Rinku Singh x
Sports

സര്‍വം 'റിങ്കു മയം'; 83*, 5 ക്യാച്ച്, സൂപ്പര്‍ ഓവറില്‍ കിടിലന്‍ ഫോറും! ത്രില്ലര്‍ പോരാട്ടം ജയിച്ചു കയറി കൊല്‍ക്കത്ത

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ സൂപ്പര്‍ ഓവറില്‍ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍ പിറന്ന പോരാട്ടത്തില്‍ വിജയം പിടിച്ചെടുത്ത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്തി കെകെആര്‍ സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്നു ഒടുവില്‍ അവര്‍ എട്ടാം സ്ഥാനത്തേക്ക് കയറി. ലഖ്‌നൗ അവസാന സ്ഥാനത്തേക്കും വീണു.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. ലഖ്‌നൗവിന്റെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സില്‍ തന്നെ അവസാനിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. അവസാന ഓവറിലെ അവസാന പന്തില്‍ 7 റണ്‍സായിരുന്നു ലഖ്‌നൗവിന് വേണ്ടിയിരുന്നത്. ഈ പന്ത് മുഹമ്മദ് ഷമി സിക്‌സിലേക്ക് പറത്തിയതോടെ വിജയികളെ തീരുമാനിക്കാന്‍ സൂപ്പര്‍ ഓവര്‍ വേണ്ടി വന്നു. സൂപ്പര്‍ ഓവറില്‍ ലഖ്‌നൗ 2 വിക്കറ്റ് നഷ്ടത്തില്‍ 1 റണ്‍ മാത്രമാണ് ബോര്‍ഡില്‍ ചേര്‍ത്തത്. കൊല്‍ക്കത്ത ആദ്യ പന്തില്‍ തന്നെ 4 റണ്‍സടിച്ച് നാടകീയ മത്സരത്തിനു വിജയത്തോടെ വിരാമമിട്ടു.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ വെറും മൂന്ന് പന്തിനിടെ ഒരു റണ്‍സ് മാത്രം ചേര്‍ത്ത് 2 വിക്കറ്റ് നഷ്ടത്തില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. കൊല്‍ക്കത്ത അനായാസം 4 റണ്‍സ് അടിച്ച് വിജയം സ്വന്തമാക്കി.

സൂപ്പര്‍ ഓവറും നാടകീയമായി. സുനില്‍ നരെയ്‌നായിരുന്നു കൊല്‍ക്കത്തയ്ക്കായി പന്തെടുത്തത്. ആദ്യം ബാറ്റിങിനു ഇറങ്ങിയ ലഖ്‌നൗവിന്റെ നിക്കോളാസ് പൂരാന്‍ ആദ്യ പന്തില്‍ തന്നെ ഔട്ട്. നരെയ്‌ന്റെ അടുത്ത പന്തില്‍ സിംഗിള്‍. എയ്ഡന്‍ മാര്‍ക്രമായിരുന്നു സിംഗിള്‍ എടുത്തത്. രണ്ടാമതായി ക്രീസിലെത്തിയത് ക്യാപ്റ്റന്‍ ഋഷഭ് പന്ത്. നരെയ്ന്‍ മൂന്നാം പന്തില്‍ പന്ത് സിക്‌സിനു ശ്രമിച്ചെങ്കിലും ബൗണ്ടറി ലൈനില്‍ നിന്നു റോവ്മാന്‍ പവല്‍ പന്ത് പിടിച്ച് നേരെ ഗ്രൗണ്ടിലേക്ക് എറിഞ്ഞു. റിങ്കു സിങ് സുരക്ഷിതമായി പന്ത് കൈയിലൊതുക്കി. മത്സരത്തില്‍ ആകെ 5 ക്യാച്ചുകളാണ് റിങ്കു പിടിച്ചെടുത്തത്.

മറുപടി പറയാനിറങ്ങിയ കൊല്‍ക്കത്തയ്ക്കായി റിങ്കു സിങും റോവ്മാന്‍ പവലുമാണ് ബാറ്റ് ചെയ്യാനെത്തിയത്. ലഖ്‌നൗവിനായി പ്രിന്‍സ് യാദവാണ് പന്തെറിഞ്ഞത്. താരത്തിന്റെ ആദ്യ പന്ത് തന്നെ ഫോറടിച്ച് റിങ്കു സിങ് കെകെആറിനു തുടരെ രണ്ടാം ജയം സമ്മാനിച്ചു.

നേരത്തെ ക്യാപ്റ്റന്‍ ഋഷഭ് പന്ത് (48), എയ്ഡന്‍ മാര്‍ക്രം (31), ആയുഷ് ബദോനി (24), അവസാന ഘട്ടത്തില്‍ ഹിമ്മത് സിങ് (19) എന്നിവര്‍ ശ്രമിച്ചിട്ടും ലഖ്‌നൗവിനെ വിജയത്തിലെത്തിക്കാനായില്ല. പിന്നാലെയാണ് സൂപ്പര്‍ ഓവറിലേക്ക് ഷമി മത്സം നീട്ടിയത്.

കൊല്‍ക്കത്തയ്ക്കായി സൂപ്പര്‍ ഓവറില്‍ രണ്ടും അതിനു മുന്‍പ് ഒരു വിക്കറ്റും വീഴ്ത്തി സുനില്‍ നരെയ്ന്‍ ബൗളിങില്‍ തിളങ്ങി. വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. അനുകുല്‍ റോയ്, കാമറൂണ്‍ ഗ്രീന്‍, കാര്‍ത്തിക് ത്യാഗി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. കൊല്‍ക്കത്ത ബൗളര്‍മാരെല്ലാം വിക്കറ്റെടുത്തു. ലഖ്‌നൗവിനെ വരിഞ്ഞു മുറുക്കാനും അവര്‍ക്കു സാധിച്ചു. അവസാന ഓവറില്‍ മാത്രമാണ് കൊല്‍ക്കത്ത ബൗളിങിനു പിഴവ് സംഭവിച്ചത്. എന്നാല്‍ സൂപ്പര്‍ ഓവറില്‍ അവര്‍ അതെല്ലാം പരിഹരിച്ചു.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയെ അവസാന ഓവറില്‍ അഞ്ച് സിക്‌സടക്കം തൂക്കി ഏതാണ്ട് ഒറ്റയ്ക്കു തന്നെ റിങ്കു സിങ് പൊരുതാവുന്ന സ്‌കോറിലെത്തിക്കുകയായിരുന്നു. 100 പോലും കടക്കുമോ എന്നു തോന്നിച്ച സ്ഥലത്തു നിന്നാണ് റിങ്കുവിന്റെ മറ്റൊരു മാജിക്ക് ഇന്നിങ്‌സ് പിറന്നത്.

51 പന്തില്‍ 5 സിക്‌സും 7 ഫോറും സഹിതം റിങ്കു പുറത്താകാതെ 83 റണ്‍സെടുത്തു. ടോസ് നേടി ലഖ്‌നൗ കൊല്‍ക്കത്തയെ ബാറ്റിങിനു അയയ്ക്കുകയായിരുന്നു. തുടക്കം മുതല്‍ കൊല്‍ക്കത്ത റണ്‍സെടുക്കാന്‍ നന്നേ കഷ്ടപ്പെട്ടു. 93 റണ്‍സ് ചേര്‍ക്കുന്നതിനിടെ 7 വിക്കറ്റുകള്‍ നഷ്ടമായ കൊല്‍ക്കത്തയെ പിന്നീട് റിങ്കുവിന്റെ മികവാണ് 150 കടത്തിയത്.

റിങ്കുവിനു പുറമെ കാമറൂണ്‍ ഗ്രീനാണ് കാര്യമായി സംഭാവന നല്‍കിയ മറ്റൊരു ബാറ്റര്‍. താരം 21 പന്തില്‍ 3 സിക്‌സുകള്‍ സഹിതം 34 റണ്‍സ് നേടിയതും ഇന്നിങ്‌സിനു ബലം നല്‍കി. അജിന്‍ക്യ രഹാനെ (10), ടിം സീഫെര്‍ട് (0), അംഗ്കൃഷ് രഘുവംശി (9), റോവ്മാന്‍ പവല്‍ (1), അനുകുല്‍ റോയ് (0), രമണ്‍ദീപ് സിങ് (6), എന്നിവരെല്ലാം വന്‍ പരാജയമായി മാറിയ പിച്ചിലാണ് റിങ്കു വേറിട്ടു നിന്നത്. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ റിങ്കുവിനൊപ്പം സുനില്‍ നരെയ്ന്‍ (4) ആണ് ക്രീസില്‍.

4 ഓവറില്‍ ഒരു മെയ്ഡനടക്കം 23 റണ്‍സ് വിട്ടുകൊടുത്തു 5 വിക്കറ്റുകള്‍ പിഴുത മൊഹ്‌സിന്‍ ഖാന്റെ മാരക ബൗളിങാണ് കൊല്‍ക്കത്തയെ തുടക്കത്തില്‍ തകര്‍ത്തെറിഞ്ഞത്. ജോര്‍ജ് ലിന്‍ഡിനാണ് മറ്റൊരു വിക്കറ്റ്.

Rinku Singh: kolkata knight riders defeated lucknow super giants in the Super Over during their IPL 2026 game at the Ekana Cricket Stadium

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തം; ചികിത്സയിലുള്ള ഒരാൾ കൂടി മരിച്ചു

റണ്ണിനായി ഓടി, പിന്നെ തിരിഞ്ഞോടി ക്രീസിലേക്ക് ഡൈവ്; കെകെആർ താരത്തിന്റെ അസാധാരണ ഔട്ട്! ഹെൽമെറ്റ് വലിച്ചെറിഞ്ഞു, കത്തും വിവാദം (വിഡിയോ)

ഇന്ത്യന്‍ പ്രധാനമന്ത്രിയായി ആരെ തെരഞ്ഞെടുക്കും?; മോദിക്ക് പിന്തുണ, ഗ്രോക്ക് എഐയുടെ മറുപടി വൈറല്‍

രണ്ട് പേര്‍ക്ക് കൂടി പാമ്പുകടിയേറ്റു; തിരുവനന്തപുരത്ത് 14കാരിയും മലപ്പുറത്ത് 16കാരിയും ചികിത്സയില്‍

'നോട്ടിഫിക്കേഷന്‍ ബബിള്‍സ്'; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്

SCROLL FOR NEXT