പാരിസ്: ഹാട്രിക്ക് ചാംപ്യൻസ് ലീഗ് കിരീടമെന്ന ലക്ഷ്യത്തിലേക്ക് ആറാട്ടോടെ തുടങ്ങി നിലവിലെ ചാംപ്യൻമാരായ പാരിസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി). പുതിയ സീസണിലെ ആദ്യ ചാംപ്യൻസ് ലീഗ് പോരിൽ അവർ സ്ലോവാക്യൻ ടീം സ്ലോവൻ ബ്രാറ്റിസ്ലാവയെ 6-1 എന്ന സ്കോറിനു തകർത്തെറിഞ്ഞ് ഗംഭീരമായി തന്നെ തുടക്കമിട്ടു. സ്പെയിനിനു ലോകകപ്പ് സമ്മാനിച്ച ഗോൾ നേടിയ ഫെറാൻ ടോറസ് ഹാട്രിക്ക് ഗോളുകളും ഉസ്മാൻ ഡെംബലെ ഇരട്ട ഗോളുകളും നേടിയാണ് പിഎസ്ജിക്ക് വമ്പൻ ജയം സമ്മാനിച്ചത്.
കളിയുടെ ആദ്യ പകുതിയില്‍ 6 മിനിറ്റിനിടെ രണ്ട് ഗോള്‍ നേടിയ ഡെംബലെ, ഫെറാന്‍ ടോറസ് നേടിയ രണ്ട് ഗോളിനു വഴിയൊരുക്കിയും കളം വാണു. കളിയുടെ 17, 23 മിനിറ്റുകളിലാണ് ഡെംബലെ ഗോളുകള്‍ നേടിയത്. 31, 47, 57 മിനിറ്റുകളിലാണ് ഫെറാന്‍ ടോറസ് പിഎസ്ജിക്കായുള്ള തന്റെ അരങ്ങേറ്റ ചാംപ്യന്‍സ് ലീഗ് മത്സരം അവിസ്മരണീയമാക്കിയത്. ഫാബിയന്‍ റൂയീസ് 88ാം മിനിറ്റില്‍ ആറാം ഗോളും വലയിലാക്കി. അതിനിടെ ബ്രാറ്റിസ്ലാവയ്ക്കായി 59ാം മിനിറ്റില്‍ സുലൈമാന്‍ കമാര ആശ്വാസ ഗോള്‍ നേടി. ഫെറാൻ ടോറസ് നേടിയ ആദ്യത്തേയും മൂന്നാമത്തേയും ഗോളിനു വഴിയൊരുക്കിയത് ഡെംബലെയാണ്.
മാഞ്ചസ്റ്റർ സിറ്റി, ബാഴ്സലോണ തുടങ്ങിയ വമ്പൻ ടീമുകൾക്കെതിരെ പിഎസ്ജിക്ക് ചാംപ്യൻസ് ലീഗിൽ വലിയ പരീക്ഷണങ്ങൾ വരാനുണ്ട്. അതിനായുള്ള ഒരുക്കം ആത്മവിശ്വാസത്തോടെ തുടങ്ങാൻ വമ്പൻ ജയം അവർക്ക് തുണയാകും. പിഎസ്ജിയുടെ 10 താരങ്ങൾ നിലവിലെ പ്രാഥമിക ബാല്ലൺ ഡി ഓർ പട്ടികയിലുണ്ട്. അതിൽ ആറ് പേരും മത്സരത്തിന്റെ സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടംപിടിച്ചു.
കളി തുടങ്ങി 17ാം മിനിറ്റിൽ ഡെംബലെയാണ് ഗോൾ വേട്ട തുടങ്ങിയത്. നൂനോ മെൻഡസിന്റെ കരുത്തുറ്റ ഷോട്ട് പോസ്റ്റിൽ തട്ടി തിരിച്ചു വന്നു. റീബൗണ്ടായി വന്ന പന്തിനെ ഡെംബലെ മികച്ചൊരു ടച്ചിലൂടെ വലയിലേക്ക് തിരികെവിട്ടു. ആറ് മിനിറ്റിനുള്ളിൽ ഡെംബലെ രണ്ടാം ഗോളും നേടി. ബ്രാറ്റിസ്ലാവ താരങ്ങൾ തങ്ങളുടെ ബോക്സിനു സമീപത്തു നിന്നു പന്ത് മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പന്ത് പിടിച്ചെടുത്ത് ഡ്രോ ഫെർണാണ്ടസ് ഷോട്ടുതിർത്തു. താരത്തിന്റെ ശ്രമം തടഞ്ഞ ബ്രാറ്റിസ്ലാവ പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി പന്ത് ഉയർന്നു പൊങ്ങി. ഡെംബലെ ഈ അവസരം മുതലെടുത്ത് പന്ത് ഹെഡ്ഡ് ചെയ്ത് വലയിലാക്കി.
31ാം മിനിറ്റിൽ പിഎസ്ജിയുടെ മൂന്നാം ഗോൾ. ഡെംബലെയുടെ ഇൻസ്വിങ് ക്രോസാണ് ഗോളിനു വഴിയൊരുക്കിയത്. ടോറസിന്റെ പിഴക്കാത്ത ഷോട്ട് വലയിൽ. രണ്ടാം പകുതി തുടങ്ങിയതിനു പിന്നാലെ ടോറസ് തന്റെ രണ്ടാം ഗോളും ടീമിന്റെ നാലാം ഗോളും നേടി. തൊട്ടുപിന്നാലെ നൂനോ മെൻഡസ് വല ചലിപ്പിച്ചെങ്കിലും അത് ഓഫ് സൈഡായി. 57ാം മിനിറ്റിൽ ഡെംബലെ കോർണറിൽ നിന്നു കൈമാറിയ പന്തിനെ വലയിലേക്ക് വഴിതിരിച്ചുവിട്ട് ഫെറാൻ ടോറസ് തന്റെ ഹാട്രിക്കും ടീമിന്റെ അഞ്ചാം ഗോളും നേടി.
തൊട്ടുപിന്നാലെ ബ്രാറ്റിസ്ലാവയുടെ ആശ്വാസ ഗോൾ. ഇടതു വിങിൽ നിന്നു കുതിച്ചെത്തിയ കമാര പന്ത് പിഎസ്ജി വലയുടെ മുകളിലേക്ക് അടിച്ചു കയറ്റി ടീമിന്റെ തോൽവി ഭാരം ഒന്ന് കുറച്ചു. എന്നാൽ അവർക്ക് അവസാന ഘട്ടത്തിൽ വീണ്ടും ഗോൾ വഴങ്ങേണ്ടി വന്നു. മത്സരത്തിന്റെ 88ാം മിനിറ്റിൽ സാൻഡ്രോ ക്രൂസിന്റെ ക്ലിയറൻസ് പ്രയോജനപ്പെടുത്തി ഫാബിയൻ റൂയീസ് പന്ത് അനായാസം വലയിലാക്കി പിഎസ്ജിയുടെ ആറാട്ട് പൂർത്തിയാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates