

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഫുട്ബോൾ കോച്ച് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘറിലാണ് സംഭവം. അഭിജിത് മണ്ഡൽ (36) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.
വസായിൽ അഭിജിത് നടത്തുന്ന ഫുട്ബോൾ അക്കാദമിയിൽ ചേർന്ന 17കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. 2023ലാണ് പെൺകുട്ടി അക്കാദമിയിൽ ചേർന്നത്. കഴിഞ്ഞ മൂന്ന് വർഷമായി പെൺകുട്ടിയെ ഇയാൾ പല തവണയായി ലൈംഗികമായി ചൂഷണം ചെയ്തതായും ആരോപണമുണ്ട്. ആദ്യം സൗമ്യമായി പെരുമാറി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചായിരുന്നു ചൂഷണം. അവസരങ്ങൾ ഉൾപ്പെടെ വാഗ്ദാനം ചെയ്തും പീഡനത്തിനിരയാക്കുകയായിരുന്നു.
അഭിജിത്തുമായുള്ള സമ്പർക്കം ഒഴിവാക്കാൻ പെൺകുട്ടി ശ്രമിച്ചപ്പോൾ സ്വകാര്യ വിഡിയോകളും ചിത്രങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കിടുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മാനസിക സമ്മർദ്ദം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് പെൺകുട്ടി ദുരനുഭവങ്ങൾ വീട്ടുകാരോട് പറയുന്നത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വസായിലെ മണിക്പുർ പൊലീസ് പ്രാഥമിക അന്വേഷണത്തിനു ശേഷം അഭിജിത്തിനെ അറസ്റ്റ് ചെയ്തു. ബലാത്സംഗം, ക്രിമിനൽ ഭീഷണി ഉൾപ്പെടെയും പോക്സോ നിയമത്തിലെ കർശന വകുപ്പുകളും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് വ്യക്തമാക്കി. അഭിജിത്തിനെ കോടതി റിമാൻഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates