത്താനാണ് നീക്കം.
പാകിസ്ഥാൻ രണ്ട് ടെസ്റ്റുകളിലും പൂർണ പരാജയമായിരുന്നു. ഇതോടെയാണ് കടുത്ത നടപടികളിലേക്ക് പാക് ബോർഡ് തിരിഞ്ഞത്. ഹെഡിങ്ലിയിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ഇന്നിങ്സിനും 103 റൺസിനുമാണ് വിജയിച്ചത്. ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ 194 റൺസിന്റെ കനത്ത തോൽവിയും ഇംഗ്ലണ്ട് പാകിസ്ഥാനു നൽകി. ഒല്ലി റോബിൻസൻ, ജോഷ് ടോങ്, ജോഫ്ര ആർച്ചർ എന്നിവരുടെ പേസ് ആക്രമണത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ കെൽപ്പിലാതെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ പാകിസ്ഥാൻ 110 റൺസിലും രണ്ടാം ഇന്നിങ്സിൽ 194 റൺസിലും ഓൾ ഔട്ടായിരുന്നു.
സെപ്റ്റംബർ 9 മുതൽ എഡ്ജ്ബാസ്റ്റണിലാണ് മൂന്നാമത്തെ ടെസ്റ്റ് പോരാട്ടം ആരംഭിക്കുന്നത്. അതിനു മുൻപ് ടീമിനെ പുനഃസംഘടിപ്പിക്കുക എന്ന ഭാരിച്ച ജോലിയാണ് പിസിബിക്ക് മുന്നിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates