കൊളംബോ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ ഇന്ത്യക്ക് സായ് സുദർശനും പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് ക്ഷീണമായി. താരത്തിനു പകരം ടീമിലേക്ക് പരിഗണിക്കുന്നതാരെ എന്ന ചോദ്യമാണ് പിന്നാലെ ആരാധകർക്കിടയിൽ ഉയർന്നത്. കാലിലെ പരിക്കിനെ തുടർന്ന് സായ് ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സയും പരിശീലനവുമായി തുടരുകയാണ്. ആദ്യ ടെസ്റ്റിനു മുൻപ് താരം ഫിറ്റ്നസ് വീണ്ടെടുത്ത് കളിക്കുമെന്നായിരുന്നു മാനേജ്മെന്റിന്റെ പ്രതീക്ഷ. എന്നാൽ താരത്തിനു പരമ്പര പൂർണമായി നഷ്ടമാകുമെന്നു ഉറപ്പായി.
സായ് സുദർശനു പകരക്കാരനായി സർഫറാസ് ഖാൻ, ഷെയ്ക് റഷീദ് എന്നിവരെയാണ് ബിസിസിഐ പരിഗണിക്കുന്നത്. ഫിറ്റ്നസ് പരിശോധനകൾക്കായി സർഫറാസ് സെന്റർ ഓഫ് എക്സലൻസിൽ ഒരാഴ്ചയായി തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ റിപ്പോർട്ട് ചെയ്യാൻ ഷെയ്ക് റഷീദിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച എത്താനാണ് താരത്തിനു നിർദ്ദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ മാസം ശ്രീലങ്കയിൽ അരങ്ങേറിയ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര കളിച്ച ഇന്ത്യ എ ടീമിൽ ഷെയ്ക് റഷീദ് കളിച്ചിരുന്നു. 45, 63, 20 എന്നിങ്ങനെ ഭേദപ്പെട്ട രീതിയിൽ താരം ബാറ്റും ചെയ്തിരുന്നു. സെലക്ടർമാരുടെ റഡാറിലുള്ള താരമാണ് 21കാരൻ.
മാത്രമല്ല ഇന്ത്യ ഭാവിയിലേക്ക് വളർത്തിയെടുക്കുന്ന ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റർമാരുടെ ക്യാംപിലും ഷെയ്ക് റഷീദുണ്ട്. ആർ സ്മരൺ, അമൻ മൊഖദ തുടങ്ങിയ യുവ താരങ്ങളും ഈ ക്യാംപിലുണ്ട്. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റർമാരുടെ അഭാവം ഇന്ത്യയുടെ സമീപകാല ടെസ്റ്റ് പരാജയങ്ങൾ എടുത്താൽ കൃത്യമായി മനസിലാകും. ഈ ആശങ്കയാണ് ബിസിസിഐയെ ഇത്തരമൊരു ക്യാംപ് സംഘടിപ്പിക്കാൻ പ്രേരിപ്പിച്ചത്.
സ്പിൻ ബൗളിങിനെ സമർഥമായി കളിക്കുന്നതിൽ മികച്ച റെക്കോർഡുള്ള താരമാണ് സർഫറാസ്. താരത്തിന്റെ ബാറ്റിങ് ഇനിയും മെച്ചപ്പെടാൻ ബാറ്റിങ് ഓർഡറുകളിൽ ആദ്യം തന്നെയുള്ള ഏതെങ്കിലും പൊസിഷനിലേക്ക് മാറി കളിക്കാൻ നിർദ്ദേശിച്ചതായി വിവരമുണ്ട്. സെലക്ടർമാരുടെ പരിഗണനയിൽ സജീവമായി സർഫറാസുമുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ടെസ്റ്റ് പോരാട്ടങ്ങളിൽ ഇന്ത്യയ്ക്കായി നേരത്തെ കളിച്ചതിന്റെ അനുഭവ സമ്പത്ത് സർഫറാസിനു മുൻതൂക്കത്തിൽ ഗുണം ചെയ്യും. അതിനാൽ താരത്തിനു എളുപ്പത്തിൽ ഇന്ത്യൻ ക്യാംപുമായി ഇണങ്ങാനും സാധിക്കും. എങ്കിലും കോച്ചുകളിൽ നിന്നു മികച്ച ഫീഡ് ബാക്കിൽ ഷെയ്ക് റഷീദിനു കൂടുതൽ സാധ്യതയുണ്ടെന്നാണ് വിവരം. എന്തായാലും പകരക്കാരനെ ബിസിസിഐ ഉടൻ തന്നെ പ്രഖ്യാപിക്കും. ഋതുരാജ് ഗെയ്ക്‌വാദിനും നറുക്ക് വീണേക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates