ന്യൂയോർക്ക്: ഇത്തവണത്തെ ഫിഫ ലോകകപ്പിൽ ശ്രദ്ധേയ മുന്നേറ്റം നടത്തിയ ടീമാണ് കാബോ വെർദെ. ആദ്യമായി ലോകകപ്പ് കളിച്ച അവർ വമ്പൻമാരുടെ ഉറക്കം കെടുത്തുന്ന പ്രകടനം പുറത്തെടുത്തിരുന്നു. ഇപ്പോൾ ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾ എന്ന നേട്ടം കാബോ വെർദെ താരം സ്വന്തമാക്കി. അർജന്റീനയ്ക്കെതിരായ പോരാട്ടത്തിൽ സിഡ്നി ലോപ്പസ് കബ്രാൾ നേടിയ ഗോളാണ് ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്. ആരാധകർ വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോൾ തിരഞ്ഞെടുത്തത്.
ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ അർജന്റീനയ്ക്കെതിരെ കബ്രാൾ നേടിയ കേളിങ് ഗോളാണ് മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്. നിശ്ചിത സമയത്ത് 1-1നു സമനില പാലിച്ച മത്സരം അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്തിന്റെ തുടക്കത്തിൽ അർജന്റീന 2-1നു മുന്നിലെത്തി. പിന്നാലെ അർജന്റീനയെ ഞെട്ടിച്ചാണ് താരം ബോക്സിന്റെ ഇടതു മൂലയിൽ നിന്നു മനോഹരമായ സ്ട്രൈക്കിലൂടെ വല ചലിപ്പിച്ചത്. മത്സരത്തിൽ അവിശ്വസനീയമാംവിധം ഈ ഗോളിലൂടെ കാബോ വെർദെ തിരിച്ചെത്തുകയും ചെയ്തിരുന്നു. പിന്നീട് 3-2നാണ് കാബോ വെർദെ അർജന്റീനയ്ക്കു മുന്നിൽ കീഴടങ്ങിയത്.
ടൂർണമെന്റിൽ ആകെ 308 ഗോളുകളാണ് പിറന്നത്. ഇതിൽ നിന്നാണ് കബ്രാളിന്റെ ഗോൾ മികച്ചതായത്. കോംഗോയ്ക്കെതിരെ ഉസ്ബെക്കിസ്ഥാൻ താരം എൽഡോർ ഷോമുറോഡോവ് നേടിയ ഡെലിക്കേറ്റ് ലോബ് ഗോളിനേയും മൊറോക്കോയ്ക്കെതിരെ ഹെയ്തിയുടെ വിൽസൻ ഇസിഡോർ നേടിയ പവർഫുൾ റൈസിങ് ഷോട്ട് ഗോളിനേയും പിന്നിലാക്കിയാണ് കബ്രാളിന്റെ ഗോൾ ഒന്നാം സ്ഥാനത്തെത്തിയത്.
308 ഗോളുകളിൽ നിന്നു 12 മികച്ച ഗോളുകളുടെ ചുരുക്ക പട്ടികയാണ് വോട്ടെടുപ്പിനായി ഫിഫ തയ്യാറാക്കിയത്. ഇതിൽ നിന്നാണ് ഒന്നാം സ്ഥാനത്തെത്തിയ ഗോൾ തിരഞ്ഞെടുത്തത്.
ഗോൾ നേടിയ ശേഷമുള്ള താരത്തിന്റെ ആഘോഷവും വൈറലായിരുന്നു. ആഘോഷിക്കാൻ ഒത്തുകൂടിയ സഹ താരങ്ങളെ മറികടന്ന് താരം ഗാലറിയിലേക്ക് കയറുകയും കാമുകിയെ കെട്ടിപ്പിടിക്കുകയും ചെയ്തു. മത്സരത്തിനു മുൻപ് തന്നെ ഇന്ന് ഗോളടിച്ചാൽ നിങ്ങളുടെ അടുത്തേക്ക് ഓടി വരുമെന്നു ഞാൻ കാമുകിയോടും അമ്മയോടും പറഞ്ഞിരുന്നു. അവിടെ എത്തിയപ്പോൾ അമ്മ കരുയുന്നതാണ് ഞാൻ കണ്ടത്. ഞാൻ തൊട്ടടുത്ത് എത്തിയിട്ടു പോലും അമ്മ അതു അറിഞ്ഞില്ല. ഞാൻ ഗോൾ അടിച്ച സന്തോഷത്തിൽ അമ്മ ബോധരഹിതയായിരുന്നു. ചുറ്റും നിന്നവർ അമ്മയെ പരിചരിക്കുന്ന തിരക്കിലായിരുന്നു- കബ്രാൾ പറഞ്ഞു.
ലോകകപ്പിൽ 4 മത്സരങ്ങൾ കളിച്ച ആഫ്രിക്കൻ രാജ്യം 2 ഫൈനലിസ്റ്റുകളെ ഞെട്ടിച്ചാണ് മടങ്ങിയത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ലോക കിരീടം രണ്ടാം വട്ടം ഉയർത്തിയ സ്പെയിനിനെ ഗോളടിക്കാൻ സമ്മതിക്കാതെ 0-0ത്തിനു സമനിലയിൽ പിടിച്ച പ്രകടനത്തോടെയാണ് അവർ ആരാധകരുടെ ശ്രദ്ധയിലേക്ക് വന്നത്. 40കാരനായ ക്യാപ്റ്റനും ഗോൾ കീപ്പറുമായ വൊസിന്യയുടെ മിന്നും സേവുകൾ സ്പെയിനിനെ കുരുക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates