കാൻബറ: ഏകദിന പരമ്പര കൈവിട്ടതിന്റെ ക്ഷീണം തീർക്കാൻ ഇന്ത്യ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് ഇറങ്ങുമ്പോൾ മലയാളി താരം സഞ്ജു സാംസന്റെ ബാറ്റിങ് പൊസിഷൻ വീണ്ടും ചർച്ചയിൽ. ശുഭ്മാൻ ഗിൽ ഓപ്പണിങ് സ്ഥാനത്ത് വന്നതോടെ സഞ്ജു അഞ്ചാം സ്ഥാനത്തേക്കിറങ്ങിയാണ് കളിക്കുന്നത്. ഗിൽ ആകട്ടെ പുതിയ സ്ഥാനത്ത് ക്ലിക്കായിട്ടുമില്ല. സഹ ഓപ്പണർ അഭിഷേക് ശർമ ഏഷ്യാ കപ്പിൽ തകർത്തടിച്ചപ്പോൾ ഗില്ലിന്റെ ബാറ്റ് നിശബ്ദമായിരുന്നു. അഞ്ചാം സ്ഥാനത്തിറങ്ങിയ സഞ്ജു മികച്ച ബാറ്റിങ് നടത്തുകയും ചെയ്തു. ഏഷ്യാ കപ്പ് ഫൈനലിലും സഞ്ജു നിർണായക ബാറ്റിങുമായി കളം വാണു.
29 മുതലാണ് ടി20 പോരാട്ടം ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരായണ് ഇന്ത്യ ഓസീസ് മണ്ണിൽ കളിക്കുന്നത്. നവംബർ എട്ട് വരെയാണ് ടി20 പരമ്പര. 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 1-2നു കൈവിട്ടതിന്റെ ക്ഷീണം തീർക്കാൻ ടി20 പരമ്പര ജയം ഇന്ത്യക്ക് അനിവാര്യമാണ്.
കമന്റേറ്ററും മുൻ ഇന്ത്യൻ താരവുമായ ആകാശ് ചോപ്രയാണ് ഗിൽ- സഞ്ജു ബാറ്റിങ് പൊസിഷൻ വീണ്ടും ചർച്ചയ്ക്കു വച്ചത്. ഓസീസിനെതിരായ പരമ്പരയിലും ഗിൽ തിളങ്ങിയില്ലെങ്കിൽ സഞ്ജവിനോട് ബിസിസിഐ അനീതിയാണ് കാണിക്കുന്നത് എന്നു പറയേണ്ടി വരുമെന്നു തന്റെ യു ട്യൂബ് ചാനലിൽ ചോപ്ര പറയുന്നു.
'ഗില്ലിന് ഈ പരമ്പര നിർണായകമാണ്. ഏകദിന ക്യാപ്റ്റൻസി ഏറ്റെടുത്തപ്പോൾ റൺസ് നേടാൻ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. ഒറ്റ പരമ്പര കൊണ്ട് അളക്കേണ്ടതല്ല അതെന്നു അറിയാം. നിലവിൽ അദ്ദേഹത്തിന്റെ സ്ഥാനത്തിനു ഇളക്കമൊന്നും സംഭവിക്കില്ല.'
'സ്ഥാനത്തിനായി താരങ്ങൾ ശ്വാസം മുട്ടി നിൽക്കുന്നുണ്ട്. ഒരാൾ ടീമിൽ തന്നെയുണ്ട്. സഞ്ജു സാംസൺ. അദ്ദേഹം ഓപ്പണറായിരുന്നു. മികച്ച പ്രകടനവും നടത്തിയിരുന്നു. അദ്ദേഹത്തോടു അനീതി കാണിക്കുന്നുണ്ട് എന്നു തന്നെയാണ് എന്റെ അഭിപ്രായം. അദ്ദേഹത്തിനു മേൽ അനാവശ്യ സമ്മർദ്ദം കയറ്റി വയ്ക്കുന്നുണ്ട്. യശസ്വി ജയ്സ്വാളും ടീമിലുണ്ട്. അദ്ദേഹം നന്നായി കളിച്ചാൽ മാറ്റി നിർത്തുന്നത് പ്രശ്നമാകും'- ചോപ്ര വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates