Sachin Tendulkar fb
Sports

ഇന്ത്യക്കായി അരങ്ങേറും മുൻപ് 'സച്ചിൻ' പാകിസ്ഥാന് വേണ്ടി കളിച്ചു!

13ാം വയസിൽ പാകിസ്ഥാന്റെ പച്ച ജേഴ്സി അണിഞ്ഞ് ഇന്ത്യക്കെതിരെ കളിച്ച മാസ്റ്റർ ബ്ലാസ്റ്റർ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുംബൈ: ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഇന്ത്യൻ ഇതിഹാസം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ. ബാറ്റ് കൊണ്ടും ചില അവസരങ്ങളിൽ പന്ത് കൊണ്ടും മായാജാലം തീർത്ത അപൂർവ വിസ്മയം. സച്ചിൻ ഇന്ത്യക്കായി അരങ്ങേറുന്നതിനു രണ്ട് വർഷം മുൻപ് അദ്ദേഹം ഇന്ത്യക്കെതിരെ പാകിസ്ഥാനു വേണ്ടി കളിച്ചിട്ടുണ്ട്! ഇതു കേൾക്കുമ്പോൾ ചിലപ്പോൾ വിശ്വാസം വരില്ല. എന്നാൽ സം​ഗതി സത്യമാണ്.

സച്ചിന് അന്ന് 13 വയസാണ് പ്രായം. 1987ൽ ഇന്ത്യൻ പര്യടനത്തിനായി എത്തിയ പാകിസ്ഥാൻ ടീം മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ കളിക്കുകയാണ്. 40 ഓവർ വീതമുള്ള ഒരു പ്ര​ദർശന മത്സരമായിരുന്നു വേദി. ഈ മത്സരത്തിലാണ് കൗമാരക്കാരനായ സച്ചിൻ പാകിസ്ഥാനു വേണ്ടി ഫീൽഡിങിനു ഇറങ്ങിയത്. സച്ചിന്റെ അവിസ്മരണീയ ക്രിക്കറ്റ് യാത്രയിലെ അത്യപൂർവ സംഭവം.

ഉച്ചഭക്ഷണ ഇടവേളയിൽ പാകിസ്ഥാൻ താരങ്ങളായ ജാവേദ് മിയാൻദാദും അബ്​ദുൽ ഖാദിറും വിശ്രമത്തിനായി ​ഗ്രൗണ്ടിൽ നിന്നു മാറിയപ്പോൾ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി ടീമിനൊപ്പം ചേരാൻ അന്നത്തെ പാക് ക്യാപ്റ്റൻ ഇമ്രാൻ ഖാൻ സച്ചിനോട് ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യയുടെ ഡ്രസിങ് റൂം ചുമതലയുണ്ടായിരുന്ന ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ ക്യാപ്റ്റൻ ഹേമന്ത് കെൻക്രെയെ സമീപിച്ചാണ് ഇമ്രാൻ രണ്ട് പ്രാദേശിക താരങ്ങളെ വിട്ടുനൽകാൻ സാധിക്കുമോ എന്ന് അന്വേഷിക്കുന്നത്. സച്ചിനോട് പച്ച ജേഴ്സി ധരിച്ച് കളത്തിലിറങ്ങാൻ പാക് നായകൻ ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തിൽ കെൻക്രെയുടെ മറുപടി എന്താണെന്നു പോലും കേൾക്കാൻ നിൽക്കാതെ സച്ചിൻ ഇമ്രാൻ പറഞ്ഞതിനു പിന്നാലെ പാകിസ്ഥാന്റെ പച്ച ജേഴ്സി എടുത്തണിഞ്ഞ് ​ഗ്രൗണ്ടിലേക്ക് ആവേശത്തോടെ ഓടുകയായിരുന്നു.

കളത്തിലെത്തിയ സച്ചിന് പിടിപ്പത് പണി തുടക്കം മുതൽ കിട്ടുകയും ചെയ്തു. ​ഗ്രൗണ്ടിലെത്തിയ തൊട്ടടുത്ത നിമിഷം തന്നെ അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് അടിച്ച ഒരു പന്ത് ഔട്ട്ഫീൽഡിൽ നിന്ന സച്ചിനു നേരെയാണ് വന്നത്. തന്റെ ആത്മകഥയായി പ്ലെയിങ് ഇറ്റ് മൈ വേ എന്ന പുസ്തകത്തിൽ സച്ചിൻ ഈ മത്സരത്തെക്കുറിച്ച് പറയുന്നുമുണ്ട്.

'എനിക്ക് അറിയില്ല ഇമ്രാൻ ഖാന് ഈ സംഭവം ഓർമയുണ്ടോ എന്ന്. അല്ലെങ്കിൽ ഞാൻ ഒരിക്കൽ അദ്ദേഹത്തിന്റെ പാകിസ്ഥാൻ ടീമിനായി ഫീൽഡ് ചെയ്തിട്ടുണ്ടെന്നു അദ്ദേഹത്തിനു അറിയാമോ എന്നുപോലും എനിക്കറിയില്ല.'

ബൗണ്ടറി വരയ്ക്ക് സമീപം തന്നെ ഫീൽഡ് ചെയ്യിച്ചതിൽ സച്ചിൻ നിരാശനായിരുന്നുവെന്ന് ബാല്യകാല സുഹൃത്ത് മാർക്കസ് കൂട്ടോ ഓർത്തെടുക്കുന്നു. മത്സരം അവസാനിച്ച് വൈകീട്ട് സച്ചിനൊപ്പം മുംബൈ ലോക്കൽ ട്രെയിനിൽ വീട്ടിലേക്കു മടങ്ങുമ്പോൾ അദ്ദേഹം തന്നോടു ഇക്കാര്യം പറഞ്ഞ് നിരാശ പങ്കിട്ടെന്നും കൂട്ടോ വ്യക്തമാക്കി.

'അവർ അടിച്ച അത്രയും വലിയ ഷോട്ടുകളിൽ ഏതെങ്കിലും ഒരു പന്ത് ക്യാച്ചെടുക്കാൻ തനിക്കു സാധിക്കുമോ എന്നു സച്ചിൻ എന്നോട് അന്നു ചോദിച്ചിരുന്നു. എന്നാൽ എല്ലാ ഷോട്ടും ​ഗ്യാലറിയുടെ ആദ്യ നിലയിലേക്കാണ് പറന്നതെന്നു എനിക്ക് അവനോടു പറയേണ്ടി വന്നു.'

ആ പ്രദർശന മത്സരത്തിൽ ഇന്ത്യ തന്നെയാണ് വിജയിച്ചത്. 6 വിക്കറ്റിന്. എന്നാൽ ഈ സംഭവം കഴിഞ്ഞ് രണ്ട് വർഷത്തിനു ശേഷം അതേ ഇമ്രാൻ ഖാൻ നയിച്ച പാക് ടീമിനെതിരെ കളിച്ചാണ് സച്ചിൻ തന്റെ സമ്മോഹനവും ഐതിഹാസികവുമായ അന്താരാഷ്ട്ര ക്രിക്കറ്റ് യാത്രയ്ക്കു തുടക്കമിട്ടത്. അന്ന് ഇമ്രാനൊപ്പം വസിം അക്രം വഖാർ യൂനിസ് എന്നീ ഇതിഹാസ പേസർമാരുമുണ്ടായിരുന്നു. 3 വൻ സിംഹങ്ങളെ എതിരിട്ടാണ് സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്.

At age 13, Sachin Tendulkar fielded as a substitute for Pakistan in a 1987 Mumbai exhibition match, invited by captain Imran Khan during the Pakistan tour

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സൗജന്യമുണ്ടെങ്കിൽ ബസിൽ തള്ളിക്കയറും, മക്കളെ വൻ തുക ഫീസ് നൽകി സ്വകാര്യ സ്‌കൂളുകളിൽ പഠിപ്പിക്കും'; വിവാദ പരാമർശവുമായി മന്ത്രി സി പി ജോൺ

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് വരുന്നു, സാധാരണക്കാരെ ബാധിക്കുമോ?; സര്‍ക്കാരിന്റെ പുതിയ ഭേദഗതി വിശദമായി അറിയാം

'അതു കണ്ണീര്‍ക്കഥയല്ല, മോഹന്റെ മകനും കുടുംബവും ജര്‍മ്മനിയിലാണ്'; കുറിപ്പ്

ഗ്രാമ്പിയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്; തേയിലത്തോട്ടത്തിൽ ഏറുമാടം നിർമ്മിച്ചു

PSC: സഹകരണ മേഖലയിൽ നിരവധി ജൂനിയർ ക്ലർക്ക് ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം