

മാഡ്രിഡ്: ഫിഫ ലോകകപ്പ് ഫൈനലിനു പിന്നാലെയുണ്ടായ അർജന്റീന- സ്പെയിൻ താരങ്ങൾ തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് ആദ്യമായി പരസ്യ പ്രസ്താവനയുമായി സ്പെയിൻ മധ്യനിര താരം ഡാനി ഓൽമോ. സംഭവത്തിനു പിന്നിൽ താനാണെന്ന അർജന്റീന സഹ പരിശീലകൻ റോബർട്ടോ അയാളയുടെ ആരോപണം പച്ചക്കള്ളമാണെന്നു ഓൽമോ തുറന്നടിച്ചു. അയാളയുടെ ക്ഷമാപണവും ഓൽമോ തള്ളി.
ന്യൂജേഴ്സിയിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ഫെറാൻ ടോറസ് നേടിയ ഒറ്റ ഗോളിൽ അർജന്റീനയെ വീഴ്ത്തിയാണ് സ്പെയിൻ രണ്ടാം ലോക കിരീടം ഉയർത്തിയത്. എന്നാൽ അവസാന വിസിലിനു പിന്നാലെ ഗ്രൗണ്ടിൽ അരങ്ങേറിയ സംഘർഷത്തിൽ ബാഴ്സലോണ താരമായ ഓൽമോ ഉൾപ്പെടെയുള്ള നിരവധി താരങ്ങൾ ഉൾപ്പെട്ടിരുന്നു. വിഷയത്തിൽ ഫിഫ അർജന്റീനയ്ക്കെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുമുണ്ട്.
മത്സര ശേഷം സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയോടു അർജന്റീന താരം നഹുവെൽ മൊളീന തർക്കിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നാലെ ഇരു ടീമുകളിലേയും താരങ്ങളും സപ്പോർട്ട് സ്റ്റാഫുകളും തമ്മിലുള്ള കൈയാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങി. സംഘർത്തിനിടെ സഹതാരം എറിക് ഗാർസിയയ്ക്കൊപ്പം നിൽക്കുകയായിരുന്നു ഓൽമോയെ റോബർട്ടോ അയാള ശാരീരികമായി നേരിടുന്നത് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
എന്നാൽ ഈ സംഭവം ആളുകൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് അയാള വിശദീകരിക്കുന്നത്. താൻ തല്ലിയിട്ടില്ലെന്നും തള്ളി മാറ്റുക മാത്രമാണ് ചെയ്തത് എന്നുമാണ് അയാള നൽകുന്ന വിശദീകരണം. ഓൽമോ തന്നോട് എന്തോ പറഞ്ഞെന്നും അപ്പോഴുണ്ടായ പ്രതികരണമായിരുന്നു അതെന്നും വ്യക്തിപരമായി നേരിൽ കാണുമ്പോൾ സംഭവിച്ചതിൽ ക്ഷമ ചോദിക്കാൻ താൻ ഉദ്ദേശിക്കുന്നുണ്ടെന്നും അയാള കൂട്ടിച്ചേർത്തു.
അയാളയുടെ ഈ വിശദീകരണത്തെ ഓൽമോ തള്ളി. ഒരു സ്പാനിഷ് മാധ്യമത്തോടു സംസാരിക്കവേയാണ് അയാളയുടെ സത്യസന്ധതയെ ഓൽമോ ചോദ്യം ചെയ്യുന്നത്.
'താൻ ചെയ്തതിൽ വിഷമമുണ്ടെന്നു പറയുകയും ഒപ്പം എന്തോ കേട്ടതുകൊണ്ടാണ് അടിച്ചതെന്നും പറഞ്ഞ് ന്യായീകരിക്കുകയും ചെയ്യുന്ന ഒരാൾക്ക് യഥാർഥത്തിൽ ഒരു പശ്ചാത്താപവുമില്ല. അയാൾ പച്ചക്കള്ളമാണ് പറയുന്നത്. കാരണം ഞാൻ അയാളോട് ഒരക്ഷരവും മിണ്ടിയിട്ടില്ല. അതിനാൽ അയാളുടെ ക്ഷമാപണവും എനിക്കു വേണ്ട. നമ്മുടെ തെറ്റുകളല്ല നമ്മെ നിർവചിക്കുന്നത്. മറിച്ച് വിനയത്തോടെയും സത്യസന്ധതയോടെയും ആത്മാഭിമാനത്തോടെയും അതു തുറന്നു സമ്മതിക്കാനുള്ള ധൈര്യമാണ്.'
'ഫൈനലിനു ശേഷം അനിഷ്ട സംഭവങ്ങളുണ്ടായി എന്നതു സത്യമാണ്. എന്നാൽ അതിന്റെ പേരിലല്ല ഞങ്ങൾ ഓർമിക്കപ്പെടേണ്ടത്. ടൂർണമെന്റിലുടനീളം ടീം പുലർത്തിയ മികച്ച പെരുമാറ്റത്തിന്റെ പേരിൽ സ്പെയിൻ ഓർമിക്കപ്പെടണം എന്നാണ് ആഗ്രഹിക്കുന്നത്'- ഓൽമോ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates