നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റ് പോരാട്ടത്തിന്റെ സെമിയില്‍ ബംഗ്ലാദേശിനെതിരെ പറക്കും തുടക്കവുമായി ഇന്ത്യ. ഓപ്പണര്‍മാരായ സ്മൃതി മന്ധാനയും ഷെഫാലി വര്‍മയും ചേര്‍ന്നു 36 പന്തില്‍ തൂക്കിയത് 72 റണ്‍സ്. 19 പന്തില്‍ 2 സിക്‌സും 5 ഫോറും സഹിതം 37 റണ്‍സ് വാരി വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന വനിതാ ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതിയ ഇന്നിങ്‌സുമായി കളം വാണു.
വനിതാ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്മൃതി മന്ധാന നഗോയയില്‍ എഴുതി വച്ചു. 19 പന്തില്‍ 37 റണ്‍സുമായി സ്മൃതി അറാം ഓവറിലെ അവസാന പന്തില്‍ മടങ്ങിയെങ്കിലും ഷെഫാലിക്കൊപ്പം ചേര്‍ന്ന് മിന്നല്‍ തുടക്കം നല്‍കിയാണ് താരം മടങ്ങിയത്. ഒപ്പം റെക്കോര്‍ഡ് നേട്ടവും. സ്മൃതി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 72ല്‍ എത്തിയിരുന്നു.
വനിതാ ടി20യില്‍ ന്യൂസിലന്‍ഡ് താരം സുസി ബെയ്റ്റ്‌സിനെ മറികടന്നാണ് സ്മൃതി പുതു ചരിത്രം എഴുതിയത്. മത്സരത്തിനിറങ്ങും മുന്‍പ് റെക്കോര്‍ഡിലേക്ക് ഏഴ് റണ്‍സ് മാത്രാമായിരുന്നു സ്മൃതിക്ക് വേണ്ടിയിരുന്നത്. ഏഷ്യന്‍ ഗെയിംസ് സെമിയില്‍ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ 4788 റണ്‍സുമായി സ്മൃതിയാണ് വനിതാ ടി20 ബാറ്റര്‍മാരില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം. സുസി ബെയ്റ്റ്‌സിന് 4758 റണ്‍സ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. താരത്തിന് 4287 റണ്‍സ്.
ഏഷ്യന്‍ ഗെയിംസിന് എത്തും മുന്‍പ് സ്മൃതി ഇന്ത്യക്ക് റെക്കോര്‍ഡ് ഏഷ്യാ കപ്പ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാം താരമെന്ന മികവിലാണ് സ്മൃതി നഗോയയിലേക്ക് വരുന്നത്. താരം ഏഷ്യാ കപ്പില്‍ 213 റണ്‍സാണ് അടിച്ചെടുത്തത്. ഹോങ്കോങ് ചൈനയ്‌ക്കെതിരെ സ്മൃതി സെഞ്ച്വറിയും നേടിയിരുന്നു. പിന്നാലെയാണ് ചരിത്ര നേട്ടം.
ഷെഫാലിക്ക് അര്‍ധ സെഞ്ച്വറി
സ്മൃതി റെക്കോര്‍ഡ് സ്ഥാപിച്ച് മടങ്ങിയതിന് പിന്നാലെ ഷെഫാലി വര്‍മ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി കളം വാഴുന്നത് തുടരുന്നു. നിലവിൽ ഷെഫാലി 7 സിക്സും 3 ഫോറും സഹിതം 38 പന്തിൽ 78 റൺസുമായി ക്രീസിൽ തുടരുന്നു. 23 പന്തിൽ 27 റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും തുടരുന്നു. ഇന്ത്യ 15 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെന്ന നിലയിൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates