കൊല്‍ക്കത്ത: ബംഗ്ലാദേശ് ക്രിക്കറ്റിലെ രാഷ്ട്രീയ ഇടപെടലുകളെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും പശ്ചിമ ബംഗാള്‍ കായിക മന്ത്രിയുമായ മനോജ് തിവാരി. ടി20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തെയാണ് തിവാരി ചോദ്യം ചെയ്യുന്നത്. ലോകകപ്പ് ബഹിഷ്‌കരണം കൊണ്ട് രാഷ്ട്രീയക്കാര്‍ക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ല. ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്തിരിക്കുന്നവർക്കും പ്രശ്നമില്ല. എന്നാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം താരങ്ങളെയാണ് തീരുമാനം കാര്യമായി ബാധിക്കുകയെന്നും തിവാരി പറയുന്നു.
കാര്യങ്ങള്‍ ക്രിക്കറ്റിനപ്പുറത്തേക്കു നീങ്ങി. ബംഗ്ലാദേശ് കായിക മന്ത്രാലയം നടപ്പിലാക്കുന്ന ഒരു രാഷ്ട്രീയ പ്രശ്‌നമായി ഇതു മാറിയെന്നും തിവാരി എഎന്‍ഐയോടു പ്രതികരിച്ചു. ഡ്രസിങ് റൂമിനു വെളിയിലെടുക്കുന്ന കാര്യങ്ങളാണിതെല്ലാം. കളിക്കാര്‍ നിസഹായരാണ്. അവരുടെ കരിയറിനേയും ലോകകപ്പ് മോഹങ്ങളേയുമാണ് പണയപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
'ലോകകപ്പ് കളിക്കില്ലെന്ന തീരുമാനം കളിക്കാര്‍ക്കാണ് നഷ്ടമുണ്ടാക്കുന്നത്. ഏതൊരു താരവും അവരുടെ രാജ്യത്തിനായി കളിക്കാനും രാജ്യത്തെ പ്രതിനിധീകരിച്ച് ലോകകപ്പ് കളിക്കുന്നതും സ്വപ്‌നം കാണുന്നതാണ്. അത് അവരുടെ കരിയറിന്റെ ഉന്നമനത്തിനു ഊര്‍ജം പകരുന്നതുമാണ്. പക്ഷേ കളിക്കാരുടെ കൈയിലായിരുന്നില്ല ഇതെല്ലാം. ഐസിസിയുടെ തീരുമാനം വ്യക്തമാമാണ്. ഒന്നുകില്‍ ഇന്ത്യയില്‍ കളിക്കുക ഇല്ലെങ്കില്‍ വേണ്ട.'
'ഐസിസിയും അതിന്റെ അധ്യക്ഷനും വളരെ ശക്തരാണ്. എന്നിട്ടും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് എന്തുകൊണ്ട് ഈ തീരുമാനത്തില്‍ തന്നെ തൂങ്ങി നില്‍ക്കുന്നു എന്നത് ആര്‍ക്കും ശരിക്കും അറിയാത്ത സംഗതിയാണ്. പുറത്തു നിന്നു നോക്കുന്നവര്‍ക്ക് ഇത് ബോര്‍ഡ് എടുത്ത തീരുമാനമല്ല എന്നു വ്യക്തമാണ്. തീരുമാനം കായിക മന്ത്രാലയത്തിന്റേതെന്നു ഉറപ്പാണ്.'
'രാഷ്ട്രീയം കായിക മേഖലയിലേക്ക് കടന്നു കയറുമ്പോള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ കാണേണ്ടി വരുമെന്നു മുന്‍പും ഞാന്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയം കാരണം ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യം ലോകകപ്പ് കളിക്കാന്‍ വരാത്തത് ഇപ്പോള്‍ നമ്മള്‍ കാണുന്നു. ചരിത്രത്തിലാദ്യമായാണ് ഇത് സംഭവിക്കുന്നത്'- മനോജ് തിവാരി വ്യക്തമാക്കി.
ഇന്ത്യയില്‍ ലോകകപ്പ് കളിക്കില്ലെന്ന നിലപാടില്‍ ഒരു മാറ്റവും വരുത്താന്‍ ബംഗ്ലാദേശ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അവരുടെ പങ്കാളിത്തം പൂര്‍ണമായി അവസാനിക്കുമെന്ന സ്ഥിതി വന്നത്. ഇന്ത്യയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്‍മാറ്റം. തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നു ശ്രീലങ്കയിലേക്ക് മാറ്റണമെന്നു ബംഗ്ലാദേശ് പല തവണ ഐസിസിയോടു ആവശ്യപ്പെട്ടെങ്കിലും അതെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നിരസിച്ചതോടെ അവര്‍ വെട്ടിലായി. വിഷയത്തില്‍ അന്തിമ തീരുമാനം ഉടന്‍ എടുക്കണമെന്നു ഐസിസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനു അന്ത്യശാസനവും നല്‍കി.
പിന്നാലെ ബംഗ്ലാദേശ് കായിക ഉപദേഷ്ടാവ് ആസിഫ് നസ്‌റുല്‍ കളിക്കാരുമായി നേരിട്ട് അടിയന്തര ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലും ഇന്ത്യയില്‍ കളിക്കേണ്ടതില്ലെന്ന തീരുമാനം നേതൃത്വം താരങ്ങളെ അറിയിച്ചു. താരങ്ങള്‍ അതിനെ അനുകൂലിക്കുകയും ചെയ്തതോടെ ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു. ബംഗ്ലാദേശിനു പകരം സ്‌കോട്‌ലന്‍ഡിനെ കളിപ്പിക്കാനുള്ള നീക്കം ഐസിസി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates