കല്യാണി: ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയുടെ തീ പാറും പന്തുകള്‍ക്ക് മുന്നില്‍ അടിതെറ്റി സര്‍വീസസ്. രഞ്ജി ട്രോഫിയില്‍ സര്‍വീസസിനെ തകര്‍ത്ത് ബംഗാള്‍ ക്വാർട്ടറിലേക്ക് മുന്നേറി. ഇന്നിങ്‌സിനും 46 റണ്‍സിനും ആധികാരിക ജയം സ്വന്തമാക്കിയാണ് ബംഗളിന്റെ മുന്നേറ്റം.
സ്‌കോര്‍: ബംഗാള്‍ ഒന്നാം ഇന്നിങ്‌സില്‍ 519 റണ്‍സ്. സര്‍വീസസ് ഒന്നാം ഇന്നിങ്‌സില്‍ 186 റണ്‍സ്, രണ്ടാം ഇന്നിങ്‌സില്‍ 287 റണ്‍സ്.
സര്‍വീസസ് ബാറ്റിങിന്റെ ഒന്നാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റുകളും അവരുടെ രണ്ടാം ഇന്നിങ്‌സില്‍ 5 വിക്കറ്റുകളുമാണ് ഷമി വീഴ്ത്തിയത്. 16 ഓവര്‍ എറിഞ്ഞ ഷമി 51 റണ്‍സ് മാത്രം വഴങ്ങിയാണ് രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റെടുത്തത്. മത്സരത്തില്‍ ഷമി മൊത്തം 7 വിക്കറ്റുകള്‍ വീഴ്ത്തി.
കുറച്ചു കാലമായി പരിക്കും ഫോം ഔട്ടിനേയും തുടര്‍ന്നു ഇന്ത്യയുടെ ഒരു ഫോര്‍മാറ്റിലുള്ള ടീമിലും ഷമിക്ക് അവസരം കിട്ടിയിട്ടില്ല. ദേശീയ ടീമിലേക്കുള്ള തിരിച്ചു വരവിന് ആക്കം കൂട്ടുന്നതാണ് താരത്തിന്റെ രഞ്ജിയിലെ ബൗളിങ്.
സുദിപ് ചാറ്റര്‍ജിയുടെ ഇരട്ട സെഞ്ച്വറി മികവിലാണ് നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ബംഗാള്‍ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. താരം 209 റണ്‍സെടുത്തു. ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ (81), ഹബിബ് ഗാന്ധി (പുറത്താകാതെ 91) എന്നിവരും ബംഗാളിനായി ഒന്നാം ഇന്നിങ്‌സില്‍ തിളങ്ങി.
സര്‍വീസസിനായി ഒന്നാം ഇന്നിങ്‌സില്‍ നകുല്‍ ശര്‍മ (പുറത്താകാതെ 85) മാത്രമാണ് പിടിച്ചു നിന്നത്. രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ രജത് പലിവല്‍ (83), മോഹിത് അഹ്‌ലാവത് (62), ജയന്ത് ഗോയത് (പുറത്താകാതെ 68) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം അകലെ തന്നെ നിന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates