ചെന്നൈ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള തകർപ്പൻ പ്രകടനത്തിലൂടെ വൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സഞ്ജു സാംസൺ. 56 പന്തിൽ 15 ഫോറും നാല് സിക്‌സും ഉൾപ്പെടെ പുറത്താകാതെ 115 റൺസ് ആണ് താരം അടിച്ചെടുത്തത്.
ആദ്യ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതോടെ വലിയ വിമർശനം താരത്തിന് എതിരെ ഉയർന്നിരുന്നു. അതിനുള്ള മറുപടി ആയിട്ടാണ് സഞ്ജുവിന്റെ സെഞ്ച്വറി നേട്ടത്തെ ആരാധകർ കാണുന്നത്.
കഴിഞ്ഞ മത്സരത്തിലെ കിടിലൻ പ്രകടനത്തിലൂടെ നിരവധി റെക്കോർഡുകളും സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സിനായി ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡാണ് അതിൽ ആദ്യത്തേത്.
മറ്റൊന്ന്, 2019-ൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ധോനി നേടിയ 84 റൺസായിരുന്നു ഒരു ചെന്നൈ വിക്കറ്റ് കീപ്പറുടെ ഉയർന്ന വ്യക്തിഗത സ്കോർ. ഇന്നലത്തെ 115 റൺസ് നേട്ടത്തോടെ ഈ റെക്കോർഡും സഞ്ജു സ്വന്തമാക്കി.
ഐപിഎൽ ചരിത്രത്തിൽ മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസികൾക്കായി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായും സഞ്ജു മാറി. കെ എൽ രാഹുൽ ആണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. ഡൽഹി ഡെയർഡെവിൾസ് (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്), രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് സഞ്ജു സെഞ്ച്വറി നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates