അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ വൻ തോൽവിയാണ് ഇന്ത്യ നേരിടേണ്ടി വന്നത്. മത്സരത്തിൽ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ 111 റണ്‍സ് നേടാൻ സാധിച്ചുള്ളൂ. 42 റണ്‍സ് നേടിയ ശിവം ദുബെ മാത്രമാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറർ. മത്സരത്തിലെ തോല്‍വിക്കുള്ള പ്രധാന കാരണം ബാറ്റിങിലെ പോരായ്മയാണെന്നാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറയുന്നത്.
“180–185 റൺസ് പിന്തുടരുമ്പോൾ പവർപ്ലേയിൽ തന്നെ കളി ജയിക്കാനാകില്ലെങ്കിലും, പവർപ്ലേയിൽ തന്നെ കളി നഷ്ടപ്പെടാൻ വലിയ സാധ്യതയുണ്ട്. പവർപ്ലേയിൽ നമ്മൾ വളരെ അധികം വിക്കറ്റുകൾ നഷ്ടപ്പെടുത്തി. ഇത്രയും വലിയ റൺ പിന്തുടർന്ന് ബാറ്റ് ചെയ്യുമ്പോൾ ചെറിയ കൂട്ടുകെട്ടുകൾ വേണ്ടതാണ്, എന്നാൽ അതിന് കഴിഞ്ഞട്ടില്ല. പക്ഷേ ഇതൊക്കെ കളിയുടെ ഭാഗമാണ്” സൂര്യകുമാർ പറഞ്ഞു. ആദ്യ ഓവറിൽ തന്നെ ഇഷാൻ കിഷൻ പൂജ്യത്തിന് പുറത്തായതും അഭിഷേക് ശർമ, തിലക് വർമ എന്നിവരുടെ മോശം ഫോമുമാണ് ടീമിന്റെ തോൽവിയിലേക്ക് നയിച്ചത്. വെറും 23 പന്തിനുള്ളിൽ ആണ് ഇന്ത്യയുടെ ടോപ് ഓർഡറിലെ മൂന്ന് ബാറ്റർമാർ പുറത്തായത്. ഇത് ടീമിന് തിരിച്ചടി ആയി മാറി.
അതേ സമയം, ബൗളിങ്ങിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചതായി ക്യാപ്റ്റൻ പറഞ്ഞു. “മത്സരത്തിന്റെ തുടക്കത്തിൽ നമ്മുടെ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഘട്ടത്തിൽ 21/3 എന്ന നിലയിൽ സൗത്ത് ആഫ്രിക്കൻ ടീമിനെ വരിഞ്ഞുമുറുക്കാനായി. പക്ഷേ 7 മുതൽ 15 ഓവർ വരെ അവർ മികച്ച ബാറ്റിങ് നടത്തി മത്സരത്തിലേക്ക് തിരിച്ചു വന്നു. എന്നാലും ബൗളർമാർ നല്ല രീതിയിൽ തന്നെ പന്തെറിഞ്ഞു'' സുര്യകുമാർ വ്യക്തമാക്കി.
എന്നാൽ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും ടീമിന്റെ ബാറ്റിങ് സമീപനത്തിൽ മാറ്റമുണ്ടാകില്ലെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. “നന്നായി ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും ഫീൽഡ് ചെയ്യാനും താരങ്ങൾക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾ ഇപ്പോൾ കളിക്കുന്ന അതെ രീതിയിൽ തന്നെ മുന്നോട്ട് പോകും. ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല. കളിക്കാർ ശക്തമായി തിരിച്ചുവരുമെന്ന് എനിക്ക് വിശ്വാസമുണ്ട്,” അദ്ദേഹം വ്യക്തമാക്കി.
ഈ തോൽവി ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾക്ക് മങ്ങൽ ഏൽപിച്ചിട്ടുണ്ട്. ഫെബ്രുവരി 26ന് ചെന്നൈയിൽ സിംബാബ്‌വെയെയും മാർച്ച് 1ന് കൊൽക്കത്തയിൽ വെസ്റ്റിൻഡീസിനെയുമാണ് ഇനി ഇന്ത്യയുടെ എതിരാളികൾ. ഇരു മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് സെമിയിലെത്താൻ സാധിക്കൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates