കൊളംബോ: ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ നമീബിയയെ 102 റൺസിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പർ 8ൽ എത്തി. ഇന്ത്യയ്‌ക്കെതിരായ കനത്ത തോൽവിക്ക് പിന്നാലെ പാക് ടീമിൽ വൻ അഴിച്ചു പണികൾ നടത്തിയിരുന്നു. മോശം ഫോമിലാണെങ്കിലും ബാബര്‍ അസം ടീമിലെ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പേസര്‍ ഷഹീന്‍ അഫ്രീദിയും സ്പിന്നര്‍ അബ്രാര്‍ അഹമ്മദും പാകിസ്ഥാന്‍റെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായിരുന്നു.
ടീമിൽ ഉൾപ്പെടുത്തിയിട്ടും ബാബർ അസമിനെ ബാറ്റിങിന് ഇറക്കിയതുമില്ല. ടീമിന്റെ പുറത്തേക്കുള്ള വഴി തുറക്കുന്നതിന്റെ ഭാഗമായി ആണ് താരത്തിനെ ബാറ്റിങിന് ഇറക്കാത്തത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ടീമിലെ മാറ്റങ്ങൾ വ്യക്തിപരമായി കാണേണ്ട കാര്യമില്ലെന്നും എല്ലാവരും പാകിസ്ഥാന്റെ വിജയത്തിനായാണ് ശ്രമിക്കുന്നതെന്നും നമീബിയയ്ക്കെതിരായ മത്സരത്തിന് ശേഷം ഓൾറൗണ്ടർ ശദാബ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
“ഒരു പ്രൊഫഷണൽ കളിക്കാരൻ ഇത്തരം കാര്യങ്ങൾ മനസ്സിലേറ്റാൻ പാടില്ല. ടീം അംഗങ്ങൾക്ക് കൃത്യമായ നിർദേശങ്ങൾ നല്കിയിട്ടുണ്ട്. ഓരോ താരത്തിനും ഓരോ റോളുകളാണ് നൽകിയിട്ടുള്ളത്. വ്യക്തിപരമായി ആരെയെങ്കിലും മാറ്റി നിർത്താനുള്ള തീരുമാനം ടീം എടുത്തിട്ടില്ല,” ശദാബ് വ്യക്തമാക്കി.
ബാബർ അസമിനെ ബാറ്റിങിന് അയക്കാത്തത് പരീക്ഷണമാണോയെന്ന ചോദ്യത്തിന് പാകിസ്ഥാൻ ടീം അങ്ങനെ പരീക്ഷണങ്ങൾ നടത്തുമെന്നു നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്നായിരുന്നു ശദാബിന്റെ മറുചോദ്യം. ബാബറിന് തന്റെ റോൾ എപ്പോഴാണ് ആവശ്യമെന്ന് നന്നായി അറിയാം. സാഹചര്യങ്ങൾക്ക് അനുസരിച്ച് ടീമിന്റെ തന്ത്രങ്ങൾ മാറും. പിച്ച്, എതിരാളി എന്നിവ പരിഗണിച്ചാണ് ടീം തീരുമാനങ്ങൾ സ്വീകരിക്കുന്നത് എന്നും ശദാബ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates