ന്യൂഡല്‍ഹി: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനോടേറ്റ വമ്പന്‍ അട്ടിമറിയുടെ ഞെട്ടലിലാണ് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്. ക്യാപ്റ്റന്‍ ജോസ് ബട്‌ലറടക്കമുള്ള നിര്‍ണായക താരങ്ങളെല്ലാം ബാറ്റിങില്‍ അമ്പേ പരാജയപ്പെട്ടു.
ഇംഗ്ലണ്ടിന്റെ തോല്‍വിയില്‍ ഏറ്റവും നിര്‍ണായകമായത് ഒരു അഫ്ഗാന്‍ താരം നടത്തിയ വെടിക്കെട്ടാണ്. ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസ് എന്ന 21കാരന്‍ തുടക്കത്തില്‍ തീര്‍ത്ത സമ്മര്‍ദ്ദമാണ് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം തകര്‍ത്തു കളഞ്ഞത്. ഇക്കാര്യം തുറന്നു സമ്മതിച്ച് ഇപ്പോള്‍ ക്യാപ്റ്റന്‍ ബട്‌ലര്‍ രംഗത്തെത്തി.
വെറും 57 പന്തില്‍ നാല് സിക്‌സും എട്ട് ഫോറും സഹിതം 80 റണ്‍സ് വാരിയാണ് താരം ക്രീസ് വിട്ടത്. കന്നി ലോകകപ്പ് സെഞ്ച്വറിക്ക് 20 അകലെ ഗുര്‍ബാസ് റണ്ണൗട്ടായി മടങ്ങി. ഈ വെടിക്കെട്ട് നല്‍കിയ ആത്മവിശ്വാസത്തിന്റെ പുറത്താണ് അഫ്ഗാന്‍ പൊരുതാവുന്ന സ്‌കോര്‍ നേടിയുതും അതു പ്രതിരോധിച്ചതും.
'ഞങ്ങളുടെ തുടക്കം മോശമായിരുന്നു. ആദ്യ പന്ത് മുതല്‍ തന്നെ. പത്തോവറില്‍ തന്നെ അഫ്ഗാന്‍ കളി അവരുതിയിലേക്ക് കൊണ്ടു വന്നു. ഗുര്‍ബാസ് ഞങ്ങളെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കി. നല്ല ചില ഷോട്ടുകള്‍ അയാള്‍ കളിച്ചു. എളുപ്പം ബൗണ്ടറികളും കണ്ടെത്തി. ഇടയ്ക്ക് കളിയിലേക്ക് തിരിച്ചെത്താന്‍ ഞങ്ങള്‍ക്കു സാധിച്ചു.'
'ആദ്യ മൂന്ന് കളികളില്‍ നിലവിലെ ടീമിന്റെ അവസ്ഥ ഇതാണ്. വലിയ തിരിച്ചടിയാണിത്. സംശയമില്ല. ടീം ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. ഞങ്ങള്‍ ഇതുവരെയായി നന്നായി കളിച്ചു എന്നു പറയാന്‍ സാധിക്കില്ല. ആത്മവിശ്വാസം വീണ്ടെടുത്തു എത്രയും പെട്ടെന്ന് ഞങ്ങള്‍ക്ക് തിരിച്ചെത്തേണ്ടതുണ്ട്'- ബട്‌ലര്‍ വ്യക്തമാക്കി. മിന്നും ഫോമില്‍ നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയുമായാണ് ഇംഗ്ലണ്ടിന്റെ അടുത്ത പോരാട്ടം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates