റായ്പുർ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ പോരാട്ടത്തിൽ വിജയിച്ചതിനു പിന്നാലെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു താരം ടിം ഡേവിഡിനു കനത്ത പിഴ ശിക്ഷ ചുമത്തി. മത്സരം അവസാനിച്ചതിനു പിന്നാലെ ഡഗൗട്ടിൽ നിന്നു ടിം ഡേവിഡ് കൈ കൊണ്ട് അശ്ലീല ആംഗ്യം കാണിച്ചിരുന്നു. ഇതിന്റെ വിഡിയോ വലിയ തോതിൽ പ്രചരിക്കപ്പെട്ടു.
മാച്ച് ഫീയുടെ 30ശതമാനം താരം പിഴയൊടുക്കണം. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.6 പ്രകാരം അശ്ലീലമോ അപകീർത്തികരമോ ആയ ആംഗ്യങ്ങൾ കാണിച്ചു എന്ന കുറ്റത്തിനാണ് നടപടി. ശിക്ഷ ടിം ഡേവിഡ് അംഗീകരിച്ചിട്ടുണ്ട്.
റായ്പുരിൽ നടന്ന ആവേശപ്പോരട്ടത്തിൽ അവസാന പന്തിലാണ് ആർസിബി വിജയം സ്വന്തമാക്കിയത്. വിജയ ശേഷം ടീം അംഗങ്ങൽ ഡഗൗട്ടിൽ കൈയടിക്കുന്നതിനിടെയാണ് ഡേവിഡ് നടുവിരൽ ഉയർത്തി അശ്ലീല ആംഗ്യം കാണിച്ചത്. സ്വന്തം ടീമിന്റെ ജയം ഇത്തരത്തിൽ ടിം ഡേവിഡ് ആഘോഷിക്കുന്നത് കണ്ട് സഹ താരങ്ങൾ അന്തംവിട്ട് നോക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. ഇതിന്റെ ദൃശ്യങ്ങൾ കൃത്യമായി കാമറകളിൽ പതിയുകയും ചയ്തു. സമൂഹ മാധ്യമങ്ങളിൽ വിഡിയോ വൈറലായിരുന്നു. പിന്നാലെയാണ് അധികൃതർ താരത്തിനു പിഴ ചുമത്തിയത്.
മുൻ മുംബൈ ഇന്ത്യൻസ് താരമാണ് ടിം ഡേവിഡ്. കഴിഞ്ഞ സീസണിലാണ് താരം ആർസിബിയിലെത്തിയത്. ടീമിന്റെ കന്നി കിരീട നേട്ടത്തിൽ നിർണായകമായി നിന്ന താരം ഈ സീസണിലും മികച്ച ഫോമിലാണ്. മുംബൈ ഇന്ത്യൻസിനോടുള്ള കലിപ്പിലാണ് താരം ഈ ആംഗ്യം കാണിച്ചത് എന്നാണ് ചില ആരാധകർ കുറിച്ചത്.
ത്രില്ലർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു മുംബൈയെ തകർത്ത് 2 വിക്കറ്റിന്റെ ജയം പിടിച്ചെടുത്തു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. ആർസിബി 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് കണ്ടെത്തിയാണ് വിജയം പിടിച്ചത്. അവസാന പന്തിലാണ് ആർസിബി ജയം സ്വന്തമാക്കിയത്. തോൽവി മുംബൈയുടെ പ്ലേ ഓഫ് സാധ്യതകളുടെ വഴി ഏതാണ്ട് അടച്ചു. ആർസിബി പ്ലേ ഓഫിലേക്ക് കൂടുതൽ അടുക്കുകയും ചെയ്തു. അവർ പട്ടികയിൽ ഒന്നാം സ്ഥാനത്തുമെത്തി.
മുൻനിര തകർന്നപ്പോൾ അഞ്ചാമമായി ക്രീസിലെത്തിയ ക്രുണാൽ പാണ്ഡ്യയുടെ അർധ സെഞ്ച്വറിയാണ് ആർസിബിയെ ജയത്തിന്റെ വക്കിലെത്തിച്ചത്. പിന്നീട് താരം പുറത്തായതോടെ ആർസിബി വീണ്ടും സമ്മർദ്ദത്തിലായി. ഒടുവിൽ ഭുവനേശ്വർ കുമാറും രസിക് സലാമും ചേർന്നാണ് ആർസിബിക്ക് ജയം സമ്മാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates