ധരംശാല: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന പോരാട്ടത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് മുൻ ക്യാപ്റ്റനും സൂപ്പർ താരവുമായ രോഹിത് ശർമ റണ്ണൗട്ടായത്. മത്സരത്തിൽ രോഹിത് 16 പന്തുകൾ നേരിട്ട് 16 റൺസെടുത്താണു മടങ്ങിയത്. ദൗർഭാഗ്യകരമായ പുറത്താകലാണ് രോഹിതിനുണ്ടായത്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമായുണ്ടായ ആശയക്കുഴപ്പമാണ് റണ്ണൗട്ടിലേക്ക് നയിച്ചത്. അതിന്റെ മുഷിച്ചിൽ ആവോളം പ്രകടിപ്പിച്ചാണ് രോഹിത് മടങ്ങിയതും. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 2024ലെ മൊഹാലിയിൽ അരങ്ങേറിയ ടി20 പോരാട്ടത്തിനിടെയിലും സമാന രീതിയിൽ ഗില്ലുമായുള്ള ആശയക്കുഴപ്പത്തിൽ രോഹിത് റണ്ണൗട്ടായിട്ടുണ്ട്.
അഫ്ഗാൻ സ്പിന്നർ ഗാസ്നഫർ എറിഞ്ഞ മത്സരത്തിന്റെ ആറാം ഓവറിലെ നാലാം പന്തിൽ രോഹിത് മിഡ് ഓണിലേക്ക് പന്ത് തട്ടിയിട്ട് റണ്ണിനു ശ്രമിച്ചു. രോഹിത് ഓട്ടം തുടങ്ങിയെങ്കിലും ഗിൽ ഓടാൻ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. എന്നാൽ അഫ്ഗാൻ ബൗളർ ഗാസ്നഫർ മുന്നിൽ കയറി നിന്നതോടെ ഗില്ലിനു ഓടാൻ സാധിക്കാതെ പോയി. ഫീൽഡർ റാഷിദ് ഖാൻ തൊട്ടടുത്ത് ഉണ്ടായിരുന്നു. ഗില്‍ ‘നോ റൺ’ എന്ന് അലറിയിട്ടും രോഹിത് പിൻമാറാൻ കൂട്ടാക്കിയില്ല. രോഹിത് മുന്നോട്ടു തന്നെ കുതിച്ചു.
ഇരുവരുടേയും ആശയക്കുഴപ്പത്തിനിടെ അതിവേഗം പന്തെടുത്ത റാഷിദ് ഖാൻ വിക്കറ്റ് കീപ്പർ റഹ്മാനുല്ല ഗുർബാസിന് കൈമാറി. രോഹിത് തിരികെയോടി ക്രീസിലേക്ക് ഡൈവ് ചെയ്തെങ്കിലും റഹ്മാനുല്ല അപ്പോഴേക്കും ബെയ്ൽസ് ഇളക്കിയിരുന്നു. പുറത്തായതിന്റെ നിരാശയും അസ്വസ്ഥതയും പ്രകടിപ്പിച്ചാണ് രോഹിത് ഗ്രൗണ്ട് വിട്ടത്.
മത്സരത്തിൽ ഗില്ലിന്റെ അപരാജിത അര്‍ധ സെഞ്ച്വറിയുടെ (84*) കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് പിടിച്ചത്. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം 13 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. കെ എല്‍ രാഹുല്‍ 39ഉം ഇഷാന്‍ കിഷന്‍ 34ഉം റണ്‍സ് നേടി. മഴമൂലം വൈകിത്തുടങ്ങിയ മത്സരം 25 ഓവറാക്കി ചുരുക്കിയിരുന്നു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
ലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ ആറാം ഓവറില്‍ സ്‌കോര്‍ 46ല്‍ നില്‍ക്കേയാണ് രോഹിത് ശര്‍മ റണ്ണൗട്ടായത്.
രണ്ടാം വിക്കറ്റില്‍ ഇഷാന്‍ കിഷനോടൊപ്പം ഗില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ 37 പന്തില്‍ അര്‍ധ ശതകം പിന്നിട്ട ഗില്‍, അതിവേഗം 3000 ഏകദിന റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും സ്വന്തം പേരിലാക്കി. മുന്‍ നായകന്‍ വിരാട് കോലിയെ പിന്നിലാക്കിയാണ് ഗില്ലിന്റെ കുതിപ്പ്.
22 പന്തില്‍ 34 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ റാഷിദ് ഖാന്‍ ബൗള്‍ഡാക്കി. ശ്രേയസ് അയ്യര്‍ (12) പെട്ടെന്ന് മടങ്ങിയെങ്കിലും പിന്നാലെയെത്തിയ കെ എല്‍ രാഹുല്‍ വമ്പന്‍ ഷോട്ടുകള്‍ പുറത്തെടുത്ത് ഇന്ത്യയുടെ ജയത്തിന് വേഗം കൂട്ടി. 19 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സറുമുള്‍പ്പെടെ 39 റണ്‍സ് നേടിയ രാഹുല്‍, നായകനൊപ്പം പുറത്താകാതെ നിന്നു. 66 പന്തുകള്‍ നേരിട്ട ഗില്‍, 11 ഫോറും രണ്ട് സിക്‌സുകളും ഉള്‍പ്പെടെയാണ് 84 റണ്‍സ് നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates