ന്യൂഡൽഹി: നീല ജേഴ്സിയിൽ നിന്നു കാവി ജേഴ്സിയിലേക്കുള്ള ഇന്ത്യൻ ഹോക്കി ടീമിന്റെ മാറ്റം വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. വിഷയം ഇപ്പോൾ ഹോക്കി ഇന്ത്യയുടെ ഭരണവുമായ ബന്ധപ്പെട്ട വൻ തർക്കത്തിലേക്കും വഴിമാറി. കാവി നിറമാക്കുന്ന കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നു കഴിഞ്ഞ ദിവസം ഹോക്കി ഇന്ത്യ പ്രസിഡന്റും മുൻ താരവുമായ ദിലീപ് ടിർക്കി തുറന്നു പറഞ്ഞിരുന്നു. പിന്നാലെ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം, ഉത്തരവാദിത്വം, സുതാര്യത എന്നിവയെല്ലാം ചോദ്യം ചെയ്ത് ദീലീപ് ടിർക്കി ഫെഡറേഷൻ ഡയറക്ടർ ജനറൽ ഡിഡിആർ ആർകെ ശ്രീവാസ്തവയ്ക്ക് ശക്തമായ ഭാഷയിൽ കത്തയച്ചു.
ജേഴ്സി നിറം മാറ്റം സംബന്ധിച്ച് ജൂലൈ 31ന് ഡയറക്ടർ ജനറൽ ദിലീപ് ടിർക്കിക്ക് വിശദീകരണം നൽകിയിരുന്നു. ഇതിനുള്ള മറുപടിയായാണ് ടിർക്കി കടുത്ത ചോദ്യങ്ങളുന്നയിച്ച് മറുപടി കത്ത് നൽകിയത്. ആരാണ് ജേഴ്സിയുടെ ഡിസൈൻ തീരുമാനിച്ചതെന്നും ഇക്കാര്യത്തിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും ഭരണസമിതിയോട് ചോദ്യങ്ങൾ ചോദിച്ച് ടിർക്കി വിഷയം കൂടുതൽ ഗൗരവമുള്ളതാക്കി മാറ്റി. ഡയറക്ടർ ജനറൽ 4 പേജുള്ള മറുപടി തന്നെങ്കിലും വിഷയത്തിൽ നിന്നു വ്യതിചലിച്ചാണ് വിശദീകരണമെന്നും ടിർക്കി തുറന്നടിച്ചു.
'ഇവിടെയുള്ള പരിഗണനാ വിഷയം ഒരു പ്ലെയിങ് ജേഴ്സിയുടെ നിറമോ ഡിസൈനോ മാത്രം അല്ല. ഇന്ത്യൻ ഹോക്കിയുടെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നിൽ മാറ്റം വരുത്താൻ തീരുമാനിച്ച രീതി, എന്ത് അധികാരത്തിൻമേലാണ് ഈ തീരുമാനം വന്നത്, ഇതുമായി ബന്ധപ്പെട്ട് നടത്തിയ കൂടിയാലോചനകൾ, ഹോക്കി ഇന്ത്യയുടെ ഭരണഘടന അനുസരിച്ചാണോ ഇതു ചെയ്തത്, സ്ഥാപനപരമായ നടപടിക്രമങ്ങൾ ശരിയാംവിധം പാലിച്ചിട്ടുണ്ടോ തുടങ്ങിയവയെല്ലാം പ്രധാനമാണ്.'
'ഹോക്കി ഇന്ത്യ മഹത്തായ ഒരു പാരമ്പര്യത്തിന്റെ സംരക്ഷകരാണ്. ഇത്തരം ചിഹ്നങ്ങളെ ബാധിക്കുന്ന തീരുമാനങ്ങൾ ഭരണത്തിന്റേയും സുതാര്യതയുടേയും ഉത്തരവാദിത്വത്തിന്റേയും ഉയർന്ന മാനദണ്ഡങ്ങളോടെ വേണം കൈകാര്യം ചെയ്യാൻ. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് ബോർഡും അത് അറിയേണ്ടതല്ലേ. എന്തുകൊണ്ട് ബോർഡിനെ ഒഴിവാക്കി. ജൂലൈ 27ന് സമൂഹ മാധ്യമത്തിലൂടെ ജേഴ്സി നിറം മാറ്റം പ്രഖ്യാപിക്കുന്നതിനു ഏതാനും മണിക്കൂർ മുൻപ് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് സന്ദേശത്തിലൂടെയാണ് ഞാൻ പുതിയ ജേഴ്സിയെക്കുറിച്ച് അറിയുന്നത്.'
'ഹോക്കി ഇന്ത്യയുടെ ഭരണപരമായ കാര്യങ്ങൾ കാര്യക്ഷമമായി നടത്താനും അംഗീകൃത തീരുമാനങ്ങൾ നടപ്പിലാക്കാനും ഡയറക്ടർ ജനറലിനു വലിയ ചുമതലയുണ്ട്. എന്നാൽ ഈ ഭരണപരമായ ഉത്തരവാദിത്വം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളുടെ അധികാരത്തിനു മുകളിലല്ല. വിഷയത്തിന്റെ പ്രാധാന്യവും ദേശീയ തലത്തിലുള്ള പ്രസക്തിയും കണക്കിലെടുക്കുമ്പോൾ പൊതു പ്രഖ്യാപനത്തിനു മുൻപ് പ്രസിഡന്റിനെയോ, എക്സിക്യൂട്ടീവ് ബോർഡിനെയോ എന്തുകൊണ്ട് അറിയിച്ചില്ല എന്നതിൽ കൃത്യമായ ഉത്തരം വേണം.'
'ജേഴ്സി മാറ്റം ഇന്ത്യൻ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ ആണെന്നു പറയുന്നുണ്ട്. പ്രകടനത്തെക്കുറിച്ച് എക്സിക്യൂട്ടീവ് ബോർഡിനെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കേണ്ട ആവശ്യമൊന്നുമില്ല. കാരണം ബോർഡിലെ മിക്കവരും പ്രമുഖരായ മുൻ അന്താരാഷ്ട്ര താരങ്ങളും ഒളിംപ്യൻമാരുമാണ്. ഉയർന്ന തലത്തിൽ മത്സരിക്കുന്നതിന്റെ വെല്ലുവിളികൾ നേരിട്ട് അനുഭവിച്ചവരാണ് അവർ. ആധുനിക കായിക രംഗത്ത് തുടർച്ചയായ പുരോഗതി അനിവാര്യമാണെന്ന കാര്യത്തിൽ ബോർഡിനു യാതൊരുവിധ സംശയങ്ങളുമില്ല. ചെറിയ നേട്ടങ്ങൾ പോലും ടീമിന്റെ ലക്ഷ്യമാണെന്ന നല്ല ധാരണയും ഞങ്ങൾക്കുണ്ട്.'
ഈ മാസം 15നു നെതർലൻഡ്സിലും ബെൽജിയത്തിലുമായി അരങ്ങേറുന്ന എഫ്ഐഎച് ഹോക്കി ലോകകപ്പിനു ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ജേഴ്സിയിലെ നിറം മാറ്റം. ഈ സമയത്തേയും ടിർക്കി ചോദ്യം ചെയ്തു.
'പ്രകടനം മെച്ചപ്പെടുത്താൻ എന്നാണല്ലോ പറയുന്നത്. ലോകകപ്പിനായുള്ള തയ്യാറെടുപ്പിന്റെ നിർണായക ഘട്ടത്തിൽ കളിക്കാരിൽ അനിശ്ചിതത്വമോ ശ്രദ്ധതിരിക്കലോ തടസങ്ങളോ ഉണ്ടാകാൻ പാടില്ല. ടീമിന്റെ മൊത്തത്തിലുള്ള പ്രകടന പദ്ധതിയിൽ ഈ ജേഴ്സി മാറ്റം എങ്ങനെയാണ് വിലയിരുത്തിയത് എന്ന് എക്സിക്യൂട്ടീവ് ബോർഡിനോട് വിശദീകരിക്കണം.'
ജേഴ്സിയുടെ പ്രധാന സ്പോൺസർമാർ ഒഡിഷ സർക്കാരാണ്. നിറം മാറ്റി പുറത്തിറക്കും മുൻപ് അവരുമായി കൂടിയാലോചനകൾ നടന്നിരുന്നോ. ഇക്കാര്യത്തിലെല്ലാം ചൊവ്വാഴ്ച വൈകീട്ട് 5 മണിക്കു മുൻപായി ആവശ്യമായ രേഖകൾ സഹിതം സമഗ്രമായ മറുപടി നൽകണം- വിശദമായ കത്തിൽ ടിർക്കി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates