ന്യൂഡൽഹി: ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിൽ അഭിഷേക് ശർമ്മ കളിക്കാതിരുന്നാൽ ആരെ ഓപ്പണറായി ഇറക്കണം എന്ന ചർച്ച സജീവമാണ്. നിലവിൽ ഓപ്പണറാകാൻ യോഗ്യതയുള്ളത് മലയാളി താരം സഞ്ജു സാംസണിനാണ്. ലോകകപ്പിന് തൊട്ട് മുൻപേ നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ താരത്തിന്റേത് മോശം പ്രകടനമായിരുന്നു. ഈ സാഹചര്യത്തിൽ സഞ്ജുവിന് ഇന്നത്തെ മത്സരം നിർണ്ണായകമാണ്.
എന്നാൽ ഇന്നത്തെ മത്സരത്തിൽ അഭിഷേക് ശർമയ്ക്ക് പകരം ഓപ്പണറായി വാഷിങ്ടൺ സുന്ദറിനെ പരിഗണയ്ക്കണമെന്നാണ് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്തിന്റെ അഭിപ്രായം. “ഞാൻ ക്യാപ്റ്റനായിരുന്നെങ്കിൽ വ്യത്യസ്തമായി ചിന്തിക്കുമായിരുന്നു. സഞ്ജു ഇപ്പോൾ ഫോമിലല്ല. അത് കൊണ്ട് വാഷിങ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തി ഓപ്പണറായി ഇറക്കും. ഇതിലൂടെ പാകിസ്ഥാനെതിരായ മത്സരത്തിൽ വാഷിങ്ടൻ സുന്ദറിന് ഫോം കണ്ടെത്താനും മികച്ച പ്രകടനം കാഴ്ചവെക്കാനും കഴിയും'' അദ്ദേഹം പറഞ്ഞു.
അഭിഷേക് ശർമ പാകിസ്ഥനെതിരായ മത്സരത്തിൽ തിരികെ എത്തിയാൽ സുന്ദറിനെ എട്ടാം സ്ഥാനത്തേക്ക് മാറ്റിയ ശേഷം റിങ്കു സിങിനെ പുറത്തിരുത്താമെന്നും അദ്ദേഹം പറഞ്ഞു.
“സഞ്ജുവിന് മതിയായ അവസരങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ അതിൽ അദ്ദേഹം നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. സുന്ദറിന് ഒരു മത്സരത്തിന്റെ അനുഭവം നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്'' കൃഷ്ണമാചാരി പറഞ്ഞു.
ഓപ്പണർ അഭിഷേക് ശർമയെ വയറുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടെങ്കിലും ഇന്ന് കളത്തിലിറങ്ങാൻ സാധ്യതയില്ല. പകരം മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കും. ന്യൂസിലൻഡിനെതിരായ അഞ്ച് ടി20കളിൽ 46 റൺസ് മാത്രം നേടിയ സഞ്ജുവിന് ഇന്നത്തെ മത്സരം നിർണ്ണായകമാണ്. മികച്ച പ്രകടനം കാഴ്ചവെച്ച് വിമർശകർക്ക് മറുപടി നൽകാൻ സഞ്ജുവിന് ലഭിക്കുന്ന അവസരമാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates