ധാക്ക: ഇന്ത്യയിൽ ടി20 ലോകകപ്പ് കളിക്കാൻ വരില്ലെന്നു തീരുമാനിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ പഴയ ഭരണ സമിതിയുടെ തീരുമാനം ഉചിതമായില്ലെന്നു തുറന്നു സമ്മതിച്ച് പുതിയ അധ്യക്ഷനും മുൻ താരവുമായ തമീം ഇഖ്ബാൽ. ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് തകർന്ന ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പഴയ രീതിയിലാക്കാനുള്ള ഒരുക്കത്തിലാണ് ബിസിബി. ഇന്ത്യയെ നാട്ടിലേക്ക് കൊണ്ടു വന്നു പരമ്പര കളിക്കാനുള്ള ശ്രമങ്ങളും അവർ നടത്തുന്നുണ്ട്. അതിനിടെയാണ് തമിം ഇഖ്ബാലിന്റെ ശ്രദ്ധേയ പ്രതികരണം.
ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് ബംഗ്ലാദേശ് വേദി മാറ്റം ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളിലേക്കും അവരുടെ പങ്കാളിത്തം ഇല്ലാതായി പോയതിലേക്കും നയിച്ചത്. വേദി മാറ്റം ഐസിസി അംഗീകരിച്ചില്ല. ഇന്ത്യയിലേക്കില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് ഉറച്ചു നിൽക്കുകയും ചെയ്തതോടെ സമവായം നടന്നില്ല. ബംഗ്ലാദേശിനു പകരം സ്കോട്ലൻഡ് ടൂർണമെന്റ് കളിച്ചു.
'ടി20 ലോകകപ്പ് പ്രശ്നം ഉണ്ടായപ്പോൾ ആദ്യം പ്രതികരിച്ചവരിൽ ഒരാൾ മിക്കവാറും ഞാനായിരിക്കും. മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അധികൃതർ ആ സാഹചര്യം കൈകാര്യം ചെയ്ത രീതി ശരിയായില്ല. ഐസിസി അക്കാര്യത്തിൽ വിട്ടുവീഴ്ചാ മനോഭാവം കാണിച്ചിരുന്നു. ഒരു പരിഹാരം കണ്ടെത്താൻ അവിടെ അവസരമുണ്ടായിരുന്നു. അത് നമ്മൾ കണ്ടെത്തണമായിരുന്നു.'
'1996-97 കാലഘട്ടത്തിൽ ലോകകപ്പിന് യോഗ്യത നേടുന്നതിനായി കെനിയയ്‌ക്കെതിരായ ഐസിസി ട്രോഫി ജയിക്കാൻ ബംഗ്ലാദേശ് വലിയ പോരാട്ടം പുറത്തെടുത്തു. എന്റെ വീട് മുഴുവൻ അന്ന് ആഘോഷത്തിലായിരുന്നു. തെരുവുകളിൽ ജനങ്ങൾ ആഘോഷിച്ചു. ആ ആഘോഷമാണ് കുട്ടികളെ ക്രിക്കറ്റിലേക്ക് കൊണ്ടുവന്നത്. എല്ലാവർക്കും മിൻഹാജുൽ ആബേദിനെയും, ഖാലിദ് മഷൂദിനെയും, അക്രം ഖാനെയും പോലെ ആകണമായിരുന്നു.'
'എന്നാൽ ഇപ്പോൾ കൃത്യമായ ചർച്ചകൾ പോലും നടത്താതെ നമ്മൾ ഒരു ലോകകപ്പ് വിട്ടുകളഞ്ഞു. ആ സ്ക്വാഡിൽ ഇനിയൊരു ലോകകപ്പ് കളിക്കാൻ അവസരം ലഭിക്കാത്ത താരങ്ങളും ഉണ്ടായേക്കാം. അത്തരമൊരു സാഹചര്യം അംഗീകരിക്കാൻ പറ്റില്ല.'
ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ബംഗ്ലാദേശിലെ സുരക്ഷാ സാഹചര്യങ്ങളിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം ഉറപ്പു നൽകി. ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം സംബന്ധിച്ച കാര്യങ്ങളുമായി മുന്നോട്ടു പോകുന്നതിന്റെ സൂചനകളും അദ്ദേഹം നൽകി.
നിലവിലെ ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസിനൊപ്പം ഞാൻ ഒരുപാട് കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഞങ്ങൾ ഒരേ ടീമിലായിരുന്നു. ധാക്ക ലീഗുകളിൽ കളിക്കാൻ അദ്ദേഹം പലതവണ ബംഗ്ലാദേശിൽ വന്നിട്ടുണ്ട്. വളരെ നല്ല ബന്ധമാണുള്ളത്. ഈ പദവിയിൽ ഇരുന്നുകൊണ്ട് അദ്ദേഹവുമായി സംസാരിക്കാൻ എനിക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല, എങ്കിലും എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം.
രാജ്യത്തെ സുരക്ഷാ സാഹചര്യം നിലവിൽ വളരെ മികച്ചതാണ്. യാതൊരുവിധ പ്രശ്നങ്ങളോ സുരക്ഷാ ഭീഷണികളോ ഇല്ല, ഇന്ത്യൻ ടീമിന് നേരെ ഒരിക്കലും അത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടുമില്ല. ഇന്ത്യ ഇവിടെ കളിക്കാൻ വരുമ്പോൾ സ്റ്റേഡിയം നിറയെ കാണികളുണ്ടാകും. ആ പോരാട്ടം ജനങ്ങൾ അത്രമേൽ ഇഷ്ടപ്പെടുന്നു. ബിസിസിഐയും ബിസിബിയും തമ്മിൽ ഇപ്പോൾ പ്രശ്നങ്ങളൊന്നും ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇവിടെ ഒരു പരമ്പര നടക്കുന്നത് ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള മികച്ചൊരു മാർഗമായിരിക്കും- തമീം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates