ബംഗളൂരു: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് മുന്നിൽ 190 റൺസ് വിജയ ലക്ഷ്യം വച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് ബോർഡിൽ ചേർത്തത്. ടോസ് നേടി രാജസ്ഥാൻ ആർസിബിയെ ബാറ്റിങിന് വിടുകയായിരുന്നു.
ഗ്ലെൻ മാക്സ്‌വെൽ, ഫാഫ് ഡുപ്ലെസി എന്നിവരുടെ അർധ സെഞ്ച്വറികളുടെ മികവിലാണ് ബാംഗ്ലൂർ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. മറ്റൊരാളും കാര്യമായ സംഭാവന നൽകിയില്ല. 13 പന്തിൽ 16 റൺസെടുത്ത ദിനേഷ് കാർത്തികാണ് രണ്ടക്കം കടന്ന മറ്റൊരാൾ.
മാക്സ്‌വെലാണ് ടോപ് സ്കോറർ. താരം 44 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം 77 റൺസ് അടിച്ചു. ഡുപ്ലെസി 39 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം 62 റൺസും കണ്ടെത്തി.
പച്ച ജേഴ്സിയിൽ കളിക്കാനിറങ്ങിയ ബാംഗ്ലൂരിന്റെ തുടക്കം മോശമായിരുന്നു. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ വിക്കറ്റിന് മുന്നിൽ കുടുക്കി ട്രെന്റ് ബോൾട്ട് ആർസിബിയെ ഞെട്ടിച്ചു. കോഹ്‌ലി ഗോൾഡൻ ഡെക്കായി മടങ്ങിയതിന്റെ ഞെട്ടലിൽ നിൽക്കെ അവർക്ക് വീണ്ടും പ്രഹരമേറ്റു. സ്കോർ 12ൽ നിൽക്കെ വൺഡൗണായി ഇറങ്ങിയ ഷഹബാസ് അഹമ്മദും പുറത്ത്. താരം രണ്ട് റണ്ണുമായി മടങ്ങി. ഷഹബാസിനേയും ബോൾട്ട് മടക്കി.
എന്നാൽ പിന്നീട് കളിയുടെ കടിഞ്ഞാൺ ബാംഗ്ലൂർ ഏറ്റെടുത്തു. ഓപ്പണർ ഡുപ്ലെസിക്ക് കൂട്ടായി നാലാമനായി ഗ്ലെൻ മാക്സ്‌വെൽ എത്തിയതോടെ ആർസിബിയുടെ സ്കോർ കുതിച്ചു. രാജസ്ഥാൻ ബൗളിങിനെ ഇരുവരും കടന്നാക്രമിച്ചതോടെ ബാംഗ്ലൂർ 200 കടക്കമെന്ന് തോന്നിച്ചു.
ഇരുവരും പുറത്തായതോടെ ആർസിബി അതിവേഗം കീഴടങ്ങുന്ന കാഴ്ചയായിരുന്നു. രാജസ്ഥാൻ ബൗളർമാരും ഫീൽഡർമാരും കൈമെയ് മറന്ന് കളം നിറഞ്ഞതോടെ ബാംഗ്ലൂരിന് കടിഞ്ഞാൺ വീണു. ബാംഗ്ലൂരിന്റെ മൂന്ന് താരങ്ങൾ റണ്ണൗട്ടായി.
രാജസ്ഥാൻ നിരയിൽ ട്രെന്റ് ബോൾട്ട്, സന്ദീപ് ശർമ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ആർ അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates