തിരുവനന്തപുരം: മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് പിൻവലിച്ചു. അസോസിയേഷന് അപകീർത്തിപ്പെടുന്ന തരത്തിൽ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ മൂന്ന് വർഷത്തേക്ക് ആയിരുന്നു വിലക്ക്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെസിഎ വിലക്ക് പിൻവലിച്ചത്.
നേരത്തെ, ക്രിക്കറ്റ് അസോസിയേഷന്റെ നടപടിക്ക് എതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹർജി നൽകിയെങ്കിലും അനുകൂല വിധി ലഭിച്ചില്ല. ഇതോടെയാണ് താരം ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ചത്. ഇന്ന് ചേർന്ന കെസിഎയുടെ സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിൽ ശ്രീശാന്തിന്റെ മാപ്പപേക്ഷ വിശദമായി ചർച്ച ചെയ്തു. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ വിലക്ക് പിൻവലിക്കാൻ യോഗം ഐകകണ്ഠ്യേന തീരുമാനിക്കുക ആയിരുന്നു.
ഭാവിയിൽ ഇത്തരം നടപടികൾ ശ്രീശാന്തിന്റെ ഭാഗത്ത് നിന്നുമുണ്ടായാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും കെ സി എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിലക്ക് പിൻവലിച്ചതോടെ കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ൽ ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിന്റെ സഹ ഉടമയായി തുടരാൻ ശ്രീശാന്തിന് സാധിക്കും. കഴിഞ്ഞ കെ സി എൽ സീസൺ മത്സരങ്ങൾക്ക് മുൻപായിരുന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates